കൊല്ലം: ജമ്മുകാശ്മീരിലെ പൂഞ്ചിൽ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ വീരമൃത്യു വരിച്ച ജവാൻ കുടവട്ടൂർ സ്വദേശി വൈശാഖിന്റെ സഹോദരിക്ക് ജോലി നൽകാനും കുടുംബത്തിന്റെ കടബാദ്ധ്യത ഏറ്റെടുക്കാനും സർക്കാർ തീരുമാനിച്ചതായി മന്ത്റി കെ. എൻ. ബാലഗോപാൽ പറഞ്ഞു. രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ജവാൻ എന്ന പ്രത്യേക പരിഗണനയോടെയാണ് തീരുമാനങ്ങളെന്ന് കുടുംബത്തെ വീട്ടിലെത്തി സന്ദർശിച്ച മന്ത്റി വ്യക്തമാക്കി.
സാധാരണയായി ഇത്തരം ഘട്ടങ്ങളിൽ സ്വീകരിക്കുന്ന നടപടികളിൽ നിന്ന് വ്യത്യസ്തമായി 27 ലക്ഷം രൂപയുടെ കടബാദ്ധ്യത ഏറ്റെടുക്കാൻ മന്ത്റിസഭായോഗം തീരുമാനിക്കുകയായിരുന്നു. സഹോദരി ശില്പയ്ക്ക് ജോലി നൽകുന്നതിനുള്ള നടപടിക്രമങ്ങൾ അതിവേഗം പൂർത്തിയാക്കും. പഠനം കഴിഞ്ഞതിനാൽ പ്രൊവിഷണൽ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ ജോലിക്ക് അപേക്ഷിക്കാം. സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത് വേഗത്തിലാക്കാൻ സർവ്വകലാശാല അധികൃതർക്ക് നിർദ്ദേശം നൽകും. വിവിധ സംഘടനകളും പഞ്ചായത്തുമൊക്കെ കുടുംബത്തെ സഹായിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എല്ലാ സഹായങ്ങൾക്കും സർക്കാരിന്റെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വൈശാഖിന്റെ പിതാവ് ഹരിദാസൻ, അമ്മ ബീനകുമാരി, സഹോദരി ശിൽപ എന്നിവർ സംസ്ഥാന സർക്കാരിനും മന്ത്റിക്കും നന്ദിയും കടപ്പാടും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |