പദ്ധതി പാതിവഴിയിൽ നിലച്ചു
കുന്നത്തൂർ: ശാസ്താംകോട്ട ശുദ്ധജല തടാകത്തിൽ നിന്നുള്ള അമിത ജലചൂഷണം തടയുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ ബദൽ കുടിവെള്ള പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചു. കോടികളാണ് ഈ പദ്ധതിയുടെ പേരിൽ ആവിയായത്.
പൈപ്പുകളെല്ലാം തടാകത്തിൽ കിടന്ന് നശിക്കുന്ന അവസ്ഥയാണ്. ഇത് ജലം മലിനമാകാനും കാരണമാകുന്നു. ശാസ്താംകോട്ട തടാകത്തിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്ന് പമ്പിംഗ് പോലും പ്രതിസന്ധിയിലായ ഘട്ടമെത്തിയപ്പോൾ ശക്തമായ പ്രതിഷേധങ്ങളെ തുടർന്നാണ് ബദൽ പദ്ധതിക്ക് തുടക്കമായത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ശാസ്താംകോട്ട തടാകം സന്ദർശിക്കുകയും തുടർന്ന് തടാക സംരക്ഷണത്തിന് വേണ്ടി പ്രഖ്യാപിച്ച പദ്ധതികളിൽ പുതിയ കുടിവെള്ള പദ്ധതി ഉൾപ്പെടുത്തുകയായിരുന്നു.
പ്രതിഷേധത്തിൽ കുരുങ്ങി
കല്ലടയാറ്റിലെ കടപുഴയിൽ തടയണ കെട്ടി വെള്ളം പൈപ്പ് വഴി ശാസ്താംകോട്ടയിലെ ട്രീറ്റ്മെന്റ് പ്ലാന്റിൽ എത്തിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യാൻ ലക്ഷ്യമിട്ട പദ്ധതി 2014ൽ ആണ് ആരംഭിച്ചത്. കടപുഴ മുതൽ ശാസ്താംകോട്ട വരെയുള്ള 5 കിലോമീറ്ററിൽ ഒട്ടുമിക്ക ഭാഗത്തും പൈപ്പുകൾ സ്ഥാപിച്ചതോടെ പദ്ധതിക്കെതിരെ എതിർപ്പുയർന്നു. കടപുഴയിൽ തടയണ കെട്ടിയാൽ മൺറോതുരുത്ത്, പടിഞ്ഞാറെ കല്ലട പഞ്ചായത്തുകളിൽ കടൽജലം കയറും എന്നതായിരുന്നു പ്രതിഷേധക്കാരുടെ ആശങ്ക. ഇതോടെ മന്ത്രിതലത്തിലുള്ള ഇടപെടലുകൾ ഉണ്ടാവുകയും പദ്ധതി നിറുത്തിവയ്ക്കുകയുമായിരുന്നു. എന്നാൽ ഇതിനോടകം 7.67 കോടി യാണ് ചെലവഴിച്ചത്.
തടാകം 'തുരുമ്പി'ക്കുന്നു!
പദ്ധതിക്ക് വേണ്ടി ഇറക്കിയിട്ട ഉന്നത ഗുണനിലവാരമുള്ള കാസ്റ്റ് അയൺ പൈപ്പുകൾ തടാകത്തിൽ വർഷങ്ങളായി കിടന്ന് നശിക്കുകയാണ്. ഇവയിൽ നിന്നുള്ള തുരുമ്പ് തടാകത്തിലെ വെള്ളത്തിൽ പടരുന്നത് മറ്റൊരു പാരിസ്ഥിതിക പ്രശ്നമാണ്. ഗ്രാമ പഞ്ചായത്ത് അംഗം എസ്.ദിലീപ് കുമാറിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ തീരുമാനമില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
....................................
₹ 14.5 കോടി: പദ്ധതിക്ക് പ്രതീക്ഷിച്ചിരുന്ന മൊത്തം ചെലവ്
₹ 7.67 കോടി: ഇതിനോടകം ചെലവായ തുക
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |