കൊല്ലം: കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് ആശ്വാസമാവുകയാണ് ജില്ലാ പഞ്ചായത്തിന്റെ കാമധേനു സാന്ത്വനസ്‌പർശം പദ്ധതി. 1.17 കോടി രൂപ ചെലവിൽ ഇരുന്നൂറോളം കുടുംബങ്ങൾക്ക് പശുവിനെയും കുട്ടിയെയും സൗജന്യമായി നൽകുന്ന പദ്ധതിയാണിത്.
കൊവിഡ് ബാധിച്ച് ഗൃഹനാഥനോ ഗൃഹനാഥയോ മരിച്ചവരുടെ കുടുംബങ്ങൾക്കാണ് സഹായം ലഭിക്കുക. പശുവിനെയും കുട്ടിയെയും അല്ലെങ്കിൽ ഗർഭിണിയായ പശുവിനെ ആശ്രിതർക്ക് കൈമാറും. പല ഘട്ടങ്ങളിലായി 210 പശുക്കളെയാണ് വിതരണം ചെയ്യുക. ആദ്യഘട്ടത്തിൽ 70 പശുക്കളെ നൽകും. ഒരാൾക്ക് 75,000 രൂപയുടെ ആനുകൂല്യം ലഭിക്കും. ജില്ലാപഞ്ചായത്തിന്റെ കുരിയോട്ടുമല ഹൈടെക് ഡയറി ഫാമിൽ വിതരണത്തിയായി പശുക്കളെ സജ്ജമാക്കുകയാണ്.
ഫാമിൽ ഇപ്പോൾ 700 പശുക്കളുണ്ട്. ഗർഭിണിയാവുകയോ പ്രസവിക്കുകയോ ചെയ്യുന്ന മുറയ്ക്ക് ഓരോ കുടുംബത്തിനുമായി പശുവിനെയും കുട്ടിയെയും കൈമാറും. ഏറ്റവും മികച്ച പശുക്കളെ ഗുണഭോക്താക്കൾക്ക് ലഭിക്കുമെന്ന പ്രത്യേകതയുണ്ട്. ലഭിക്കുന്ന പശുക്കളെ രണ്ടു വർഷത്തേക്ക് കൈമാറ്റം ചെയ്യാൻ പാടില്ല. അപേക്ഷ ഉടൻ ക്ഷണിക്കും. ഗുണഭോക്‌താക്കളെ ഗ്രാമസഭ ലിസ്‌റ്റിൽ നിന്നാണ് തിരഞ്ഞെടുക്കുക. കൊവിഡ് മരണ സർട്ടിഫിക്കറ്റുകൾ അപേക്ഷയ്‌ക്കൊപ്പം നൽകണം. വാർഷിക വരുമാനം രണ്ടുലക്ഷം രൂപയിൽ താഴെയാകണം. 70 വയസുവരെ ഉള്ളവർ ഗുണഭോക്‌തൃപട്ടികയിലുണ്ടാവും. വാർഷികവരുമാനം രണ്ടുലക്ഷം രൂപയിൽ താഴെയാകണം.
ഒരു ജില്ലാപഞ്ചായത്ത് ആദ്യമാണ് ഇത്തരം പദ്ധതി നടപ്പാക്കുന്നത്. ഇതുവരെ 10 പേരടങ്ങുന്ന ഗ്രൂപ്പുകൾക്ക് സബ്സിഡിയോടെയാണ് വിവിധ പദ്ധതി പ്രകാരം പശുക്കളെ നൽകിയിരുന്നത്. വ്യക്‌തിഗത ഗുണഭോക്‌താവിന് സൗജന്യമായി സഹായം ലഭിക്കുമെന്നതാണ് കാമധേനുവിന്റെ പ്രത്യേകത. ഇത് കൊവിഡ് ദുരിതത്തിലാഴ്ത്തിയ കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകും
സാം കെ.ഡാനിയേൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |