തഴവ: വിവാഹം കഴിഞ്ഞ് ഇരുപതാം ദിവസം ഭർത്താവും കൂടെപ്പിറപ്പും കൺമുന്നിൽ മുങ്ങി മരിക്കുന്നത് കാണേണ്ടി വന്ന, കുലശേഖരപുരം പുന്നക്കുളം പുത്തൻവീട്ടിൽ കിഴക്കതിൽ അൻസർ- ജസിയ ദമ്പതികളുടെ മകൾ അൽഫിയയെ ആശ്വസിപ്പിക്കാനാവാതെ നാട് വിതുമ്പി.
കഴിഞ്ഞ ദിവസം തെൻമലയിലെ കുളിക്കടവിൽ ഭർത്താവ് അൻസലും (26) മൂത്ത സഹോദരൻ അൽത്താഫും (23) മരണത്തിലേക്ക് മുങ്ങിത്താഴുന്നത് കുടുംബാംഗങ്ങൾക്കൊപ്പം നിസഹായയായി കണ്ടുനിൽക്കേണ്ടി വന്നതിന്റെ ആഘാതത്തിലാണ് അൽഫിയ.
കഴിഞ്ഞ ഒക്ടോബർ 18 നാണ് കരുനാഗപ്പള്ളി കോഴിക്കോട് മേക്ക് പുതുക്കാട്ട് വടക്കതിൽ ഹമീദ് കുട്ടിയുടെ മകൻ അൻസിലും അൽഫിയയും വിവാഹിതരായത്. വിദേശത്ത് ജോലി ചെയ്യുന്ന അൻസൽ അടുത്ത ആഴ്ച മടങ്ങിപ്പോകുന്നതിന് മുന്നോടിയായിട്ടായിരുന്നു ഭാര്യയുടെ കുടുംബവുമൊത്ത് തമിഴ്നാട് ഇടപ്പാളിലേക്കുള്ള തീർത്ഥാടന യാത്ര. പതിനൊന്നംഗ സംഘം രണ്ടു വാഹനങ്ങളിലായാണ് പുറപ്പെട്ടത്. തീർത്ഥാടനം പൂർത്തിയാക്കി മടങ്ങവേ ഇരുവരുടെയും താത്പര്യപ്രകാരമാണ് തെൻമല കൊച്ചുപാലത്തിനു സമീപം കല്ലടയാറിൽ കുളിക്കുന്നതിനായി വാഹനം നിറുത്തിയത്. ഇവർ മുങ്ങിത്താഴുന്നതു കണ്ട അൽഫിയയും കുടുംബാംഗങ്ങളും നിലവിളിച്ചെങ്കിലും പൊടുന്നനെ ഒരു രക്ഷകനുണ്ടായില്ല. വിവരമറിഞ്ഞ് നാട്ടുകാരും പൊലീസുമെത്തി ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അൻസലിന്റെ പിതാവ് അൻസർ ഐ.എൻ.ടി.യു.സി പ്രവർത്തകനും പുതിയകാവിലെ ചുമട്ടു തൊഴിലാളിയുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |