കൊല്ലം: തുടർച്ചയായ മഴയിൽ മലയോര മേഖലകളിൽ ഉരുൾപ്പൊട്ടൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കൂടുതൽ ചരിവുളള പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതുണ്ട്.
ജലം സംഭരിച്ച് നിർത്താനുള്ള ഭൂമിയുടെ ശേഷി കുറയുമ്പോഴാണ് മണ്ണിടിച്ചിൽ ഉണ്ടാകുന്നത്.
തെന്മല, ആര്യങ്കാവ്, അച്ഛൻകോവിൽ, കുളത്തൂപ്പുഴ തുടങ്ങിയ സ്ഥലങ്ങൾ ഉരുൾപ്പൊട്ടൽ സാദ്ധ്യതയുള്ള സ്ഥലങ്ങളായി നേരത്തെ അടയാളപ്പെടുത്തിയിട്ടുള്ളതാണ്.
മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒക്ടോബർ അവസാനവും നവംബർ ആദ്യവും അതിശക്തമായ മഴയാണ് ഈ പ്രദേശങ്ങളിൽ അനുഭവപ്പെട്ടത്. ഒരു പ്രദേശത്ത് തുടർച്ചയായി ശക്തമായ മഴയുണ്ടാകുന്നത് പുതിയൊരു പ്രതിഭാസമാണ്. ഇതു കാരണം വെള്ളം വലിയ തോതിൽ ഭൂമി ശേഖരിച്ചു നിർത്തുന്നു. എന്നാൽ ഭൂമി ഈ
സംഭരണശേഷി നഷ്ടമാകുമ്പോൾ മണ്ണിടിച്ചിലുണ്ടാകുന്നു. ഇത്തവണ പല മേഖലകളിലും വൻ തോതിൽ ഉരുൾ പൊട്ടലുണ്ടായി. 20 അടിയിൽ കൂടുതൽ ചരിവുള്ള പ്രദേശങ്ങളിൽ പൊതുവെ ഉരുൾ പൊട്ടൽ സാദ്ധ്യത കൂടുതലുണ്ട്. പശ്ചിമ ഘട്ട മേഖലയിൽ ഇത്തരം ദുർബലമായ പ്രദേശങ്ങൾ ധാരാളമുണ്ട്. ചരിവ് കൂടിയ പ്രദേശങ്ങളിൽ മലയിടിച്ച് റോഡുകൾ നിർമ്മിക്കുന്നത് ഇതിനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു. ഒരു വശത്തെ മണ്ണിടിച്ച് മറുവശത്ത് നിറയ്ക്കുന്നതും ഇതിനുള്ള സാദ്ധ്യത കൂട്ടുന്നു.
''നല്ല ചരിവുള്ള പ്രദേശങ്ങളിൽ മണ്ണിടിച്ച് വീടുവയ്ക്കുമ്പോഴും കൃഷി ചെയ്യുമ്പോഴും ശ്രദ്ധവേണം. എന്നാൽ, ക്രഷർ യൂണിറ്റുകൾ മണ്ണിടിച്ചിൽ സാദ്ധ്യത വർദ്ധിപ്പിക്കുന്നുവെന്ന പ്രചാരണം ശരിയല്ല.''
ജോൺ മത്തായി, ഭൗമ ശാസ്ത്രജ്ഞൻ,
ദേശീയ ഭൗമ ശാസ്ത്രകേന്ദ്രം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |