കൊല്ലം: നഴ്സിംഗ് പഠന സർട്ടിഫിക്കറ്റുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് ജോലി ലഭ്യമാക്കിയ 'മാലാഖക്കൂട്ട'ത്തിന് പിന്നാലെ ഇതേ വിഭാഗത്തിൽപ്പെട്ട യോഗ്യതയുള്ള ചെറുപ്പക്കാർക്ക് തൊഴിലും വരുമാനവും ഉറപ്പാക്കാൻ 'സ്‌കിൽ ടെക്' പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. ജില്ലയിൽ എൻജിനീയറിംഗ് വിഭാഗങ്ങളുള്ള സർക്കാർ ഓഫീസുകളിൽ ഐ.ടി.ഐ, പോളിടെക്നിക്, എൻജിനീയറിംഗ് യോഗ്യതയുള്ളവരെ രണ്ടു വർഷത്തേക്ക് നിയമിക്കുന്നതാണ് പദ്ധതി. പഞ്ചായത്ത് പ്രദേശത്തുള്ളവർക്കാണ് നിയമനം. ഇന്റർവ്യു 29ന് ജില്ലാ പഞ്ചായത്ത് ഓഫീസിൽ നടക്കും.
മാലാഖക്കൂട്ടം പദ്ധതിയുടെ വിജയത്തിന് പിന്നാലെ നടപ്പാക്കുന്ന പുതിയ പദ്ധതിക്ക് വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. കൊവിഡ് സാഹചര്യത്തിൽ കുടുംബങ്ങളിലുണ്ടായ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുകയാണ് ലക്ഷ്യം. വൈദ്യുതി, ജലവിഭവം, പൊതുമരാമത്തു വകുപ്പുകളിലാവും നിയമനം. അക്കാദമിക് തലത്തിൽ നേടിയ അറിവുകൾ പ്രായോഗികമായി പരിശീലിക്കുന്നതിനുള്ള അവസരമാകും ഇത്. ജനങ്ങൾക്ക് കൂടുതൽ സേവനം നൽകാൻ വിവിധ സർക്കാർ വകുപ്പുകൾക്ക് ഇതിലൂടെ കഴിയും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നൽകും. വിദേശത്തും സർക്കാർ സർവീസിലും മെച്ചപ്പെട്ട തൊഴിൽ ലഭ്യമാകാൻ ഈ സർട്ടിഫിക്കറ്റ് പ്രയോജനപ്പെടും.
# വേതനം
എൻജിനീയറിംഗ് ബിരുദമുള്ളവർക്ക്: ₹15,000
പൊളിടെക്നിക്കുകാർക്ക്: ₹ 12,500
ഐ.ടി.ഐക്കാർക്ക്: ₹ 10,000
മറ്റ് ജില്ലാ പഞ്ചായത്തുകളൊന്നും നടപ്പാക്കാത്ത പദ്ധതിയാണ് കൊല്ലം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്നത്. മാലാഖക്കൂട്ടത്തിന് വലിയ സ്വീകാര്യത ലഭിച്ചു. സ്കിൽ ടെക് പദ്ധതിയും യുവജനങ്ങൾക്ക് പ്രയോജനപ്പെടും. പദ്ധതിക്ക് ആസൂത്രണ സമിതിയുടെയും വിദഗ്ദ്ധ കമ്മിറ്റിയുടെയും അനുമതി ലഭിച്ചു
സാം കെ. ഡാനിയേൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |