SignIn
Kerala Kaumudi Online
Saturday, 20 April 2024 11.55 AM IST

പൂച്ചയെ കണ്ട് കൊമ്പൻ വിരണ്ടോടി; നാട് വിരണ്ടത് അഞ്ചു മണിക്കൂർ

t
വിരണ്ടോടിയ മണികണ്ഠൻ

കൊല്ലം: കുളിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾക്കിടെ നേരേ പാഞ്ഞുവന്ന പൂച്ചയെ കണ്ട് വിരണ്ടോടിയ കൊമ്പൻ അഞ്ചു മണിക്കൂറോളം നാടിനെ മുൾമുനയിൽ നിറുത്തി. നാശനഷ്ടങ്ങളൊന്നും വരുത്താതിരുന്ന ആനയെ ഒടുവിൽ ടാപ്പർ ഉപയോഗിച്ചാണ് വരുതിയിലാക്കിയത്.

തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള വെട്ടിക്കവല ശ്രീമഹാദേവർ ക്ഷേത്രത്തിൽ എഴുന്നള്ളത്തിനു കൊണ്ടുവന്ന കൊമ്പൻ നെടുമൺകാവ് മണികണ്ഠനാണ് വിരണ്ടോടിയത്. ക്ഷേത്രവളപ്പിലെ തെങ്ങിൽ തളച്ചിരുന്ന ആനയെ രാവിലെ കുളിപ്പിക്കാനായി അഴിക്കുന്നതിനിടയിലിലാണ് പൂച്ച വന്നതും വിരണ്ടോടിയതും. ക്ഷേത്രത്തിന് മുന്നിലെ റോഡിലൂടെ ഓടിയ ആന എം.സി റോഡിൽ സദാനന്ദപുരം കക്കാട് ഭാഗത്തെത്തി. എം.സി റോഡിൽ മൂന്ന് മണിക്കൂറിലധികം ഗതാഗതം തടസപ്പെട്ടു. റോഡരികിൽ നിന്നവരും വ്യാപാര സ്ഥാപനങ്ങളിലുള്ളവരുമടക്കം നാട്ടുകാരും ഭയന്നോടി. റോഡിലൂടെ വാഹനങ്ങളിലെത്തിയവർ വാഹനങ്ങൾ ഉപേക്ഷിച്ച് ഓടിയൊളിച്ചു.

എന്നാൽ ഓടുന്നതിനിടെ ഒരു വാഹനം പോലും ആന തട്ടിമറിച്ചിട്ടില്ല. മറ്റ് നാശനഷ്ടങ്ങളുമുണ്ടാക്കിയില്ല. വിവരമറിഞ്ഞ് നൂറുകണക്കിന് ആളുകൾ ആനയെ കാണാനെത്തിയത് തലവേദനയായി. ഇവരെ തടയാൻ കൊട്ടാരക്കര പൊലീസ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മുൻപ് ആനയെ പരിചരിച്ചിരുന്ന പാപ്പാനടക്കം അഞ്ച് പാപ്പാൻമാർ കഠിന പരിശ്രമം നടത്തിയിട്ടും മണികണ്ഠൻ അടങ്ങിയില്ല. ഇടയ്ക്ക് പാപ്പാനെ വിരട്ടിയോടിച്ചു. തുടർന്ന് വൈകിട്ട് 3.45ന് ഡോ.അരവിന്ദിന്റെ നേതൃത്വത്തിലുള്ള എലിഫന്റ് സ്ക്വാഡും വനംവകുപ്പ് ഉദ്യോഗസ്ഥരുമെത്തി. 4.10ന് ടാപ്പർ ഉപയോഗിച്ച് തളച്ചു. ശൗര്യം ശമിച്ച മണികണ്ഠന്റെ പുറത്ത് പാപ്പാൻ കയറിയതോടെ നാട്ടുകാർ ആർപ്പോ വിളികളുമായി ഓടിയടുത്തു. പൊലീസ് ഇവരെ പണിപ്പെട്ടാണ് നിയന്ത്രിച്ചത്. കൊട്ടാരക്കര ഡിവൈ.എസ്.പി ആർ.സുരേഷിന്റെ നേതൃത്വത്തിലാണ് പൊലീസ് സംഘമെത്തിയത്. തൊട്ടടുത്തുള്ള റബ്ബർ തോട്ടത്തിലാണ് നിലവിൽ മണികണ്ഠനെ കെട്ടിയിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.