SignIn
Kerala Kaumudi Online
Friday, 19 April 2024 7.03 PM IST

വേരുറപ്പിക്കുന്നു, മരം മുറിക്കൽ സംഘങ്ങൾ

photo
കരുനാഗപ്പള്ളിയിൽ ദേശീയപാതയോരത്ത് മുറിച്ച് കൂട്ടിയിട്ടിരിക്കുന്ന മരങ്ങൾ

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും പാഴ് മരങ്ങളുടെ മറവിൽ മറ്റു മരങ്ങളും മുറിച്ചുകടത്തുന്ന സംഘങ്ങൾ തഴച്ചു വളരുന്നു. പാഴ് മരങ്ങൾ കൊണ്ടുപോവുന്ന ലോറികൾക്ക് ചെക്ക് പോസ്റ്റുകളിൽ വലിയ പരിശോധന നേരിടേണ്ടി വരില്ല എന്ന പഴുത് ഉപയോഗിച്ചാണ് വിലകൂടിയ മരങ്ങളും കടത്തുന്നത്.

കരുനാഗപ്പള്ളി, ചവറ കുന്നത്തൂർ എന്നിവിടങ്ങളിലാണ് ഇത്തരം മാഫിയകൾ സജീവമായിട്ടുള്ളത്. ലക്ഷങ്ങളുടെ മരങ്ങളാണ് ഓരോ ദിവസവും ഇവിടെ നിന്നു വലിയ ലോറികളിൽ കൊണ്ടുപോകുന്നത്. വൻ മാഫിയ സംഘത്തിന്റെ ചെറു 'ശാഖ'കളാണ് ഇടപാടുകൾക്ക് ചുക്കാൻ പിടിക്കുന്നത്. ഒരു വർഷത്തിനുള്ളിലാണ് മരം മുറിക്കൽ സംഘങ്ങൾ കരുനാഗപ്പള്ളിയിൽ വേരുറപ്പിച്ചത്. ചവറ, കുന്നത്തൂർ എന്നിവിടങ്ങളിൽ മുറിക്കുന്ന മരങ്ങൾ കരുനാഗപ്പള്ളിയുടെ വിവിധ ഭാഗങ്ങളിലാണ് സംഭരിക്കുന്നത്. ഇവിടെ നിന്നു തമിഴ്നാട്ടിലേക്ക് കൊണ്ട് പോകും. പാഴ് മരങ്ങൾക്കൊപ്പം തേക്ക്, ആഞ്ഞിലി, മരുത്, പൂവരശ് തുടങ്ങിയ വിലപിടിപ്പുള്ള മരങ്ങളും കടത്തുന്നുണ്ട്. ജില്ലയിലെ മലയോര മേഖലകളിൽ സർക്കാർ അധീനതയിലുള്ള ഭൂമിയിൽ നിൽക്കുന്ന തേക്ക് ഉൾപ്പെടെയുള്ള മരങ്ങളും സംഘം മുറിച്ചു കടത്തുന്നുണ്ട്.

ആഗോള തലത്തിൽ പ്രവർത്തിക്കുന്ന നന്മ മരവും പള്ളിക്കലാർ സംരക്ഷണ സമിതിയും കേരള യൂത്ത് പ്രൊമോഷൻ കൗൺസിലുമൊക്കെ നാട്ടിൽ വ്യാപകമായി മരങ്ങൾ നട്ടുപിടിപ്പിക്കുമ്പോഴാണ് പ്രകൃതിക്ക് ദോഷമുണ്ടാക്കും വിധമുള്ള വൃക്ഷ ചൂഷണം. പാഴ് മരങ്ങൾ കൊണ്ടുപോകുന്ന ലോറികൾ സംബന്ധിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കിൽ മാത്രമേ ചെക്ക് പോസ്റ്റുകളിൽ പരിശോധന നടക്കൂ. കൂറ്റൻ തടികൾ ലോറിയിൽ നിന്നിറക്കിയുള്ള പരിശോധന പ്രായോഗികമല്ലാത്തതിനാൽ ഉദ്യോഗസ്ഥരും കണ്ണടയ്ക്കും. ഈ തടികൾക്കിടയിലാണ് വിലയുള്ള തടികളും തിരുകി കടത്തുന്നത്.

 പ്ളൈവുഡായി തിരിച്ചെത്തും

എറണാകുളം വഴി തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന പാഴ്മരങ്ങൾ ഇവിടെയുള്ള ഫാക്ടറികളിൽ വച്ച് കെമിക്കലുകളും മറ്റും ചേർത്ത് ഉറപ്പുള്ളതാക്കി മാറ്റും. തുടർന്ന് ഇവ പ്ളൈവുഡും ഫർണിച്ചറുകളുമൊക്കെയായി കേരളത്തിലേക്കു തന്നെ തിരിച്ചെത്തും. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പ്ളൈവുഡ് ഫാക്ടറികളിലേക്കും പാഴ് മരങ്ങൾ കൊണ്ടുപോകുന്നുണ്ട്. പക്ഷേ, കൂടുതലും തമിഴ്നാട്ടിലേക്കാണ് കയറ്റിവിടുന്നത്.

 പ്രദേശങ്ങൾ വെളുക്കും!

ഓരോ ദിവസം പിന്നിടുമ്പോഴും മരംമുറിക്കൽ സംഘങ്ങൾ കൂടുതൽ സജീവമാവുകയാണ്. വനം വകുപ്പ് അധികൃതരും പൊലീസും ഇക്കാര്യത്തിൽ വേണ്ടത്ര ഗൗരവം കാട്ടാത്തത് മാഫിയ സംഘത്തിന് കരുത്തേകുന്നു. രാഷ്ട്രീയ സ്വാധീനവും ഇവർക്കുണ്ട്. ഈ നില തുടർന്നാൽ അധികം വൈകാതെ കരുനാഗപ്പള്ളി, കുന്നത്തൂർ, ചവറ എന്നിവിടങ്ങളിലെ ഭൂരിഭാഗം മരങ്ങളും ലോറിയിൽ കയറി തമിഴ്നാട്ടിലെത്തുമെന്ന് നാട്ടുകാർ പറയുന്നു!

.......................................

പരിസ്ഥിതി ദിനം വരുമ്പോൾ വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കുകയും മറ്റു ദിവസങ്ങളിൽ മരങ്ങൾ മുറിച്ചു കടത്തുകയും ചെയ്യുന്ന പതിവിന് മാറ്റമുണ്ടാവണം. പൊലീസിന്റെയും മറ്റ് അധികൃതരുടെയും അവഗണനയാണ് ഇത്തരം മാഫിയകൾക്ക് ശക്തി പകരുന്നത്

(പരിസ്ഥിതി പ്രവർത്തകർ, കരുനാഗപ്പള്ളി)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.