കൊല്ലം: കയർഫെഡിനെ ആശ്രയിക്കാതെ കയർ സംഘങ്ങൾക്ക് ഇനി നേരിട്ട് ചകിരി വാങ്ങാം. കയർഫെഡ് ടെൻഡർ നടപടികളിലൂടെ നിശ്ചയിക്കുന്നതോ അതിൽ താഴെയോ വിലയ്ക്കു മാത്രമേ വാങ്ങാവൂ എന്നുമാത്രം. പുതിയ തീരുമാനം കയർ മേഖലയിൽ പ്രതീക്ഷ ഉണർത്തിയെങ്കിലും വാങ്ങുന്ന കയറിന് കയർഫെഡ് കൃത്യമായി പണം നൽകാത്തത് സംഘങ്ങൾക്ക് വിനയാവുന്നുണ്ട്. കഴിഞ്ഞ ഒരു വർഷമായി ഇൻസെന്റീവ് തുകയും സംഘങ്ങൾക്ക് നൽകുന്നില്ല.
യന്ത്രവത്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകൾ ഉപയോഗിക്കുമ്പോഴുള്ള വൈദ്യുതി നിരക്ക് ഉൾപ്പെടെ വർദ്ധിച്ച ചെലവുകൾക്ക് പുറമേ, ചകിരി കൂടി ഉയർന്ന വിലയ്ക്ക് വാങ്ങേണ്ടി വന്നത് സംഘങ്ങളെ കൂടുതൽ കടക്കെണിയിലാക്കിയിരുന്നു. ഇതോടെ പല സംഘങ്ങളും പ്രതിസന്ധിയിലായപ്പോഴാണ് ചകിരി നേരിട്ട് വാങ്ങാനുള്ള അനുമതി നൽകിയത്.
# കുടിശ്ശിക 15 ലക്ഷം വരെ
15 ലക്ഷം രൂപ വരെ കയർഫെഡിൽ നിന്നു ലഭിക്കാനുള്ള സംഘങ്ങളുണ്ട്. സാമ്പത്തികമായി നല്ല അടിത്തറയുള്ള സംഘങ്ങൾക്കു മാത്രമേ പ്രവർത്തിക്കാനാവൂ എന്നതാണ് അവസ്ഥ. പ്രൊഡക്ഷൻ ആൻഡ് മാർക്കറ്റിംഗ് ഇൻസെന്റീവ് എന്ന പേരിൽ മുൻ വർഷത്തെ വില്പനയുടെ 10 ശതമാനം തുക സംഘങ്ങൾക്ക് ഇൻസെന്റീവ് നൽകിയിരുന്നു. ഈ തുക കഴിഞ്ഞ വർഷം മുതൽ കിട്ടുന്നില്ല. ഇതുപയോഗിച്ചായിരുന്നു ഓണത്തിന് തൊഴിലാളികൾക്ക് ബോണസ് നൽകിയിരുന്നത്. ഇൻസെന്റീവ് കിട്ടുമെന്ന പ്രതീക്ഷയിൽ ബോണസ് നൽകിയ സംഘങ്ങൾ വെട്ടിലാവുകയും ചെയ്തു.
# ഓരോ ലോഡിലും നേട്ടം
₹ 23: ഒരു കിലോ ചകിരിക്ക് കയർഫെഡിലെ വില
₹ 18: സംഘങ്ങൾ നേരിട്ട് വാങ്ങിയാൽ വില
₹ 20,000: ഒരു ലോഡ് ചകിരി വാങ്ങുമ്പോൾ വില വ്യത്യാസം .
...............................
# പ്രതിസന്ധികൾ
കേരളത്തിൽ തൊണ്ടുകൾ ചകിരിയാക്കുന്ന ഫാക്ടറികൾ പരിമിതം
കൂടുതൽ ഫാക്ടറികളും പാലക്കാട്, കോഴിക്കോട് ജില്ലകളിൽ.
വെയിൽ കുറവായതിനാൽ ഇവിടത്തെ ചകിരിക്കു നിറം കുറവ്
ചകിരി കൂടുതലായി എത്തുന്നത് തമിഴ്നാട്ടിൽ നിന്ന്
കയറിന് കൃത്യമായി കയർഫെഡ് പണം നൽകാത്തിടത്തോളം, നേരിട്ട് ചകിരി വാങ്ങാമെന്ന തീരുമാനംകൊണ്ട് പ്രയോജനമില്ല. വരുമാനം ഉണ്ടെങ്കിലേ സംഘങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയൂ.
കയർ സംഘം ഭാരവാഹികൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |