കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷന് എതിർവശത്തുള്ള അലക്കുകുഴി കോളനിയിൽ നഗരസഭ ലക്ഷ്യമിട്ട മൾട്ടി ലെവൽ കാർ പാർക്കിംഗ് ടവറിന് മാർച്ചിൽ ശിലാസ്ഥാപന സാദ്ധ്യത. പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ കോടതിയെ സമീപിച്ച മൂന്ന് കുടുംബങ്ങൾക്ക് പാർക്കിംഗ് ടവറിന് ആവശ്യമുള്ള സ്ഥലത്തിന് പുറത്ത് ഫ്ലാറ്റ് നിർമ്മിച്ച് നൽകാൻ ധാരണയായി.
105 സെന്റ് വിസ്തൃതിയുള്ള അലക്കുകുഴി കോളനി റവന്യു പുറമ്പോക്കാണ്. ഇവിടെ പതിറ്റാണ്ടുകളായി താമസിക്കുന്നവരെ മാറ്റിപ്പാർപ്പിച്ച് പാർക്കിംഗ് ടവർ നിർമ്മിക്കാനായിരുന്നു നഗരസഭയുടെ അലോചന. തുടർന്ന് 20 കുടുംബങ്ങൾക്ക് മുണ്ടയ്ക്കലിൽ ഫ്ലാറ്റ് നിർമ്മിച്ച് അവിടേക്ക് മാറ്റി. എന്നാൽ മൂന്ന് കുടുംബങ്ങൾ ഒഴിപ്പിക്കലിനെതിരെ കോടതിയെ സമീപിച്ചതോടെ പദ്ധതി പ്രതിസന്ധിയിലായി. ഇതിനിടെ അമൃത് അധികൃതർ എത്രയും വേഗം പദ്ധതി നടപ്പാക്കണമെന്ന കർശന നിർദ്ദേശം നൽകി. ഇതോടെയാണ് നഗരസഭ ഒത്തുതീർപ്പ് ചർച്ച ആരംഭിച്ചത്.
പദ്ധതിക്ക് ആവശ്യമായ സ്ഥലത്തിന് പുറത്ത് ആറുസെന്റിൽ മൂന്ന് കുടുംബങ്ങൾക്ക് ഫ്ലാറ്റ് നിർമ്മിച്ച് നൽകാമെന്ന നിർദ്ദേശം നഗരസഭ മുന്നോട്ടുവച്ചു. ഈ നിർദ്ദേശം അംഗീകരിച്ച കോടതി സ്ഥലം അളന്ന് തിട്ടപ്പെടുത്തി അടയാളപ്പെടുത്താൻ ജില്ല ഭരണകൂടത്തിന് നിർദ്ദേശം നൽകി. 63 സെന്റാണ് പാർക്കിംഗ് ടവർ നിർമ്മാണത്തിന് വേണ്ടത്. ഇതിന് പുറത്ത് മൂന്ന് കുടുംബങ്ങൾക്ക് ഭൂമി അനുവദിക്കുന്നതിന്റെ ഭാഗമായി നഗരസഭ, റവന്യു സംഘം അലക്കുകുഴി കോളനിയിൽ അടുത്തിടെ പരിശോധന നടത്തിയിരുന്നു. ഈ സ്ഥലം നഗരസഭയ്ക്ക് ഇതുവരെ കൈമാറി കിട്ടിയിട്ടില്ല. 99 വർഷത്തേക്കാണ് നഗരസഭ റവന്യു വകുപ്പിനോട് ഭൂമി ആവശ്യപ്പെട്ടിരിക്കുന്നത്.
ടെണ്ടർ അംഗീകരിച്ചിട്ട് രണ്ട് വർഷം
പാർക്കിംഗ് ടവർ നിർമ്മാണത്തിനുള്ള സ്വകാര്യ ഏജൻസിയുടെ 10.91 കോടി രൂപയുടെ ടെണ്ടർ അംഗീകരിച്ചിട്ട് രണ്ട് വർഷത്തോളമാകുന്നു. ഭൂമി കൈമാറാത്തതിനാൽ ഇതുവരെ കരാർ ഒപ്പിട്ടിട്ടില്ല. ഇത്രയും കാലം പിന്നിട്ടതിനാൽ പഴയ തുകയ്ക്ക് സ്വകാര്യ ഏജൻസി പ്രവൃത്തി ഏറ്റെടുക്കുമോയെന്ന കാര്യത്തിൽ ആശങ്കയുണ്ട്.
പദ്ധതി ഇങ്ങനെ
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം. ഏഴ് നിലകളുള്ള പാർക്കിംഗ് ടവറിൽ ഒരേസമയം 224 കാറുകൾ പാർക്ക് ചെയ്യാം. അഞ്ച് ബ്ലോക്കുകളുള്ള ടവറാണ്. പാർക്കിംഗ് സമയത്തിന് ആനുപാതികമായിട്ടാകും ഫീസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |