കൊല്ലം: തോട്ടണ്ടി സംസ്കരണത്തിന് 10 വർഷത്തിനിടെ ചെലവ് ഉയർന്നതും 'ഹൈറിസ്ക് വ്യവസായ'ങ്ങളുടെ പട്ടികയിലേക്ക് തള്ളിയതും കശുഅണ്ടി മേഖലയുടെ തകർച്ചയ്ക്കുള്ള കാരണങ്ങളിലൊന്നാണ്. ഹൈറിസ്ക് ഗണത്തിലായതിനാൽ ബാങ്കുകൾ നൽകുന്ന വായ്പകൾക്ക് കടുത്ത പലിശനിരക്കും ഏർപ്പെടുത്തി.
10 ശതമാനമായിരുന്ന പലിശനിരക്ക് ഇപ്പോൾ 12 മുതൽ 14 ശതമാനം വരെയാണ്. തിരിച്ചടവ് മുടങ്ങിയാൽ പിഴപ്പലിശ ഇനത്തിൽ അധിക തുക ഈടാക്കും. കണക്കു കൂട്ടിയാൽ കൊള്ളപ്പലിശ സംഘങ്ങൾ ഈടാക്കുന്നതിനേക്കാൾ വലിയ തുകയാണ് ബാങ്കുകൾ ഈ മേഖലയിൽ നിന്നു പിഴിയുന്നത്. സംസ്ഥാനത്തെ കൂടുതൽ വ്യവസായ സൗഹൃദമാക്കാൻ സർക്കാർ ശ്രമിക്കുന്നതിനിടെ പരമ്പരാഗത വ്യവസായങ്ങൾക്ക് തിരിച്ചടിയാകുന്ന ഹൈറിസ്ക് ഉത്തരവ് ജൂലായ് 29നാണ് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഇറക്കിയത്. കയറും കൈത്തറിയും ഉൾപ്പെടെ 44 വ്യവസായങ്ങളെയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. മലിനീകരണ പ്രശ്‌നങ്ങളുണ്ടാക്കാത്ത പരമ്പരാഗത വ്യവസായങ്ങൾ പോലും പട്ടികയിൽ വന്നത് വേണ്ടത്ര പഠനം നടത്താതെ ഉത്തരവ് തയ്യാറാക്കിയതിന്റെ തെളിവാണെന്ന് വ്യവസായികൾ അന്നുതന്നെ ആരോപിച്ചിരുന്നു.
# അവിടെ ₹1,000 ഇവിടെ ₹ 2,800
പരമ്പരാഗത രീതിയിലുള്ള സംസ്‌കരണവും ഉയർന്ന വേതനവും സംസ്ഥാനത്തെ കശുഅണ്ടി മേഖലയിലെ ചെലവ് ക്രമാതീതമായി വർദ്ധിപ്പിച്ച. 80 കിലോയുള്ള ഒരു ചാക്ക് തോട്ടണ്ടി സംസ്‌കരിക്കാൻ സംസ്ഥാനത്ത് 2,500- 2,800 രൂപയാണ് ചെലവ്. മറ്റു സംസ്ഥാനങ്ങളിൽ ഇത് 1,000- 1,200 രൂപയ്ക്ക് നടക്കും. വിയറ്റ്നാം പോലെയുള്ള രാജ്യങ്ങളിൽ 750- 900 രൂപയോളമേ ചെലവ് വരൂ. യന്ത്രങ്ങൾ ഉപയോഗിച്ചുള്ള സംസ്കരണം നടത്തുന്നതിനാലാണ് വിയറ്റ്‌നാമിൽ ചെലവ് കുറയാൻ കാരണം. വർഷം 16 ലക്ഷം ടൺ തോട്ടണ്ടിയാണ് സംസ്ഥാനത്ത് സംസ്‌കരി
ച്ചിരുന്നത്. 7 ലക്ഷം മാത്രമാണ് ആഭ്യന്തര ഉത്പാദനം. ബാക്കി ഇറക്കുമതി ചെയ്യേണ്ട അവസ്ഥയുമുണ്ടായി. 35 ശതമാനം വേതന വർദ്ധനവും കയറ്റുമതി ആനുകൂല്യം അഞ്ചിൽ നിന്ന് രണ്ട് ശതമാനമായി വെട്ടിക്കുറച്ചതും തോട്ടണ്ടിക്ക് ഏർപ്പെടുത്തിയ ഇറക്കുമതി തീരുവയും വിയറ്റ്‌നാമിൽ നിന്ന് ഗുണമേന്മ കുറഞ്ഞ പരിപ്പ് ഇറക്കുമതിയും വ്യവസായത്തെ പ്രതികൂലമായി ബാധിച്ചു.
# ചർച്ച ആവിയായി
കേരളത്തിലെ കശുഅണ്ടി വ്യവസായത്തെ രക്ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി 15 ആഫ്രിക്കൻ രാജ്യങ്ങളിലെ നയതന്ത്റ പ്രതിനിധികളുടെ സമ്മേളനം 2017 ജൂണിൽ തിരുവനന്തപുരത്ത് നടന്നിരുന്നു. സംസ്ഥാന സർക്കാർ വിളിച്ചു ചേർത്ത സമ്മേളനത്തിൽ വിദേശകാര്യ മന്ത്റാലയ പ്രതിനിധികൾ പങ്കെടുത്തെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല.
# ഹൈറിസ്ക് വ്യവസായം
300 ചതുരശ്ര മീറ്ററിന് മുകളിൽ വിസ്തീർണമുള്ള ഫാക്ടറികളും സ്ഥാപനങ്ങളും ഹൈറിസ്‌ക് വിഭാഗത്തിൽ
സംസ്ഥാനത്തെ പട്ടികയിൽ 44 വ്യവസായങ്ങൾ
ഹൈ റിസ്‌ക് വ്യവസായങ്ങൾ വർഷത്തിൽ ഒരിക്കൽ തദ്ദേശസ്ഥാപനങ്ങൾ പരിശോധിക്കും
ലോ റിസ്‌കിൽ മൂന്നു വർഷത്തിൽ ഒരിക്കൽ പരിശോധന
# ഹൈറിസ്കിലെ പ്രധാനപ്പെട്ടവ
ഇഷ്ടിക, കയർ, ചകിരി, പരവതാനി, ഭക്ഷ്യവസ്തുക്കൾ, സോപ്പ്, സംഗീത ഉപകരണം, ഫാം ടൂറിസം, കാപ്പിപ്പൊടി, ചായപ്പൊടി, കുട തുടങ്ങിയവയുടെ നിർമ്മാണം, കശുഅണ്ടി സംസ്‌കരണം, ചെമ്മീൻ പീലിംഗ് ഷെഡുകൾ, ഐസ് പ്ളാന്റുകൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |