കരാറുകാരനും ഉദ്യോഗസ്ഥനും ചേർന്ന് രാത്രിയിൽ പരിശോധന
കൊല്ലം: സമീപകാലത്ത് പൂർത്തിയായതും ഇപ്പോൾ പുരോഗമിക്കുന്നതുമായ മറ്റ് പാലങ്ങളുടെ നിർമ്മാണത്തെക്കാൾ കൂടുതൽ ആഴത്തിൽ കല്ലുപാലത്തിന് പൈലിംഗ് നടത്തിയെന്ന കരാറുകാരന്റെയും ഉദ്യോഗസ്ഥരുടെയും അവകാശവാദം ദുരൂഹത സൃഷ്ടിക്കുന്നു. നിശ്ചിത ആഴത്തിൽ പൈൽ ചെയ്ത ശേഷം കൂടുതൽ ആഴമെടുത്തെന്ന പേരിൽ ബിൽ തയ്യാറാക്കി പണം തട്ടിയെന്നാണ് സംശയം. പൈലിംഗിന്റെ പരിശോധന രാത്രിയിൽ നടക്കുന്നതും ഈ സമയത്ത് 'ഉത്തരവാദപ്പെട്ടവർ' ആയി കരാറുകാരനും ബന്ധപ്പെട്ട ഉദ്യോഗസ്ഥനും മാത്രമേ ഉണ്ടാവൂ എന്നതും സംശയങ്ങളുടെ ആഴം കൂട്ടുന്നു.
കല്ലുപാലത്തിന്റെ തൊട്ടടുത്തായി അടുത്തകാലത്ത് നിർമ്മാണം പൂർത്തിയായ ഇരുമ്പ് പാലത്തിന്റെ സമാന്തര പാലത്തിന് 40- 50 മീറ്റർ വരെ ആഴത്തിലാണ് പൈലിംഗ് നടത്തിയതെന്ന് അന്ന് ചുമതലയിലുണ്ടായിരുന്ന പൊതുമരാമത്ത് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. നിർമ്മാണം പുരോഗമിക്കുന്ന പെരുമൺ പേഴുംതുരുത്ത് പാലത്തിന് 80 പൈലുകളുണ്ട്. 53 മീറ്റർ മാത്രമാണ് പൈലുകളുടെ ഏറ്റവും വലിയ ആഴം. ഈ രണ്ട് പാലങ്ങൾക്കും കല്ലുപാലത്തിന് പകരം നിർമ്മിക്കുന്ന പാലത്തെക്കാൾ നീളവും വീതിയുമുണ്ട്. പക്ഷെ കല്ലുപാലത്തിന് 57- 59 മീറ്രർ വരെ ആഴത്തിൽ പൈൽ ചെയ്തെന്നാണ് കരാറുകാരന്റെയും അധികൃതരുടെയും വിശദീകരണം. ഇതിന്റെ രണ്ട് പാർട്ട് ബില്ലുകൾ ഇതിനകം കരാറുകാരൻ മാറിയെടുക്കുകയും ചെയ്തു.
# തട്ടിപ്പിന്റെ 16 പൈലുകൾ
ഒരു മീറ്റർ ആഴത്തിൽ പൈലിംഗിനും കോൺക്രീറ്റിംഗിനും ഏകദേശം ചെലവ് 35,000 രൂപ
ആകെയുള്ളത് 16 പൈലുകൾ
ഓരോ പൈലും എട്ട് മീറ്റർ വീതം അധികം ആഴത്തിൽ ചെയ്തെന്ന് രേഖയുണ്ടാക്കിയാൽ തട്ടിപ്പ് 44 ലക്ഷത്തിന് മുകളിൽ
പൈലിംഗ് പൂർത്തിയായ ശേഷം കമ്പി ഇറക്കുന്നതിന് മുന്നോടിയായി ആഴം പരിശോധിക്കും
പിന്നീട് കോൺക്രീറ്റിംഗ് സമയത്തും ആഴം നോക്കും
പരിശോധന സമയത്ത് നിർവഹണ ചുമതലയുള്ള ഉദ്യോഗസ്ഥനും കരാറുകാരനും മാത്രം സ്ഥലത്ത്
കല്ലുപാലത്തിന്റെ ഒട്ടുമിക്ക പൈലുകളുടെയും കോൺക്രീറ്റിംഗ് നടന്നത് രാത്രിയിൽ
നിരവധി ദുരൂഹതകളിൽ കുരുങ്ങിക്കിടക്കുകയാണ് കല്ലുപാലം നിർമ്മാണം. പൈലിംഗിൽ ക്രമക്കേടുണ്ടെന്ന് നിർമ്മാണവുമായി ബന്ധപ്പെട്ടവർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് ക്രമക്കേടിന് പുറമേ സുരക്ഷാ പ്രശ്നം കൂടിയാവും. പൈലിന്റെ ആഴം പരിശോധിക്കാതെ നിർമ്മാണം മുന്നോട്ടുനീങ്ങുന്നതു തന്നെ അപകടകരമാണ്. അതുകൊണ്ട് ശാസ്ത്രീയ സംവിധാനങ്ങൾ ഉപയോഗിച്ച് ആഴം പരിശോധിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ജലവിഭവ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി, കളക്ടർ, ഉൾനാടൻ ജലഗതാഗത വകുപ്പ് ചീഫ് എൻജിനീയർ എന്നിവർക്ക് പരാതി നൽകും.
വി. വിശ്വജിത്ത്, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |