SignIn
Kerala Kaumudi Online
Thursday, 25 April 2024 9.51 PM IST

കൊവിഡ് കണ്ടുനിന്നു, ടെറസിലെ കറുത്തപൊന്ന്

photo
പി.ഡി. യോഹന്നാൻ മട്ടുപ്പാലിവെ കുരുമുളക് കൃഷിയുടെ പരിചരണത്തിൽ

 കരുമുളക് കൃഷിയിൽ പൊന്നുവിളയിച്ച് പാസ്റ്റർ യോഹന്നാൻ

കൊല്ലം: രണ്ടാം നിലയുടെ മട്ടുപ്പാവിൽ കറുത്ത പൊന്ന് വിളഞ്ഞപ്പോൾ യോഹന്നാൻ കൊവിഡിന്റെ ദുരിതകാലത്തിന് നന്ദി പറഞ്ഞു! പ്രതീക്ഷിച്ചതിലും നേരത്തെയാണ് കുരുമുളക് വള്ളികൾ പൂത്തതും കായ്ച്ചതും. സീസണിൽ മാത്രമല്ല, ഇനി എപ്പോഴും ഈ ടെറസിൽ കറുത്തപൊന്നിന്റെ തിളക്കമുണ്ടാകും.

കൊട്ടാരക്കര തൃക്കണ്ണമംഗൽ പ്ളാവിള ബഥേൽ വീട്ടിൽ പി.ഡി.യോഹന്നാന് കൃഷിയെന്നത് പാരമ്പര്യമായിക്കിട്ടിയ അറിവാണ്. പിതാവ് ഡാനിയേൽ മൂന്ന് തവണ മികച്ച കർഷകനുള്ള പുരസ്ക്കാരം നേടിയ ആളാണ്. ഡാനിയേലിന്റെയും കുഞ്ഞമ്മയുടെയും പത്തു മക്കളിൽ അഞ്ചാമനാണ് അറുപത്തിയൊമ്പതുകാരനായ യോഹന്നാൻ. പഠനശേഷം ഡൽഹിയിൽ കസ്റ്റംസ് ക്ളിയറൻസ് മേഖലയിൽ ജോലി ചെയ്ത അദ്ദേഹം, പന്ത്രണ്ട് വർഷം ഖത്തറിലും ജോലി ചെയ്തു. തിരികെ ഡൽഹിയിലെത്തി പാസ്റ്ററായി തുടരുമ്പോഴാണ് 2020 നാട്ടിലെത്തിയത്.

മാർച്ച് 25ന് മടക്കയാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ ലോക്ക് ഡൗണായി. എന്തുചെയ്യണമെന്നറിയാതെ ആദ്യമൊക്കെ വിഷമിച്ചെങ്കിലും പതിയെ മനസിലേക്ക് പച്ചപ്പ് കയറിവന്നു. സ്വന്തമായുള്ള 29 സെന്റ് ഭൂമിയിൽ ഇഞ്ചിയും മഞ്ഞളും പച്ചക്കറിയുമെല്ലാം കൃഷി ചെയ്തു. മട്ടുപ്പാവിലെ 1500 ചതുരശ്ര അടി വിസ്തീർണമുള്ള ഭാഗത്ത് നല്ല സൂര്യപ്രകാശം കിട്ടുന്നുണ്ടെന്ന തിരിച്ചറിവോടെയാണ് ശാശ്വതമായ വരുമാനം ലക്ഷ്യമിട്ട് കുരുമുളക് കൃഷി ചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

വീപ്പയിൽ നട്ടു,

വിശാലമായി വളർന്നു

സദനന്ദപുരം കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നും സീഡ് ഫാമിൽ നിന്നുമായി സങ്കരയിനമായ പന്നിയൂർ 2, പന്നിയൂർ 7, കരിമുണ്ട ഇനങ്ങളിലെ തൈകൾ ലഭിച്ചു. അടയ്ക്കാവുന്ന പ്ളാസ്റ്റിക് വീപ്പകൾ വാങ്ങി രണ്ടായി മുറിച്ച് 48 മൂട് കുരുമുളക് തൈകൾ നട്ടുപിടിപ്പിച്ചു. പടർന്നുകയറാൻ തൂൺ നിർത്തി. അതിൽ ചെറുവലകൾ ചുറ്റി. ഓരോ മൂട്ടിലും വെള്ളമെത്തിക്കാൻ സംവിധാനമൊരുക്കി. വലിയ വളപ്രയോഗമില്ലാതെതന്നെ ചെടികൾ നന്നായി വളർന്നു. തൈകളെല്ലാം പ്രതീക്ഷയ്ക്കപ്പുറം കായിട്ടു. തുടക്കത്തിലെ കൃഷിച്ചെലവ് കഴിഞ്ഞാൽ പിന്നെ വലിയ മിനക്കേടില്ലാത്ത കൃഷിയാണിതെന്ന് യോഹന്നാൻ പറയുന്നു. അടച്ചിടലിന്റെ ഒറ്റപ്പെടലിലായിരുന്നു യോഹന്നാൻ കൃഷിയെ കൂട്ടുപിടിച്ചത്. കേന്ദ്ര സർക്കാരിന്റെ കീഴിൽ അസി.നഴ്സിംഗ് സൂപ്രണ്ടായി വിരമിച്ച ഭാര്യ ഏലിയാമ്മയും ഇപ്പോൾ നാട്ടിലുണ്ട്. മക്കൾ സ്നേഹയും ഫിബിയും മരുമക്കൾ ലിനോയും ബിബിനും വലിയ പ്രോത്സാഹനം നൽകുന്നുണ്ട്.

കാഴ്ചക്കാരെത്തി...

തൃശൂർ അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി സംഘം കഴിഞ്ഞ ദിവസം യോഹന്നാന്റെ കുരുമുളക് കൃഷി കാണാനെത്തി. അടുത്ത ആഴ്ച കണ്ണൂരിൽ നിന്ന് ഒരു സംഘം എത്തുന്നുണ്ട്. കുരുമുളക് കൃഷിയിലെ വേറിട്ട മികവിന് കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ അംഗീകാരവും യോഹന്നാന് ലഭിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.