കൊല്ലം: സമീപപ്രദേശങ്ങളിലെ മറ്റ് പാലങ്ങളേക്കാൾ കൂടുതൽ ആഴത്തിൽ കല്ലുപാലത്തിന് പൈലിംഗ് നടത്തിയെന്ന അധികൃതരുടെ അവകാശവാദത്തിൽ ദുരൂഹത. മണ്ണ് പരിശോധന റിപ്പോർട്ട് ആയുധമാക്കി പൈലിംഗിൽ കളവു പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെന്നാണ് സംശയം.
പൈലിന്റെ ബലം അളക്കാനായി ഇന്റഗ്രിറ്റി പരിശോധന ഇന്നോ നാളെയോ നടക്കും. ഇതിനൊപ്പം ആഴവും പരിശോധിക്കാം. പൈലിംഗിന്റെ ആഴത്തെക്കുറിച്ച് ശക്തമായ സംശയം ഉയർന്ന സാഹചര്യത്തിൽ കരാറുകാരനെയും നിർവഹണ ചുമതലയുള്ള ഉദ്യോഗസ്ഥരെയും സംരക്ഷിക്കാൻ ആഴ പരിശോധന ഒഴിവാക്കാനാണ് സാദ്ധ്യത. എറണാകുളത്തുള്ള സ്വകാര്യ ഏജൻസിയാണ് പരിശോധനയ്ക്ക് എത്തുന്നത്. സാധാരണഗതിയിൽ നിർവഹണ ഏജൻസിയിലെ ഉയർന്ന ഉദ്യോഗസ്ഥരും കരാറുകാരനും മാത്രമാണ് പരിശോധനയിൽ പങ്കെടുക്കുന്നത്. കല്ലുപാലം പൈലിംഗിനെക്കുറിച്ച് സംശയം ഉയർന്ന സാഹചര്യത്തിൽ പൊതുജനങ്ങളുടെ പ്രതിനിധികളെക്കൂടി സംഘത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
കല്ലുപാലത്തിന് 16 പൈലുകളാണുള്ളത്. ഇവയെല്ലാം 57- 59 മീറ്റർ വരെ ആഴത്തിൽ ചെയ്തുവെന്നാണ് അധികൃതരുടെ അവകാശവാദം. ഇതുപ്രകാരമുള്ള ബില്ലുകളിൽ കരാറുകാരന് പണം മാറി നൽകുകയും ചെയ്തു. ഒരു മീറ്റർ പൈലിന് 35,000 രൂപയാണ് ഏകദേശ ചെലവ്. ഇവിടെ 50 മീറ്ററിലധികം പൈലിംഗ് നടന്നുകാണാൻ സാദ്ധ്യതയില്ലെന്നാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും മറ്റ് പ്രമുഖ കരാറുകാരും തറപ്പിച്ച് പറയുന്നത്. ഓരോ പൈലും ബിൽ മാറിയതിനെക്കാൾ എട്ട് മീറ്റർ കുറച്ചാണ് ചെയ്തിരിക്കുന്നതെങ്കിൽ കുറഞ്ഞത് 40 ലക്ഷം രൂപയുടെയെങ്കിലും തട്ടിപ്പ് നടന്നുകാണും.
.................................
# തൊട്ടടുത്തുള്ള വിവിധ പാലങ്ങളുടെ പൈലിന്റെ ആഴം (മീറ്ററിൽ)
ആശ്രാമം ലിങ്ക് റോഡ് ഓവർ ബ്രിഡ്ജ്: 30-44
ഫാത്തിമ ഐലൻഡ് അളഗപ്പൻ തുരുത്ത് പാലം: 48-50
പെരുമൺ പേഴുംതുരുത്ത് പാലം: 40-53
ഇരുമ്പ് പാലത്തിന്റെ സമാന്തര പാലം- 45-50
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |