SignIn
Kerala Kaumudi Online
Thursday, 25 April 2024 8.03 PM IST

അനാവശ്യ തിടുക്കം ആംബുലൻസിനും പിടിവീഴും

amblance

കൊല്ലം: ജീവൻ രക്ഷിക്കാനുള്ള പാച്ചിലിനിടെ അപകടത്തിൽപ്പെടുന്ന ആംബുലൻസുകളുടെ എണ്ണം വർദ്ധിക്കുന്നു. അപകടങ്ങളിൽ ഭൂരിഭാഗവും അശ്രദ്ധയും അമിതവേഗതയും കാരണമാണെന്നാണ്

ചൂണ്ടിക്കാട്ടുന്നത്. അപകടത്തിൽപ്പെട്ട ചില ആംബുലൻസുകളുടെ ഡ്രൈവർമാർ മദ്യലഹരിയിലായിരുന്നുവെന്നതും ആശങ്കയ്ക്കിടയാക്കുന്നു. രാത്രി അത്യാഹിതങ്ങളിലെത്തുന്ന ഡ്രൈവർമാർ ഉറക്കം ഒഴിവാക്കാൻ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതായും മോട്ടോർ വാഹനവകുപ്പ് ജില്ലയിൽ നടത്തിയ വിവിധ പരിശോധനകളിൽ വ്യക്തമായിട്ടുണ്ട്.

മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനെത്തുന്നവർ സ്വന്തം ജീവൻ കൂടി അപകടത്തിലാക്കുന്ന തരത്തിലാണ് പലപ്പോഴും കാര്യങ്ങളുടെ പോക്ക്. ആംബുലൻസ് ഓടിക്കാൻ കൂടുതൽ

താത്പര്യം കാട്ടുന്നത് യുവാക്കളാണ്. അനാവശ്യമായ ആവേശവും തിടുക്കവും അശ്രദ്ധമായി വാഹനങ്ങളെ മറികടക്കുന്നതും അപകടത്തിന് കാരണമാകുന്നുണ്ട്. ജില്ലയിൽ 2019ലുണ്ടായ 3,300 ഓളം വാഹനാപകടങ്ങളിൽ നാനൂറ്റി അമ്പതിലും ആംബുലൻസുകൾ ഉൾപ്പെട്ടിരുന്നുവെന്നത് ശ്രദ്ധേയമാണ്. ആംബുലൻസ് ഡ്രൈവർമാർക്ക് പെരുമാറ്റ രീതികൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പരിശീലനം നൽകാനുള്ള തയാറെടുപ്പിലാണ് മോട്ടോർ വാഹന വകുപ്പ്.

ആംബുലൻസുകൾ അപകടത്തിൽപ്പെടുന്നത് വർദ്ധിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ഇവയുടെ സേവനം മെച്ചപ്പെടുത്താനും സംസ്ഥാനത്തുടനീളം ഏകോപിപ്പിക്കാനും നവംബർ ആദ്യവാരം മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ മാനദണ്ഡങ്ങൾ ആവിഷ്‌കരിക്കാനും ഐ.എം.എയുമായി സഹകരിച്ച് ആംബുലൻസ് ഡ്രൈർമാർക്ക് പ്രത്യേക പരിശീലനം നൽകാനും തീരുമാനമായി.

# കടിഞ്ഞാണിടാൻ ഗതാഗത വകുപ്പ്

1. അനധികൃത ആംബുലൻസുകളെ നിയന്ത്റിക്കും

2. അംഗീകൃത ആംബുലൻസുകൾക്ക് പ്രത്യേക നമ്പർ

3. അംഗീകൃത ഡിസൈനും, നിറവും, ലൈ​റ്റും, സൈറണും, ഹോണും മാത്രം

4. ഡ്രൈവർമാർക്ക് പൊലീസ് വേരിഫിക്കേഷൻ നിർബന്ധമാക്കും

5. ലൈസൻസ് ലഭിച്ച് മൂന്ന് വർഷത്തിന് ശേഷം ആംബുലൻസ് ഓടിക്കാൻ അനുവാദം

6. പ്രഥമ ശുശ്രൂഷ, പെരുമാ​റ്റ മര്യാദകൾ, രോഗാവസ്ഥ പരിഗണിച്ചുള്ള വേഗ നിയന്ത്റണം, ആശുപത്രികളുമായുള്ള ഏകോപനം എന്നിവയിൽ ഡ്രൈവർമാർക്ക് പരിശീലനം

7. ആംബുലൻസുകളെ മൂന്നായി തരം തിരിച്ച് സംസ്ഥാനത്തുടനീളം പ്രത്യേക നിരക്ക്

# ലോഗ് ബുക്ക് നിർബന്ധം

ആംബുലൻസ് പുറപ്പെടുന്ന സ്ഥലം, എത്തിച്ചേരുന്ന ആശുപത്രി വിവരങ്ങൾ, രോഗിയുടെയോ കൂട്ടിരിപ്പുകാരുടെയോ ഫോൺ നമ്പർ, ആശുപത്രിയിലെ ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തുന്നതാണ് ലോഗ് ബുക്ക്. അത്യാവശ്യ സാഹചര്യങ്ങളിൽ ആശുപത്രിയിലെത്തിയ ശേഷം ഇവ രേഖപ്പെടുത്തിയാൽ മതി. എന്നാൽ, പരിശോധനയിൽ കൃത്യമായിരിക്കണം. ലോഗ് ബുക്കുകൾ മോട്ടോർ വാഹനവകുപ്പിന്റെ എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡുകൾ ഇടയ്ക്കിടെ പരിശോധിക്കും.

# ആംബുലൻസുകൾ ശ്രദ്ധിക്കേണ്ടവ

1. ലോഗ് ബുക്ക് കരുതിയിരിക്കണം

2. വഴിയിൽ തടയില്ല, പകരം ഫോട്ടോയെടുത്ത് സ്ഥലവും സമയവും ദിശയും രേഖപ്പെടുത്തും

3. അനാവശ്യ സൈറൺ മുഴക്കരുത്

4. മൃതദേഹവുമായി പോകുമ്പോൾ നിർബന്ധമായും സൈറൺ ഓഫായിരിക്കണം

5. അനധികൃത ലൈറ്റുകൾ, ബുൾബാറുകൾ എന്നിവ പാടില്ല

6. എതിർവശത്തുകൂടി കടന്നുപോകുമ്പോൾ അപകടമുണ്ടാകില്ലെന്ന് ഉറപ്പ് വരുത്തണം

# ആദ്യഘട്ട പരിശീലനം 22ന്

ആംബുലൻസ് ഡ്രൈവർമാർക്കുള്ള ആദ്യഘട്ട പരിശീലനം 22ന് രാവിലെ 10ന് അയത്തിൽ മെഡിസിറ്റി കോൺഫറൻസ്ഹാളിൽ നടക്കും. പരിശീലനത്തിൽ പങ്കെടുക്കാത്തവർ ആംബുലൻസ് ഓടിക്കാൻ അനുവദിക്കില്ല. ഇവർക്ക് തിരിച്ചറിയൽ കാർഡുകൾ നൽകുമെന്നും എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ എ.കെ. ദിലു അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.