SignIn
Kerala Kaumudi Online
Thursday, 25 April 2024 9.46 PM IST

ബീച്ച് അരിച്ചുപെറുക്കാൻ സർഫ് റേക്ക്

surf-rock

സംസ്ഥാനത്തെ ആദ്യ ഓട്ടോമാറ്റിക് ബീച്ച് ക്ളീനിംഗ് യന്ത്രം

കൊല്ലം: കൊല്ലം ബീച്ചിലെ പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെയുള്ളവ അരിച്ചുമാറ്റി ശുചീകരിക്കുന്ന പ്രവർത്തനത്തിന് ഇന്ന് തുടക്കമാകും. ജർമ്മൻ സാങ്കേതിക വിദ്യയിലുള്ള 'സർഫ് റേക്ക്' ഉപയോഗിച്ചാണ് ശുചീകരണം. സംസ്ഥാനത്ത് ആദ്യമായാണ് ഓട്ടോമാറ്റിക് യന്ത്രത്തിന്റെ സഹായത്തോടെ ഒരു ബീച്ച് ശുചീകരിക്കുന്നത്.

മണിക്കൂറിൽ 7 കിലോമീറ്റർ ദൂരം ശുചീകരിക്കാൻ കഴിയുന്ന യന്ത്രമാണിത്. കുടിവെള്ള കുപ്പികൾ മുതൽ ബീഡിക്കുറ്റിയുടെ വലിപ്പമുള്ള വസ്തുക്കൾ വരെ സർഫ് റേക്ക് ഉപയോഗിച്ച് അരിച്ചെടുക്കാൻ കഴിയും. ബീച്ചിലെത്തുന്നവർ ഭക്ഷണത്തിനു ശേഷം അലക്ഷ്യമായി വലിച്ചെറിയുന്നവയാണ് പ്ലാസ്റ്റിക് കവറുകളും സോഫ്റ്റ് ഡ്രിങ്ക് പാക്കറ്റുകളും. ഒട്ടു മിക്ക ബീച്ചുകളിലും ഈ അവസ്ഥയുണ്ടെങ്കിലും സന്നദ്ധ സംഘടനകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമൊക്കെയാണ് ശുചീകരിക്കുന്നത്. യന്ത്രവത്കൃത ശുചീകരണം നടത്തുമ്പോൾ പുറമെ കാണുന്നവ കൂടാതെ ഒന്നരയടിയോളം ആഴത്തിലുള്ള മാലിന്യം കൂടി സംഭരിക്കാൻ കഴിയും. കുപ്പിച്ചില്ലുകൾ, ശംഖുകളുടെ മുള്ളുകൾ, കക്കത്തോടുകൾ എന്നിവയും ഒഴിവാക്കാനാവും. ചെന്നൈ മറീന ബീച്ചിൽ ഈ സാങ്കേതികവിദ്യ വിജയകരമായി നടപ്പാക്കുന്നുണ്ട്.

 വൈകിപ്പിച്ചത് ട്രാക്ടർ

പൊതുമേഖലാ സ്ഥാപനമായ പെട്രോനെറ്റ് എൽ.എൻ.ജി ലിമിറ്റഡിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ ചെലവഴിച്ച് തീരദേശവികസന കോർപ്പറേഷന് വാങ്ങി നൽകിയ യന്ത്രം മേയിൽ കൊല്ലം കോർപ്പറേഷന് കൈമാറിയിരുന്നു. യന്ത്രം ഉപയോഗിക്കാനായി ട്രാക്ടർ കൂടി വാങ്ങേണ്ടി വന്നതിനാലാണ് പ്രവർത്തനം വൈകിയത്. എം. മുകേഷ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 7 ലക്ഷം രൂപ ചെലവഴിച്ച് പുതിയ ട്രാക്ടർ കൂടി വാങ്ങിയതോടെ ഇന്ന് പ്രവർത്തനം ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു.

സജിചെറിയാൻ ഉദ്‌ഘാടനം ചെയ്യും

സർഫ് റേക്കിന്റെ പ്രവർത്തനോദ്‌ഘാടനം ഇന്ന് വൈകിട്ട് 6.30ന് മന്ത്രി സജി ചെറിയാൻ ബീച്ചിൽ നിർവഹിക്കും. എം. മുകേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മേയർ പ്രസന്ന ഏണസ്റ്റ് ഫ്‌ളാഗ് ഒഫും മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ മുഖ്യാതിഥിയുമാകും. ഡെപ്യൂട്ടി മേയർ കൊല്ലം മധു, പെട്രോനെറ്റ് സി.ജി.എം പ്ലാൻ ഹെഡ് യോഗാനന്ദ റെഡ്ഢി, സീനിയർ മാനേജർ ആശിഷ് ഗുപ്ത, തീരദേശ വികസന കോർപ്പറേഷൻ എം.ഡി പി.ഐ. ഷെയ്ഖ് പരീത്, ഡി.ടി.പി.സി സെക്രട്ടറി രമ്യ ആർ.കുമാർ, ഡിവിഷൻ കൗൺസിലർ എൻ. ടോമി എന്നിവർ പങ്കെടുക്കും.

ജർമ്മൻ സങ്കേതം

 സർഫ് റേക്ക് ചെലവ്: 35 ലക്ഷം

 ട്രാക്ടർ: 7 ലക്ഷം (എം. മുകേഷ് എം. എൽ. എയുടെ ഫണ്ട് )

 വാങ്ങിനൽകിയത് പെട്രോനെറ്റ് എൽ.എൻ.ജി ലിമിറ്റഡ്

 ജർമൻ സാങ്കേതികവിദ്യ

 മണിക്കൂറിൽ 7 കിലോമീറ്റർ വിസ്തൃതിയിൽ ശുചീകരണ ശേഷി

 ശംഖ് മുള്ളിന്റെ ഘനമുള്ളവ മുതൽ 2 ലിറ്റർ കുപ്പികൾ വരെ അരിച്ചെടുക്കും

 എല്ലാദിവസവും പ്രവർത്തിപ്പിക്കാൻ ധാരണ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.