കൊല്ലം: പലചരക്ക് സാധനങ്ങളുടെയും പച്ചക്കറിയുടെയും വില വർദ്ധനവും ഹെഡ്മാസ്റ്റർമാരുടെ 'നെഞ്ചിടിപ്പ്' വർദ്ധിപ്പിക്കുന്നു. ഹെഡ്മാസ്റ്റർമാർ സ്വന്തം കൈയിൽ നിന്നു വൻ തുക ചെലവാക്കിയാണ് സ്കൂൾ ഉച്ചഭക്ഷണ പദ്ധതി മുന്നോട്ടുകൊണ്ടുപോയിരുന്നത്. തുക പിന്നീട് സർക്കാരിൽ നിന്ന് കിട്ടുമെങ്കിലും, മുമ്പുണ്ടായിരുന്നതിന്റെ ഇരട്ടി തുക ചെലവാക്കേണ്ട അവസ്ഥയാണിപ്പോൾ.
150 കുട്ടികൾ വരെയുള്ള സ്കൂളിൽ ഒരു കുട്ടിക്ക് ദിവസം എട്ടു രൂപയും ഇതിനു മുകളിലുണ്ടെങ്കിൽ ദിവസം ഏഴു രൂപയുമാണ് ഉച്ചഭക്ഷണം നൽകാൻ സർക്കാർ അനുവദിച്ചിട്ടുള്ളത്. ഇതുപയോഗിച്ചുതന്നെ ആഴ്ചയിൽ ഒരു ദിവസം മുട്ടയും ഒരു ഗ്ലാസ് പാലും നൽകണം. ഉച്ച ഭക്ഷണത്തിന് ഒരു ഒഴിച്ചു കറിയും ഒരു കൂട്ടാനും നൽകണമെന്നാണ് സർക്കാർ നിർദ്ദേശം. എന്നാൽ അവിയലും തോരനും അടക്കം രണ്ട് കൂട്ടം എല്ലാ സ്കൂളുകളിലും നൽകുന്നു. കഴിഞ്ഞ വർഷം 20 രൂപ ആയിരുന്ന സവാളയ്ക്ക് ഇപ്പോൾ 45 രൂപയായി. തക്കാളി വില 20ൽ നിന്നു 80 ആയും ഉരുളൻ കിഴങ്ങിന് 25 ൽ നിന്നു 50 ആയും വില ഉയർന്നു.
കൊവിഡിന്റെ പശ്ചാത്തലത്തിൽ പല ദിവസങ്ങളിലും പകുതിയിൽ താഴെ വിദ്യാർത്ഥികൾ മാത്രമാണ് വരുന്നത്. പക്ഷേ, പാചകത്തിന് ആവശ്യമായ ഇന്ധനത്തിലും പാചക കൂലിയിലും കുറവില്ല. എന്നാൽ ഹാജരുള്ള കുട്ടികൾക്ക് അനുവദിച്ചിട്ടുള്ള ചെലവേ സർക്കാരിൽ നിന്നു ലഭിക്കൂ. ബാക്കി തുക ഹെഡ്മാസ്റ്റർമാർ വഹിക്കേണ്ട അവസ്ഥയാണ്. ഉച്ചഭക്ഷണത്തിന്റെ ചുമതല ഹെഡ്മാസ്റ്റർമാർക്കായതിനാൽ അക്കാദമിക പ്രവർത്തനങ്ങളിൽ കാര്യമായി ശ്രദ്ധിക്കാനും കഴിയുന്നില്ല.
..................................
# 200 കുട്ടികൾ വരെയുള്ള സ്കൂളിലെ ഒരു ദിവസത്തെ ചെലവ്
കഴിഞ്ഞ വർഷം:1700
ഇപ്പോൾ: 3000
സർക്കാരിൽ നിന്നു കിട്ടുന്നത്: 1550
.......................................
# കേന്ദ്രീകൃത അടുക്കള
ലോക്ക്ഡൗൺ കാലത്തെ സാമൂഹ്യ അടുക്കളകളുടെ മാതൃകയിൽ നിശ്ചിത സ്കൂളുകൾക്ക് ആവശ്യമായ ഉച്ചഭക്ഷണം പാചകം ചെയ്യാൻ പഞ്ചായത്ത് അടിസ്ഥാനത്തിൽ ഒരു അടുക്കള സജ്ജമാക്കിയാൽ പാചക ചെലവ് കുറയും. ഹെഡ്മാസ്റ്റർമാരുടെ തലവേദനയും ഒഴിവാകും. തദ്ദേശ സ്ഥാപനങ്ങൾക്ക് സാമ്പത്തികമായി സഹായിക്കാനും കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |