നിർമ്മാണ പ്രവർത്തനങ്ങൾ ഇഴയുന്നു
കൊല്ലം: നെല്ല് ഉൾപ്പെടെയുള്ള കാർഷിക വിളകളിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശൂരനാട്ട് ആരംഭിച്ച റൈസ് മില്ല് നിർമ്മാണം ഇഴഞ്ഞു വലിയുന്നു. അഞ്ചു വർഷം മുമ്പ് തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങൾ എന്നു പൂർത്തിയാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
നെല്ല് അരിയാക്കിയും വിവിധ ഭക്ഷണങ്ങൾക്ക് അനുയോജ്യമാവുന്ന വിധം പൊടിയാക്കിയും വിപണിയിൽ എത്തിക്കുക, മഞ്ഞൾപ്പൊടി, കുറുവ പൊടി എന്നിവയുടെ ഉത്പാദനം തുടങ്ങിയവയാണ് പ്രാഥമിക ഘട്ടത്തിൽ ആലോചിച്ചിരുന്നത്. കർഷകരെ സംബന്ധിച്ചിടത്തോളം റൈസ് മില്ല് ഏറെ പ്രതീക്ഷ പകരുന്നതായിരുന്നു. പദ്ധതിയെപ്പറ്റി ആലോചന തുടങ്ങിയത് 2010ലാണ്. 2015- 20ൽ ജില്ലാ പഞ്ചായത്ത് റൈസ് മിൽ പദ്ധതിയുമായി മുന്നോട്ടു വന്നു. ശൂരനാട് നോർത്ത് ഗ്രാമപഞ്ചായത്ത് 20 സെന്റ് സ്ഥലം ഇതിനായി വിട്ടുനൽകുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് അനുവദിച്ച 1.20 കോടി രൂപ ചെലവിൽ കെടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്ന ജോലികളും ആരംഭിച്ചു.
നെല്ലുണക്കാനുള്ള സൗകര്യങ്ങൾ, ഫാക്ടറി, സെക്യൂരിറ്റി റൂം, വാട്ടർ ടാങ്ക്, വൈദ്യുതീകരണം തുടങ്ങിയ ജോലികൾ പൂർത്തിയായി. ടോയ്ലറ്റ്, ഓഫീസ് നിർമ്മാണ ജോലികളാണ് നിലവിൽ പുരോഗമിക്കുന്നത്.
നടത്തിപ്പിന് ആളുവേണം
1.25 കോടി രൂപയ്ക് ഹൗസിംഗ് ബോർഡാണ് നിർമ്മാണ ജോലികൾ ഏറ്റെടുത്തിരിക്കുന്നത്. യന്ത്രങ്ങൾ സ്ഥാപിക്കാൻ 35 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് ഇക്കൊല്ലം വകയിരുത്തിട്ടുണ്ട്. എന്നാൽ, യന്ത്രങ്ങൾ സ്ഥാപിക്കാൻ ഇനിയും കാലതാമസമെടുക്കുമെന്നാണ് അധികൃതർ പറയുന്നത്. ജോലികൾ തീർന്നാലും സ്ഥാപനം ഏറ്റെടുത്ത് നടത്താൻ തയ്യാറുള്ളവരെയോ, കർഷക കൂട്ടായ്മകളെയോ കണ്ടെത്തുകയെന്നത് പ്രധാനമാണ്. അതുകൂടി യാഥാർത്ഥ്യമായാലേ റൈസ് മിൽ നാടിന് ഗുണകരമാകൂ.
₹ 1.50 കോടി: പ്രതീക്ഷിക്കുന്ന ആകെ ചെലവ്
₹ 35 ലക്ഷം: യന്ത്രങ്ങൾക്ക് ജില്ലാ പഞ്ചായത്ത് നൽകിയ തുക
റൈസ് മില്ലിന്റെ നിർമ്മാണം ഒരു മാസത്തിനകം പൂർത്തിയാകും. യന്ത്രങ്ങൾ സ്ഥാപിക്കുന്ന ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്
സാം കെ.ഡാനിയേൽ,
പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത്
ശൂരനാട്ടും സമീപ പ്രദേശങ്ങളിലുമായി നൂറുകണക്കിന് ഏക്കർ സ്ഥലത്ത് നെൽകൃഷിയുണ്ട്. കർഷകരുടെ വലിയ പ്രതീക്ഷയാണ് റൈസ് മിൽ
ശ്രീകുമാർ, പ്രസിഡന്റ്,
ശൂരനാട് നോർത്ത് ഗ്രാമ പഞ്ചായത്ത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |