കൊല്ലം: സി.പി.എം ജില്ലാ സമ്മേളനത്തിന് ഇന്ന് കൊട്ടാരക്കരയിൽ തുടക്കമാകും. ആദ്യമായാണ് ജില്ലാ സമ്മേളനത്തിന് കൊട്ടാരക്കര വേദിയാകുന്നത്. വാളകം പ്രതീക്ഷ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പ്രതിനിധി സമ്മേളനം രാവിലെ 10ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി എസ്. സുദേവൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.
242 പ്രതിനിധികൾ
കിഴിഞ്ഞ തവണ ജില്ലാ സമ്മേളനം 2018 ജനുവരി 5 മുതൽ 7 വരെ കൊല്ലത്താണ് നടന്നത്. അന്ന് 2,650 ബ്രാഞ്ചുകളും 146 ലോക്കൽ കമ്മിറ്റികളും 41,675 അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ 47,353 പാർട്ടി അംഗങ്ങളുണ്ട്. 3036 ബ്രാഞ്ച് സമ്മേളനങ്ങളും 170 ലോക്കൽ സമ്മേളനങ്ങളും 18 ഏരിയ സമ്മേളനങ്ങളും പൂർത്തിയാക്കിയാണ് ജില്ലാ സമ്മേളനത്തിലേക്ക് കടന്നത്. കൊവിഡ് പശ്ചാത്തലത്തിൽ പ്രതിനിധികളുടെ എണ്ണം കുറയ്ക്കുകയും പ്രകടനം ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. നിലവിലുള്ള 42 അംഗ ജില്ലാ കമ്മിറ്റി അംഗങ്ങളുൾപ്പടെ 242 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക. ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രതിനിധികളെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തും. 70 വയസ് പിന്നിട്ടവരുൾപ്പടെ ചിലരെ ജില്ലാ കമ്മിറ്റിയിൽ നിന്നു ഒഴിവാക്കുമെന്നാണ് സൂചന. കൊട്ടാരക്കരയിൽ നിന്നു മുൻ എം.എൽ.എ പി.ഐഷാപോറ്റി, നെടുവത്തൂരിൽ നിന്നു ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എസ്.ആർ.അരുൺബാബു, പുതിയ ഏരിയ സെക്രട്ടറി ജെ.രാമാനുജൻ എന്നിവരെ ജില്ലാ കമ്മിറ്റികളിൽ ഉൾപ്പെടുത്താൻ ഏറെക്കുറെ ധാരണയായിട്ടുണ്ട്. സംസ്ഥാന നേതൃത്വം നിലവിലുള്ള ജില്ലാ നേതൃത്വവുമായി ആലോചിച്ച് തയ്യാറാക്കുന്ന പാനൽ സമ്മേളനം അംഗീകരിക്കാനാണ് സാദ്ധ്യത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |