SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.23 PM IST

ഓച്ചിറ പരബ്രഹ്മ ക്ഷേത്രം; കാണാനില്ല, ഭണ്ഡാരത്തിൽ വീണ സ്വർണവും വിദേശ കറൻസികളും

ochira

കൊല്ലം: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ കിഴക്ക്, പടിഞ്ഞാറ് ആൽത്തറകൾക്ക് മുന്നിലുള്ള ഭണ്ഡാരങ്ങളിൽ 2010 മുതൽ 2021 ആഗസ്റ്റ് വരെ കാണിക്കയായി വീണ സ്വർണവും വിദേശ കറൻസികളും എവിടെയെന്ന കാര്യത്തിൽ വ്യക്തതയില്ല. കോടികളുടെ മൂല്യമുള്ള സ്വർണവും കറൻസികളും ഈ വഞ്ചികളിൽ വീണിട്ടുണ്ടെന്നാണ് വിശ്വാസികൾ പറയുന്നത്. നോട്ടുകളും നാണയങ്ങളും മാത്രമാണ് ക്ഷേത്രത്തിന്റെ വരുമാനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഹൈക്കോടതി നിയോഗിച്ച ഏകാംഗ അഡ്വക്കേറ്റ് കമ്മിഷന്റെ നേതൃത്വത്തിലാണ് ഭണ്ഡാരത്തിലെ വരവ് എണ്ണിത്തിട്ടപ്പെടുത്തുന്നത്.

സ്ഥാനി വിഭാഗക്കാർക്ക് കിഴക്ക്, പടിഞ്ഞാറ് ആൽത്തറ വഞ്ചികളിലെ വരുമാനത്തിന്റെ പകുതി പങ്കിട്ടു നൽകുന്ന കീഴ് വഴക്കത്തിനെതിരെ ഭരണസമിതി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വരവ് തിട്ടപ്പെടുത്താൻ അഡ്വക്കേറ്റ് കമ്മിഷനെ 2010ൽ നിയോഗിച്ചത്. കേസ് തീർപ്പാകുന്നത് വരെ സ്ഥാനി വിഭാഗക്കാർക്കുള്ള വിഹിതം പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നായിരുന്നു കോടതി നിർദ്ദേശം. മുമ്പ് ഭരണസമിതിയുടെ നേതൃത്വത്തിൽ തിട്ടപ്പെടുത്തിയിരുന്നപ്പോൾ ചില്ലറ നാണയങ്ങൾക്കും ഇന്ത്യൻ കറൻസിക്കുമൊപ്പം സ്വർണത്തിന്റെയും വിദേശ കറൻസികളുടെയും മൂല്യം നിശ്ചയിച്ച് വരുമാനത്തിൽ ഉൾപ്പെടുത്തുമായിരുന്നു.

 നോട്ട് ദ്രവിച്ചു

ഭണ്ഡാരത്തിൽ വീഴുന്ന ദക്ഷിണ തിട്ടപ്പെടുത്താനായി മാസം 25,000 രൂപയാണ് അഡ്വക്കേറ്റ് കമ്മിഷന് ഹൈക്കോടതി സിറ്റിംഗ് ഫീസ് നിശ്ചയിച്ചിരുന്നത്. പിന്നീട് 30,000 രൂപയാക്കി. കഴിഞ്ഞമാസം നാലായിരം രൂപ യാത്രക്കൂലി ഇനത്തിലും ക്ഷേത്രത്തിൽ നിന്നു കൈപ്പറ്റി.

ക്ഷേത്രത്തിലെ കീഴ് വഴക്കം അനുസരിച്ച് വരുമാനം തിട്ടപ്പെടുത്തണമെന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം. അതുപ്രകാരം ആദ്യഘട്ടത്തിൽ നേരത്തെയുള്ളത് പോലെ മാസത്തിൽ നാല് തവണ അഡ്വക്കേറ്റ് കമ്മിഷൻ എത്തുമായിരുന്നു. പിന്നീടത് മാസത്തിൽ ഒരു തവണയായി. എന്നിട്ടും 30,000 രൂപ വീതം കൈപ്പറ്റുന്നുണ്ട്.

ലോക്ക്ഡൗൺ ആരംഭിച്ചതു മുതൽ ഏഴു മാസം ക്ഷേത്രം അടഞ്ഞുകിടക്കുകയായിരുന്നു. അക്കാലത്ത് ഭണ്ഡാരങ്ങൾ തുറന്നില്ല. എന്നിട്ടും ഈ ഏഴു മാസത്തെ സിറ്റിംഗ് അലവൻസ് അഡ്വക്കേറ്റ് കമ്മിഷൻ കൈപ്പറ്റി. കഴിഞ്ഞ സെപ്തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലും കമ്മിഷൻ വന്നില്ല. ഡിസംബറിൽ ഈ നാല് മാസങ്ങളിലെയും വരുമാനം ഒരുമിച്ച് തിട്ടപ്പെടുത്തി അലവൻസ് ഒന്നിച്ച് കൈപ്പറ്റി. നാല് മാസത്തോളം തുറക്കാതിരുന്നതിനാൽ ഭണ്ഡാരത്തിലുണ്ടായിരുന്ന നോട്ടുകളിൽ വലിയൊരു ശതമാനം ദ്രവിച്ചു. നോട്ടുകളുടെ നമ്പരുള്ള ഭാഗം ദ്രവിച്ചതിനാൽ ബാങ്കുകളിലൂടെയും മാറാൻ കഴിയാത്ത സ്ഥിതിയാണ്. ഏകദേശം രണ്ട് ലക്ഷം രൂപയുടെ കേടായ നോട്ടുകൾ മൂന്ന് ചാക്കുകളിൽ കെട്ടി ക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുകയാണ്.

 എന്തിന് കമ്മിഷൻ?

വരുമാനം അനാവശ്യമായി നഷ്ടപ്പെടുത്താൻ അഡ്വക്കേറ്റ് കമ്മിഷൻ എന്തിനെന്ന ചോദ്യം വിശ്വാസികൾക്കിടയിൽ ശക്തമാണ്. ലക്ഷക്കണക്കിന് രൂപയാണ് കമ്മിഷന് ഫീസിനത്തിൽ നൽകിയത്. അന്നദാന മന്ദിരത്തിലെ വിശാലമായ ഹാളിൽ വച്ചാണ് ഭണ്ഡാരത്തിലെ പണം എണ്ണിത്തിട്ടപ്പെടുത്തുന്നത്. ഇവിടെ നിരീക്ഷണ കാമറ അടക്കമുള്ള സുരക്ഷാസംവിധാനങ്ങളുണ്ട്.

 സ്വർണം തന്നെ തെളിവ്

ഭണ്ഡാരങ്ങളിൽ സ്വർണം വീഴുന്നുണ്ടെന്നതിന്റെ തെളിവാണ്, സ്ഥാനികൾക്ക് വിഹിതം നൽകേണ്ടാത്തതും ഭരണസമിതിക്ക് മാത്രം അവകാശപ്പെട്ടതുമായ അന്നദാനവഞ്ചി. ഈ വഞ്ചിയിൽ വീഴുന്ന നാണയത്തിനും നോട്ടുകൾക്കുമൊപ്പം സ്വർണവും കൃത്യമായി ക്ഷേത്ര ലോക്കറിൽ സൂക്ഷിക്കുന്നുണ്ട്. ഇത്തരത്തിൽ ഏകദേശം അരക്കിലോ സ്വർണം കഴിഞ്ഞ 11 വർഷത്തിനിടയിൽ അന്നദാന വഞ്ചിയിൽ നിന്നു ലഭിച്ചിട്ടുണ്ട്.

..........................................

കിഴക്ക്, പടിഞ്ഞാറ് ആൽത്തറകൾക്ക് മുന്നിലെ വഞ്ചികളിൽ നിന്നു ലഭിക്കുന്ന സ്വർണത്തിന്റെ സംരക്ഷണത്തെക്കുറിച്ച് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. 2020 മുതൽ അഡ്മിനിസ്ട്രേറ്ററെ സഹായിക്കുക എന്ന ചുമതല കൂടി എനിക്കുണ്ട്. ക്ഷേത്രത്തിൽ എത്താത്ത മാസങ്ങളിലും ഓഫീസിലിരുന്ന് ഭരണകാര്യങ്ങൾ നോക്കിയിട്ടുണ്ട്

ബി. പ്രേംനാഥ് (അഡ്വക്കേറ്റ് കമ്മിഷൻ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.