കൊല്ലം: കമ്പ്യൂട്ടർ പരിജ്ഞാനമുള്ള പട്ടികജാതി യുവതീ, യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കാൻ 'എൻട്രി' പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. വിവിധ സർക്കാർ ഓഫീസുകളിലെ താത്കാലിക ഒഴിവുകളിൽ 200 പട്ടികജാതിക്കാരെ നിയമിക്കുകയാണ് ലക്ഷ്യം. ഇത്തവണത്തെ വാർഷിക പദ്ധതി ഭേദഗതി ചെയ്ത് ഈ സാമ്പത്തിക വർഷം തന്നെ പദ്ധതി നടപ്പാക്കാനാണ് ആലോചന.
അംഗീകൃത കമ്പ്യൂട്ടർ കോഴ്സുകൾ വിജയിച്ചവർക്ക് പ്രതിമാസം 10,000 രൂപ ശമ്പളത്തിലാവും നിയമനം. സർക്കാർ വകുപ്പുകളോട് ഒഴിവുകളുടെ എണ്ണം ആവശ്യപ്പെടും. അതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പഞ്ചായത്ത് അപേക്ഷ ക്ഷണിച്ച് അഭിമുഖ പരീക്ഷയിലൂടെ നിയമനം നടത്തും. നിലവിൽ പല സർക്കാർ സ്ഥാപനങ്ങളും സ്വന്തമായി ജീവനക്കാരില്ലാത്തതിനാൽ സ്വകാര്യ സ്ഥാപനങ്ങൾ വഴിയാണ് ഡാറ്റ എൻട്രി നടത്തുന്നത്. ആവശ്യമായ ജീവനക്കാരില്ലാത്തത് സർക്കാർ വകുപ്പുകളുടെ സേവനങ്ങൾ കൃത്യസമയത്ത് ജനങ്ങൾക്ക് ലഭ്യമാകുന്നതിനും തടസമാകുന്നുണ്ട്. 35 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് ഈ സാമ്പത്തികവർഷം നീക്കിവയ്ക്കും. അടുത്ത വർഷം കൂടുതൽ തുക വകയിരുത്തും.
ഈ വർഷം 450 പേർക്ക് ജോലി
എൻട്രി പദ്ധതി യാഥാർത്ഥ്യമായാൽ ജില്ലാ പഞ്ചായത്ത് ഈ സാമ്പത്തികവർഷം ജോലി നൽകുന്നവരുടെ എണ്ണം 450 ആകും. മാലാഖക്കൂട്ടം എന്ന പേരിൽ, പട്ടികജാതിയിൽപ്പെട്ട 100 പേർക്ക് വിവിധ സർക്കാർ ആശുപത്രികളിൽ രണ്ട് വർഷത്തേക്ക് നിയമനം നൽകിയിരുന്നു. പിന്നീട് 150 പൊതുവിഭാഗക്കാർക്ക് കൂടി നിയമനം നൽകാൻ തീരുമാനിച്ചു. സ്കിൽടെക് പദ്ധതിയിലൂടെ ഐ.ടി.ഐ, പോളിടെക്നിക്, ബി.ടെക് പാസായ 100 പട്ടികജാതി വിഭാഗക്കാർക്ക് വിവിധ സർക്കാർ വകുപ്പുകളിലെ എൻജിനീറിംഗ് വിഭാഗത്തിൽ താത്കാലിക ജോലി നൽകിയിരുന്നു.
അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പദ്ധതികൾ നടപ്പാക്കുന്നത്. അടുത്ത ജില്ലാ പഞ്ചായത്ത് യോഗത്തിൽ ഡാറ്റ എൻട്രി പദ്ധതിയുടെ കാര്യത്തിൽ അന്തിമ ധാരണയുണ്ടാകും. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം പദ്ധതി ഒരു തദ്ദേശ സ്ഥാപനം നടപ്പാക്കുന്നത്
അനിൽ എസ്.കല്ലേലിഭാഗം, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |