കനാലുകൾ തകർന്നു, നീർച്ചാലുകൾ അടഞ്ഞു
കൊല്ലം: കിഴക്കേ കല്ലട പഞ്ചായത്തിലെ പാടശേഖരങ്ങൾക്ക് വിനയായത് തകർന്ന കനാലുകളും അടഞ്ഞ നീർച്ചാലുകളും. തൊഴിലാളികളുടെ ക്ഷാമവും കൃഷി ലാഭകരമല്ലാതായതും കർഷകരെ കൃഷിയിൽ നിന്ന് പിന്തിരിപ്പിച്ച മറ്റു ഘടകങ്ങളായി.
പാടശേഖരങ്ങളിൽ ജലലഭ്യത ഉറപ്പ് വരുത്തിയെങ്കിൽ മാത്രമേ നെൽകൃഷി വ്യാപനം സാദ്ധ്യമാകൂ എന്നതാണ് അവസ്ഥ. കല്ലടയാറ്റിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് 5 കിലോമീറ്റർ ദൈർഘ്യം വരുന്ന കനാലിലൂടെയാണ് ഒരു കാലത്ത് പാടശേഖരങ്ങൾ കൃഷിക്ക് അനുയോജ്യമാക്കിയിരുന്നത്. ഇരിപ്പൂകൃഷിയും ഇടവിളകൃഷിയും അന്നു നടത്തിയിരുന്നു.
ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച പമ്പ് കേടായതോടെ പമ്പിംഗ് നിലച്ചു. മോട്ടോർ കേടായിട്ട് വർഷങ്ങളായെങ്കിലും നന്നാക്കാൻ നടപടി ഉണ്ടായില്ല. കെ.ഐ.പി കനാലിൽ നിന്നുള്ള വെള്ളം സബ് കനാലിലൂടെ ഒഴുക്കി കൃഷിക്ക് ആവശ്യമായ ജലലഭ്യത ഉറപ്പാക്കിയെങ്കിലും സമയാസമയം അറ്റകുറ്റപ്പണികൾ നടത്താതിരുന്നതിനാൽ കനാലുകൾ പൊട്ടിപ്പൊളിഞ്ഞ് ജലമൊഴുക്ക് തടസപ്പെട്ടു. കനാലിന്റെ ഓരോ ഭാഗത്തും വാൽവുകൾ സ്ഥാപിച്ചു ജലവിതരണം നിയന്ത്രിച്ചിരുന്നു. കെ.ഐ.പി കനാലിൽ നിന്നുള്ള ജലം ഒഴുക്കിന്റെ ശക്തി കാരണം വാൽവുകൾ പലതും കേടായി. ഓരോ പാടശേഖരങ്ങളിലെയും കൃഷിയുടെ സ്വഭാവം അനുസരിച്ചു വെള്ളം നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ കൃഷിയിൽ നിന്ന് പലരും പിന്മാറുകയായിരുന്നു.
സംരക്ഷണമില്ലാതെ കനാലുകൾ
പഞ്ചായത്തിലെ ഉപ്പൂടിൽ ആരംഭിച്ച് മറവൂർ, നിലമേൽ, കല്ലട ടൗൺ, താഴം വരെ 5 കിലോമീറ്റർ ദൂരത്തിൽ പാടശേഖരത്തിന്റെ മദ്ധ്യത്തിലൂടെ വെള്ളമൊഴുക്കി ഇരു കരകളിലെയും പാടങ്ങളിൽ കൃഷി സാദ്ധമാക്കിയിരുന്ന കനാൽ ഇടിഞ്ഞു പൊളിഞ്ഞ് കിടക്കുകയാണിപ്പോൾ. കനാലിനോടു ചേർന്ന് പല ഭാഗത്തും റോഡുകൾ നിർമ്മിച്ചതോടെ വീതി തീരെ കുറഞ്ഞു. താഴം ഭാഗത്ത് കനാലിന്റെ ആഴക്കുറവ് ജലമൊഴുക്ക് തടസപ്പെടുത്തുന്നു. വേനൽ കാലത്തു വെള്ളം പമ്പ് ചെയ്‌താൽ താഴം ഭാഗത്തേക്ക് എത്താറില്ല. സബ് കനാൽ പല ഭാഗത്തും തകർന്നു കിടക്കുന്നതും വെള്ളം ഒഴുകുന്നതിന് തടസമാകുന്നു. കൃഷിക്ക് വലിയ അനുഗ്രഹമായിരുന്ന കൊച്ചു നീർച്ചാലുകൾ അടഞ്ഞ് മഴക്കാലത്തു പാടങ്ങൾ വെള്ളക്കെട്ടിലാകുന്നതും കൃഷിയെ ബാധിച്ചു. താഴം, ടൗൺ, നിലമേൽ, കൊടുവിള പരിയാരം ഭാഗങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടാണ് കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ മഴയിൽ സംഭവിച്ചത്.
മുൻ സർക്കാരിന്റെ കാലത്തു നെൽകൃഷി വ്യാപനം ലക്ഷ്യമിട്ട് ഒരു വാർഡ് തരിശു രഹിത മേഖലയായി പ്രഖ്യാപിച്ചിരുന്നു. അടുത്ത വർഷം ആയപ്പോഴേക്കും പദ്ധതിയിൽ നിന്ന് പിന്നാക്കം പോയി. തുടർ പ്രവർത്തനം ഉണ്ടാകുന്നില്ല. പാടശേഖര സമിതികൾ സജീവമാകണം. ത്രിതല സമിതികൾ കൃഷിക്ക് പ്രാധാന്യം നൽകണം
ആർ. രവീന്ദ്രൻ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണസമിയംഗം, പഴയാർ പാടശേഖര സമിതി പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |