കൊല്ലം: മൺറോത്തുരുത്ത് റെയിൽവേ സ്റ്റേഷൻ വികസനത്തിന് 2 കോടിയുടെ പദ്ധതി. സ്റ്റേഷന്റെ ഒന്നും രണ്ടും പ്ളാറ്റ് ഫോമുകളിൽ ഗ്രാനൈറ്റ് പാകും. മുന്നിലുള്ള പാർക്കിംഗ് ഏരിയയിൽ ടാറിംഗ് നടത്താൻ 30 ലക്ഷത്തിന്റെയും ഒന്നും രണ്ടും പ്ളാറ്റ് ഫോമുകളെ ബന്ധിപ്പിച്ച് ഫുട് ഓവർ ബ്രിഡ്ജ് നിർമ്മിക്കാൻ 22 ലക്ഷത്തിന്റെയും എസ്റ്റിമേറ്റ് തയ്യാറാക്കി. രണ്ടാമത്തെ പ്ളാറ്റ് ഫോമിന്റെ ഷെൽട്ടർ നവീകരിക്കാൻ 44 ലക്ഷത്തിനെയും ഒന്നും രണ്ടും പ്ളാറ്റ് ഫോമുകളുടെ നീളം കൂട്ടാൻ 86 ലക്ഷത്തിന്റെയും എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്.
തിരുവനന്തപുരം ഡിവിഷനിൽ നിന്ന് എസ്റ്റിമേറ്റുകൾ അനുമതിക്കായി സതേൺ റെയിൽവേയിലും റെയിൽവേ ബോർഡിലും സമർപ്പിക്കും. റെയിൽവേ ബോർഡിന്റെയും ഇന്ത്യൻ റെയിൽവേയുടെയും അംഗീകാരം കിട്ടുന്ന മുറയ്ക്ക് നിർമ്മാണ പ്രവർത്തനങ്ങൾക്കായുളള ടെൻഡർ നടപടികൾ ആരംഭിക്കും. ഇക്കൊല്ലം തന്നെ നവീകരണങ്ങൾ ജോലികൾ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
പ്ളാറ്റ് ഫോമുകളുടെ നീളക്കുറവ് വിഷയം
ഓവർ ബ്രിഡ്ജ് ഇല്ലാത്തത് സ്റ്റേഷനിൽ അപകടങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പ്ളാറ്റ് ഫോമുകൾ മുറിച്ചു കടക്കുന്നതിനിടെ രണ്ടു സ്ത്രീകൾ ട്രെയിനിനടിയിൽപ്പെട്ട് മരണമടഞ്ഞിരുന്നു. പ്ളാറ്റ് ഫോമിനു മേൽക്കൂരയില്ലാത്തതിനാൽ യാത്രക്കാർ വെയിലും മഴയും സഹിക്കേണ്ടി വരുന്നു. റെയിൽവേ സ്റ്റേഷനിൽ കമ്പ്യൂട്ടറൈസ്ഡ് ടിക്കറ്റിംഗ് സംവിധാനവുമില്ല. പേപ്പർ ടിക്കറ്റിന് പകരം കമ്പ്യൂട്ടറൈസ്ഡ് ടിക്കറ്റ് സംവിധാനം ലഭ്യമാക്കേണ്ടതുണ്ട്.
റെയിൽവേ സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട് സതേൺ റെയിൽവേ ജനറൽ മാനേജരുമായും ഡിവിഷണൽ റെയിൽവേ മാനേജരുമായും ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. സതേൺ റെയിൽവേയുടെയും തിരുവനന്തപുരം ഡിവിഷനിലെയും ഉയർന്ന ഉദ്യോഗസ്ഥരുടെ യോഗം മൺറോത്തുരുത്തിൽ ചേരും. യോഗത്തിൽ സ്റ്റേഷനിൽ നടപ്പാക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദമായ ചർച്ച നടത്തും
കൊടിക്കുന്നിൽ സുരേഷ് എം.പി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |