കൊല്ലം: നഗരത്തിലെ തെരുവ് വിളക്കുകളെല്ലാം എൽ.ഇ.ഡി ആക്കാൻ കരാറൊപ്പിട്ട ഇ- സ്മാർട്ട് കമ്പനിയുമായി കോർപ്പറേഷൻ അധികൃതർ ഇന്നലെ ചർച്ച നടത്തി. കരാർ റദ്ദാക്കാൻ കൗൺസിൽ യോഗം തീരുമാനമെടുത്തിരുന്നു. തുടർ നടപടികളുടെ ഭാഗമായാണ് ചർച്ച നടന്നതെങ്കിലും റദ്ദാക്കാനുള്ള തീരുമാനം പുനപരിശോധിക്കാൻ ആലോചനയുണ്ട്.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് ഇ- സ്മാർട്ടുമായി കരാറൊപ്പിട്ടത്. തെരുവ് വിളക്കുകളുടെ നിലവിലെ വൈദ്യുതി ചാർജും അഞ്ചു ലക്ഷം രൂപ സർവീസ് ചാർജും കമ്പനിക്ക് നൽകണമെന്നായിരുന്നു വ്യവസ്ഥ. 10 വർഷത്തേക്കായിരുന്നു കരാർ. എന്നാൽ ഡി.പി.ആറിന് വിരുദ്ധമായ ചില വ്യവസ്ഥകൾ കരാറിൽ ഉൾപ്പെടുത്തിയെന്ന ആരോപണം ഉയർന്നതോടെയാണ് കരാർ റദ്ദാക്കാൻ നിലവിലെ ഭരണസമിതി തീരുമാനിച്ചത്.
ഇന്നലെ ഇ- സ്മാർട്ട് അധികൃതരുമായി നടന്ന ചർച്ചയിൽ മേയർ, ഡെപ്യൂട്ടി മേയർ, വികസന, മരാമത്ത്, ക്ഷേമ സ്ഥിരം സമിതി അദ്ധ്യക്ഷർ തുടങ്ങിയവർ പങ്കെടുത്തു. കൂടുതൽ വിശദാംശങ്ങൾ നൽകിയാൽ കരാർ റദ്ദാക്കിയ കാര്യം പുനപരിശോധിക്കാമെന്ന നിലപാടാണ് മേയർ അടക്കമുള്ള സി.പി.എം പ്രതിനിധികൾ സ്വീകരിച്ചത്. എന്നാൽ സി.പി.ഐ പ്രതിനിധിയായ ഡെപ്യൂട്ടി മേയർ, ഇത് പുനപരിശോധിക്കേണ്ടെന്ന നിലപാടെടുത്തു. നേരത്തെ ഉയർന്ന ആരോപണങ്ങൾ സംബന്ധിച്ച മറുപടി വിശദമായി രേഖമൂലം നൽകാൻ കരാർ കമ്പനി പ്രതിനിധിയോട് ആവശ്യപ്പെട്ടാണ് യോഗം പിരിഞ്ഞത്.
നിലാവിൽ പ്രതീക്ഷയില്ല
ഇ- സ്മാർട്ടിന് പകരം കിഫ്ബിയിൽ നിന്നുള്ള വായ്പ തുക ഉപയോഗിച്ച് തെരുവ് വിളക്കുകൾ എൽ.ഇ.ഡി ആക്കുന്ന നിലാവ് പദ്ധതി നടപ്പാക്കാനായിരുന്നു നഗരസഭയുടെ ആലോചന. കോടതി ഇടപെട്ടതോടെ ഈ പദ്ധതി പ്രതിസന്ധിയിലാണ്. ആദ്യഘട്ടത്തിൽ നിലാവ് പദ്ധതിയുടെ ഭാഗമായ തദ്ദേശ സ്ഥാപനങ്ങൾക്ക് വലിയ അഭിപ്രായമില്ലായിരുന്നു. അതുകൊണ്ട് പദ്ധതിയോട് കോർപ്പറേഷന് വലിയ താല്പര്യമില്ല. കോർപ്പറേഷൻ അധികൃതരിൽ ചിലർ നിലാവ് നടപ്പാക്കില്ലെന്ന് അനൗദ്യോഗികമായി പറയുന്നുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |