കൊല്ലം: സൈബർ ലോകത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ
സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയും യൂണിസെഫും സംയുക്തമായി നടത്തുന്ന 'ഡി -സേഫിന്റെ ആദ്യഘട്ട പരിശീലനം ജില്ലയിൽ പൂർത്തിയായി.
മൂന്ന് ദിവസം വീതമുള്ള അഞ്ച് സെഷനുകളിലായാണ് മാതാപിതാക്കൾക്ക് പരിശീലനം നൽകിയത്.
കൊവിഡിനെ തുടർന്ന് ക്ളാസുകൾ ഓൺലൈനായതോടെ മാതാപിതാക്കൾക്ക് കുട്ടികളെ നിരീക്ഷിക്കുന്നതിൽ പരിമിതി നേരിട്ടു. കുട്ടികളെ സുരക്ഷിതരാക്കുന്നതിനാണ് ഡിജിറ്റൽ സേഫ് എന്ന 'ഡി സേഫ്' പദ്ധതി ഒരുക്കുന്നത്.
ഡിജിറ്റൽ ഉപകരണങ്ങൾ കുട്ടികൾ ഉപയോഗിക്കുമ്പോൾ എപ്രകാരം സുരക്ഷിതമാക്കാം, സൈബർ പ്രശ്നങ്ങളിൽ പെടുന്ന കുട്ടികളോടുള്ള മനഃശാസ്ത്രപരമായ സമീപനം, നിയമപരമായ വശങ്ങൾ, എന്നിവയിലാണ് അവബോധം നൽകിയത്. അന്തർദേശീയ തലത്തിൽ ആദ്യമായാണ് യൂണിസെഫ് സഹായത്തോടെ കേരളത്തിൽ സൈബർ സേഫ് പദ്ധതിക്ക് രൂപം നൽകിയത്.
കേരളാ പൊലീസ് അക്കാഡമിയിൽ പരിശീലനം നേടിയ മാസ്റ്റർ ട്രെയിനർമാരായ പൂയപ്പള്ളി ഗവ. ഹൈസ്കൂളിലെ അദ്ധ്യാപിക വി. റാണി, മുളങ്കാടകം ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപിക ജി. മധുബാല, വെള്ളമണൽ ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകൻ എസ്. മഹേഷ്‌കുമാർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ആദ്യ ബാച്ചിന്റെ ഉദ്ഘാടനം കൊല്ലം സിറ്റിയിലെ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എച്ച് മുഹമ്മദ് ഖാനും അവസാന ബാച്ചിന്റെ ഉദ്ഘാടനം യൂണിസെഫ് ക്യാമ്പ് പ്രോജക്ടിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് റിമ ജോസഫും നിർവഹിച്ചു. കൊല്ലം സിറ്റി, റൂറൽ ജില്ലകളിലെ, എസ്.പി.സി പദ്ധതിയുടെ അസി. നോഡൽ ഓഫീസർമാരായ പി. അനിൽകുമാർ, ടി. രാജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്ലാസുകൾ. ചിൽഡ്രൻ ആൻഡ് പൊലീസ്, ശിശുസൗഹൃദ പൊലീസ് സ്റ്റേഷൻ എന്നീ സോഷ്യൽ പൊലീസിംഗ് സംവിധാനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ആദ്യഘട്ട പരിശീലനം: 1,000 രക്ഷകർത്താക്കൾക്ക്
''
ആദ്യഘട്ടത്തിൽ സംസ്ഥാനമൊട്ടാകെ അദ്ധ്യാപകരും രക്ഷിതാക്കളുമായി ഒരുലക്ഷം പേർക്കാണ് ഡി -സേഫിലൂടെ പരിശീലനം നൽകുന്നത്.
'ഡി സേഫ്' പദ്ധതി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |