കൊല്ലം: കൊവിഡിന്റെ പുതിയ തീവ്ര വ്യാപനത്തെ നിസാരമായി കാണാതെ ജനം വീട്ടിലിരുന്നതിനാൽ, ഞായർ ലോക്ക്ഡൗൺ ജില്ലയിൽ പൂർണം. നിയന്ത്രണങ്ങൾ ലംഘിച്ച് നിരത്തിലിറങ്ങുന്നവരെ നിയന്ത്രിക്കാൻ പൊലീസ് ഉണ്ടായിരുന്നെങ്കിലും കാര്യമായി പണിയെടുക്കേണ്ടി വന്നില്ല.
അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെയുള്ളവ അടഞ്ഞുകിടന്നു. അത്യാവശ്യക്കാർ മാത്രം വാഹനങ്ങളുമായി പുറത്തിറങ്ങിയതൊഴിച്ചാൽ നിരത്തുകളിൽ തിരക്ക് നന്നേ കുറവായിരുന്നു. കെ.എസ്.ആർ.ടി.സി നാമമാത്ര സർവീസുകൾ നടത്തി. ബസുകളിൽ തിരക്കും കുറവായിരുന്നു. ചരക്കു ഗതാഗതം തടസമില്ലാതെ നടന്നു. ഓട്ടോറിക്ഷകളും കാര്യമായി നിരത്തിലിറങ്ങിയില്ല. ട്രെയിൻ സർവ്വീസുകൾ ഭൂരിഭാഗവും നേരത്തെ റദ്ദ് ചെയ്തതിനാൽ റെയിൽവേ സ്റ്റേഷനുകളിലും കാര്യമായി ആളുണ്ടായിരുന്നില്ല.
റോഡുകളിൽ പ്രധാന ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് പൊലീസ് സംഘം പരിശോധനയ്ക്കുണ്ടായിരുന്നു. ജംഗ്ഷനുകളിൽ റോഡിന്റെ ഒരുവശം ബാരിക്കേഡ് ഉപയോഗിച്ച് അടച്ചു. നഗരത്തിലെയടക്കം പ്രധാന പാതകളെല്ലാം വിജനമായിരുന്നു.
ഹോട്ടലുകളിൽ പാഴ്സൽ
അടിയന്തര അവശ്യ സേവനങ്ങൾക്കായി പ്രവർത്തിക്കുന്ന വ്യവസായസ്ഥാപനങ്ങൾ, കമ്പനികൾ, സംഘടനകൾ എന്നിവയ്ക്ക് ഇളവുണ്ടായിരുന്നു. ഭക്ഷ്യവസ്തുക്കൾ, പഴം, പച്ചക്കറി, പാൽ, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന സ്ഥാപനങ്ങൾ സമയബന്ധിതമായി പ്രവർത്തിച്ചു. ഹോട്ടലുകളിലും ബേക്കറികളിലും ഹോം ഡെലിവറിയും പാഴ്‌സൽ സർവീസും മാത്രമാണുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |