കൊല്ലം: സാമ്പത്തികവർഷം അവസാനിക്കാൻ ഇന്നുൾപ്പെടെ 27 ദിവസം മാത്രം ശേഷിക്കെ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ ചെലവിടാനുള്ളത് 206.06 കോടി രൂപ. കഴിഞ്ഞ 11 മാസത്തിനിടയിൽ 331.04 കോടി രൂപ മാത്രമാണ് ചെലവിട്ടത്. ഇപ്പോഴത്തെ അവസ്ഥയിൽ മുന്നോട്ടുപോയാൽ ഈ സമ്പത്തിക വർഷം വൻതുകയുടെ വികസന, ക്ഷേമ പ്രവർത്തനങ്ങൾ ജില്ലയ്ക്ക് നഷ്ടമാകും.
537.1 കോടിയാണ് ജില്ലയുടെ ഇത്തവണത്തെ പദ്ധതി തുക. പദ്ധതി ചെലവിൽ ആലപ്പുഴ, തൃശൂർ ജില്ലകൾക്ക് പിന്നിൽ മൂന്നാം സ്ഥാനത്താണ് കൊല്ലം. നിർമ്മാണ മേഖലയിലെ പദ്ധതികളാണ് ഏറ്രവുമധികം പൂർത്തീകരിക്കാനുള്ളത്. ക്ഷേമ പദ്ധതികളുടെ നടത്തിപ്പിൽ ഏറെ മുന്നിലുള്ള തദ്ദേശ സ്ഥാപനങ്ങൾ നിർമ്മാണ മേഖലയിൽ ഏറെ പിന്നിലാണ്.
നിർമ്മാണ സാമഗ്രികളുടെ വിലയക്കറ്റം ചൂണ്ടിക്കാട്ടി ഏറ്റെടുത്ത പ്രവൃത്തി പോലും ആരംഭിക്കാൻ കരാറുകാർ തയ്യാറാകുന്നില്ല. വിലവർദ്ധനവ് പരിഗണിച്ച് പൊതുമരാമത്ത് വകുപ്പ് അടുത്തിടെ ഷെഡ്യൂൾ പരിഷ്കരിച്ചിരുന്നു. എന്നാൽ തദ്ദേശ സ്വയംഭരണവകുപ്പിൽ ഈ പരിഷ്കാരം നിലവിൽ വന്നിട്ടില്ല.
സമീപകാലത്ത് ടാർ വിലയിൽ രൂണ്ടായിരം രൂപയ്ക്ക് മുകളിൽ വർദ്ധനവുണ്ടായി. നിലവിലെ ഷെഡ്യൂൾ പ്രകാരം പ്രവൃത്തി ചെയ്താൽ തങ്ങൾ വലിയ കടക്കാരായി മാറുമെന്നാണ് കരാറുകാർ പറയുന്നത്. എന്നാൽ പണം നഷ്ടമാകാതിരിക്കാൻ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഒരുപോലെ സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്.
കൊല്ലം കോർപ്പറേഷൻ പിന്നിൽ
ജില്ലയിൽ പദ്ധതി ചെലവിൽ ഏറ്റവും പിന്നിൽ നിൽക്കുന്നത് കൊല്ലം കോർപ്പറേഷനാണ്. സ്പിൽ ഓവർ ഉൾപ്പെടെ 93.49 കോടി രൂപയാണ് കോർപ്പറേഷന്റെ ആകെ പദ്ധതി തുക. ഇതിൽ 39.89 കോടി മാത്രമാണ് ഇതുവരെ ചെലവഴിച്ചത്.
ഏറ്രവും മുന്നിൽ
തദ്ദേശ സ്ഥാപനം, പദ്ധതി ചെലവ്
കരീപ്ര പഞ്ചായത്ത് - 89.61%
തഴവ പഞ്ചായത്ത് - 88.18 %
നീണ്ടകര പഞ്ചായത്ത് - 86.37 %
ഏറ്രവും പിന്നിൽ
തദ്ദേശ സ്ഥാപനം, പദ്ധതി ചെലവ്
കൊല്ലം കോർപ്പറേഷൻ - 42.66 %
വിളക്കുടി പഞ്ചായത്ത് - 46.52 %
ശാസ്താംകോട്ട പഞ്ചായത്ത് - 47.24 %
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |