SignIn
Kerala Kaumudi Online
Thursday, 25 April 2024 2.49 PM IST

ഒടുവിൽ ചങ്കുറപ്പോടെ റവന്യൂ വകുപ്പിൽ പോസ്റ്റിംഗ്

slug

കൊല്ലം: റവന്യൂ വകുപ്പിൽ സ്ഥലം മാറിയെത്തിയ ജീവനക്കാർക്ക് സി.പി.എം അനുകൂല സർവീസ് സംഘടനായ എൻ.ജി.ഒ യൂണിയന്റെ എതിർപ്പിനെ അവഗണിച്ച് പോസ്റ്റിംഗ് നൽകി ജില്ലാ ഭരണകൂടം ഇന്നലെ ഉത്തരവിറക്കി.

റവന്യൂ വകുപ്പിൽ ഒരുമാസം മുമ്പ് സ്ഥാനക്കയറ്റത്തോടെ സ്ഥലം മാറിയെത്തിയ ജീവനക്കാർക്ക് പോസ്റ്റിംഗ് നൽകാത്തത് ചൂണ്ടിക്കാട്ടി കേരളകൗമുദി ഇന്നലെ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നടപടി.

സീനിയോരിറ്റി അടിസ്ഥാനമാക്കി ഓൺലൈനായി അല്ലാതെ സ്ഥലം മാറ്റം പാടില്ലെന്ന എൻ.ജി.ഒ യൂണിയന്റെ നിലപാട് തള്ളി ജില്ലയിൽ തന്നെയുള്ള മൂന്ന് സീനിയർ ക്ലാർക്കുമാരെയും ഒരു വില്ലേജ് ഓഫീസറെയും ഇന്നലെ മാറ്റി നിയമിച്ചു.

രണ്ട് ഉത്തരവുകളിലൂടെയാണ് ജില്ലാ ഭരണകൂടം ഇന്നലെ സ്ഥലം മാറ്റം നടത്തിയത്. സ്ഥാനക്കയറ്റത്തോടെ സ്ഥലം മാറി എത്തിയ സീനിയർ ക്ലാർക്കുമാരെ വിവിധ താലൂക്ക് ഓഫീസുകൾ, കളക്ടറേറ്റ്, ആർ.ഡി.ഒ ഓഫീസ് എന്നിവിടങ്ങളിലാണ് നിയമിച്ചത്. ഇതിന് പുറമേയാണ് ജില്ലയിൽ തന്നെ ജോലി ചെയ്യുന്ന മൂന്ന് സീനിയർ ക്ലാർക്കുമാരെ സ്ഥലം മാറ്റിയത്.

വില്ലേജ് ഓഫീസർ അവധിയിലായിരുന്ന പൂതക്കുളത്ത് നെടുമ്പന വില്ലേജ് ഓഫീസറെ മാറ്റി നിയമിച്ചു. താലൂക്ക് ഓഫീസുകളിൽ നിയമിച്ച സീനിയർ ക്ലാർക്കുമാരെ രണ്ട് ദിവസത്തിനുള്ളിൽ വിവിധ വില്ലേജ് ഓഫീസുകളിൽ ഒഴിവുള്ള സ്പെഷ്യൽ വില്ലേജ് ഓഫീസർ തസ്തികയിലേക്ക് മാറ്റും.

യൂണിയൻ തർക്കത്തിൽ പോസ്റ്റിംഗ് വൈകി

ജനുവരി 13ന് ഇറങ്ങിയ റവന്യൂ വകുപ്പിലെ സ്ഥാനക്കയറ്റ ഉത്തരവിൽ ജില്ലയിലെ എട്ട് ഉദ്യോഗസ്ഥർ ഇടംപിടിച്ചിരുന്നു. സ്പെഷ്യൽ വില്ലേജ് ഓഫീസർ, സീനിയർ ക്ലാർക്ക് തസ്തികയിൽ പ്രവർത്തിച്ചിരുന്ന ഇവർ വില്ലേജ് ഓഫീസർ, ഹെഡ് ക്ലാർക്ക്, റവന്യൂ ഇൻസ്പെക്ടർ തസ്തികയിൽ മറ്റ് ജില്ലകളിലേക്ക് പോയി. ഇതിന് മുമ്പ് സമാനമായ തരത്തിൽ നാലുപേർ സ്ഥാനക്കയറ്റം ലഭിച്ച് പോയിരുന്നു. ഈ ഒഴിവ് നികത്താൻ ഫെബ്രുവരി 2ന് എൽ.ഡി ക്ലാർക്കുമാർക്ക് സീനിയർ ക്ലാർക്ക്, സ്പെഷ്യൽ വില്ലേജ് ഓഫീസർ തസ്തികയിലേക്ക് സ്ഥാനകയറ്റം നൽകി വിവിധ ജില്ലകളിലേക്ക് സ്ഥലം മാറ്രി. ഇങ്ങനെ എത്തിയവർക്കാണ് എൻ.ജി.ഒ യൂണിയൻ- ജോയിന്റ് കൗൺസിൽ തർക്കത്തെ തുടർന്ന് ജില്ലാ ഭരണകൂടം പോസ്റ്റിംഗ് വൈകിപ്പിച്ചത്.

പ്രശ്നം അവസാനിക്കുന്നില്ല

ജില്ലയിലെ പല വില്ലേജ് ഓഫീസുകളിലും നിരവധി തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും വൈകുന്നതാണ് കാരണം. ഉദ്യോഗസ്ഥരുടെ കുറവ് കാരണം വില്ലേജ് ഓഫീസുകളിൽ വിവിധ ആവശ്യങ്ങളുമായി എത്തുന്നവർ ആഴ്ചകളോളം കയറിയിറങ്ങേണ്ട അവസ്ഥയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.