സെക്രട്ടറി സ്ഥാനം ശൂന്യം
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഭാഗമായുള്ള അച്ചടക്ക നടപടിയുടെ ഭാഗമായി കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി രണ്ടായി വിഭജിച്ച് പുതിയ സെക്രട്ടറിമാരെ തിരഞ്ഞെടുക്കാൻ കരുനാഗപ്പള്ളിയിൽ ചേർന്ന സി.പി.ഐ യോഗങ്ങളിൽ വാക്കേറ്റവും വെല്ലുവിളിയും കൊണ്ട് കലുഷിതമായി.
സെക്രട്ടറി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഒഴിവാക്കാൻ നേതൃത്വത്തിന്റെ എല്ലാ പരിശ്രമങ്ങളും പരാജയപ്പെട്ടതോടെ മണ്ഡലം കമ്മിറ്റിയുടെ വിഭജനം മാത്രം നടത്തി പിരിഞ്ഞു.
കരുനാഗപ്പള്ളി, ഓച്ചിറ കമ്മിറ്റികളായിട്ടായിരുന്നു വിഭജനം. ഇതിൽ കരുനാഗപ്പള്ളി കമ്മിറ്റിയുടെ സെക്രട്ടറിയായി ജഗത് ജീവൻ ലാലിയെയും ഓച്ചിറയിലെ സെക്രട്ടറിയായി കടത്തൂർ മൻസൂറിനെയും നിർദ്ദേശിക്കാൻ ജില്ലാ സെന്റർ തീരുമാനിച്ചു. ഈ നിർദ്ദേശം അവതരിപ്പിച്ചപ്പോൾ തന്നെ കരുനാഗപ്പള്ളിയിൽ ചേർന്ന ജില്ലാ എക്സിക്യുട്ടീവ് യോഗത്തിൽ തർക്കം തുടങ്ങി. അഞ്ചുപേർ ഒഴികെ ബാക്കി എല്ലാവരും ജില്ലാ സെന്റർ നിർദ്ദേശത്തെ എതിർത്തു.
എക്സിക്യുട്ടീവിലെ എതിർപ്പ് കണക്കിലെടുക്കാതെ ജില്ലാ സെന്ററിന്റെ നിർദ്ദേശം തന്നെ കരുനാഗപ്പള്ളിയിൽ നിന്നുള്ള ജില്ല കൗൺസിൽ അംഗങ്ങളുടെയും മണ്ഡലം സെക്രട്ടേറിയറ്റ്, മണ്ഡലം കമ്മിറ്റി യോഗങ്ങളിലും അവതരിപ്പിച്ചു. ജില്ലാ സെന്റർ നിർദ്ദേശത്തിനെതിരെ കരുനാഗപ്പള്ളി സെക്രട്ടറിയായി ആർ. രവിയുടെ പേര് അനിൽ.എസ്. കല്ലേലിഭാഗവും ഓച്ചിറ സെക്രട്ടറിയായി പത്മകുമാറിനെ രവീന്ദ്രൻപിള്ളയും നിർദ്ദേശിച്ചു. കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയിൽ ഉൾപ്പെടുന്ന 13 പേരിൽ 10 പേരും ആർ. രവിയെ പിന്തുണച്ചു. ഓച്ചിറ കമ്മിറ്റിയിൽ ഉൾപ്പെടുന്ന 18 പേരിൽ 16 പേരും പത്മകുമാറിനെ പിന്താങ്ങി. ജില്ലാ സെന്റർ നിർദ്ദേശം അംഗീകരിക്കണമെന്ന് ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരനും സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബുവും ആവർത്തിച്ച് അവശ്യപ്പെട്ടെങ്കിലും കമ്മിറ്റി അംഗങ്ങൾ വഴങ്ങിയില്ല. മത്സരം ഉറപ്പായതോടെ കമ്മിറ്റിയുടെ വിഭജനം മാത്രം അംഗീകരിച്ച് യോഗം പിരിഞ്ഞു. രണ്ട് മണ്ഡലം കമ്മിറ്റികളുടെയും യോഗം പ്രത്യേകം ചേർന്ന് സെക്രട്ടറിമാരെ തിരഞ്ഞെടുക്കാനാണ് ധാരണ.
മണ്ഡലം കമ്മിറ്റി വിഭജനം അടക്കമുള്ള അച്ചടക്ക നടപടികൾ റിപ്പോർട്ട് ചെയ്യാൻ കരുനാഗപ്പള്ളിയിൽ വൈകിട്ട് ചേർന്ന ജനറൽ ബോഡി യോഗം പിരിയുന്നതിനിടെ ഇരുവിഭാഗം പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും നടന്നു. കുടിക്കാൻ വെള്ളം നൽകിയില്ലെന്ന പരാതിയെ തുടർന്നായിരുന്നു തർക്കം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |