പത്തനാപുരം: കഷ്ടപ്പാടുകളെ ആത്മവിശ്വാസം കൊണ്ട് കട്ടമസിലാക്കി മുന്നേറിയ
രാഹുൽരാജ് മിസ്റ്റർ കൊല്ലം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയതിന്റെ ആഹ്ളാദത്തിലാണ്.
തടി ലോഡിംഗ് തൊഴിലാളിയായ പത്തനാപുരം കമുകുംചേരി കുന്നുവിള താഴെതിൽ രാജ് മോഹനന്റെയും കശുഅണ്ടി തൊഴിലാളിയായ ഉഷയുടെയും സ്വപ്നമായിരുന്നു 23 കാരനായ മകന്റെ വിജയം.
മിസ്റ്റർ കേരള, മിസ്റ്റർ ഇന്ത്യാ മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ടെങ്കിലും അതിനുള്ള സാമ്പത്തികം വലിയൊരു ചോദ്യ ചിഹ്നമാണെന്ന് രാഹുൽ പറയുന്നു. കൂലി വേലക്കാരായ രക്ഷിതാക്കൾ രാഹുൽ രാജിനെയും ഇളയ സഹോദരി രഹനയെയും കഴിയുംവിധം പഠിപ്പിച്ചു. രണ്ടുപേരും ബിരുദം നേടി. രാഹുലിന് ബംഗളൂരുവിൽ സ്വകാര്യ ജിംനേഷ്യം സെന്ററിലെ ട്രെയിനറായി ജോലിയും കിട്ടി. താത്കാലിക ജോലിയായതിനാൽ ചെറിയ വരുമാനമാണ് ലഭിക്കുന്നത്. ഇപ്പോൾ സംസ്ഥന - നാഷണൽ ലെവലിൽ മത്സരിക്കേണ്ടതിനാൽ അവധിയിലാണ്.
വരുന്ന 18ന് തിരുവനന്തപുരത്താണ് മിസ്റ്റർ കേരള മത്സരം. പോഷകാഹാരത്തിനും യാത്രാ ചെലവിനും മുറി വാടകയ്ക്കുമായി ദിവസവും നല്ല തുക വേണം. പങ്കെടുക്കാനായാൽ വിജയിക്കാനാകുമെന്നാണ് ശ്രീനാരായണ ഗുരുദേവ ഭക്തനായ രാഹുൽ രാജിന്റെ വിശ്വാസം.
എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയനിൽ കമുകുംചേരി 459 -ാം നമ്പർ ശാഖയിൽ യൂത്ത്മൂവ്മെന്റ് സെക്രട്ടറി കൂടിയാണ് രാഹുൽ. നാട്ടിൽ കായിക - കലാ രംഗത്തെ സജീവ പ്രവർത്തകനുമാണ്. ഭാവിയിൽ പൊലീസിലോ ഫയർഫോഴ്സിലോ ജോലി സ്വന്തമാക്കി കുടുംബം നോക്കണമെന്നാണ് രാഹുലിന്റെ ആഗ്രഹം. രാഹുൽ രാജിന്റെ ഫോൺ നമ്പർ: 7034306147.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |