കൊല്ലം: അറബിക്കടലും അഷ്ടമുടി കായലും കൊല്ലം തോടും കാഴ്ചകളുടെ വിരുന്നൊരുക്കുമ്പോൾ കൊല്ലത്തിനുമാവാം കൊച്ചി മാതൃകയിലൊരു 'മറൈൻ ഡ്രൈവ്'.
സംസ്ഥാന ബഡ്ജറ്റിന് ദിവസങ്ങൾ ശേഷിക്കെ ആവേശമാകാവുന്ന ആശയം പ്രാവർത്തികമാക്കാൻ ആർജവമുണ്ടായാൽ മതിയെന്ന കാര്യത്തിൽ രണ്ടുപക്ഷമില്ല. ബഡ്‌ജറ്റിൽ പദ്ധതിക്ക് ഇടം കിട്ടിയാൽ കൊല്ലത്തിന് അഭിമാന നേട്ടവുമാകും.
ആദ്യഘട്ടമായി മറീനാ ബോട്ട് ജെട്ടിയും കെ.എസ്.ആർ.സി ഡിപ്പോയും ടെർമിനലും ചേർന്നുകിടക്കുന്ന കായൽതീരം പദ്ധതിക്ക് പ്രയോജനപ്പെടുത്താം.
എം. മുകേഷ് എം.എൽ.എയുടെ പദ്ധതിയായ 'പുനർജനി പാർക്ക്' നിർമ്മാണം ലിങ്ക് റോഡിന് സമീപം പുരോഗമിക്കുകയാണ്. ഈ പാർക്കും മറൈൻ ഡ്രൈവും പൂർത്തിയായാൽ സായാഹ്നം ആസ്വദിക്കാൻ കൂടുതൽ ജനങ്ങൾ എത്തുമെന്നതിൽ സംശയമില്ല.
ആശ്രാമം മൈതാനത്തിന് ചുറ്റും ചെറുതും വലുതുമായ പാർക്കുകളുണ്ട്. ഇവയും പദ്ധതിയിൽ ഉൾപ്പെുത്താം. ദൂരെ നിന്നെത്തുന്നവർക്ക് ബോട്ട് ടെർമിനലും കെ.എസ്.ആർ.ടി.സി ടെർമിനലും സഹായകരമാവും. സഞ്ചാരികൾ കൂടുതലായി എത്തുന്നതോടെ ലിങ്ക് റോഡിലെ മാലിന്യം തള്ളലിനും അറുതിയാവും. മറൈൻഡ്രൈവ് യാഥാർത്ഥ്യമായാൽ കോർപ്പറേഷന് വലിയൊരു വരുമാന മാർഗംകൂടിയാണ് തുറന്നുകിട്ടുക.
ഇങ്ങനെയാവാം മറൈൻ ഡ്രൈവ്
കായൽക്കരയിലൂടെ നടപ്പാത
നടപ്പാതയുടെ ഓരങ്ങളിൽ പൂച്ചെടികൾ, വിശ്രമിക്കാൻ കൽബെഞ്ചുകൾ
വെയിലും മഴയുമേൽക്കാതിരിക്കാൻ കൽബെഞ്ചുകൾക്ക് മുകളിൽ ഓട് പാകിയ മേൽക്കൂരകൾ
വെളിച്ചം പരത്താൻ വിളക്കുകൾ
അഷ്ടമുടി കായലിലെയും പരിസരത്തെയും മലിനീകരണ പ്രശ്നങ്ങൾക്ക് പരിഹാരം
മറ്റ് പ്രമുഖ നഗരങ്ങളിലെ സമാന പദ്ധതികൾ മാതൃകയാക്കാം
കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയും പ്രയോജനപ്പെടുത്താം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |