കൊല്ലം: രാവിലെയും വൈകിട്ടും ചിന്നക്കടയിലും പരിസരത്തും ഗതാഗതക്കുരുക്ക് വലിയ പ്രതിസന്ധിയാവുന്നു. യാത്രക്കാർ കരുക്കിൽപ്പെട്ട് വലഞ്ഞിട്ടും പ്രശ്നം പരിഹരിക്കാൻ യാതൊരു നടപടിയും പൊലീസിന്റെ ഭാഗത്തുനിന്നു ഇന്നലെയും ഉണ്ടായില്ല.
ബീച്ച് റോഡിൽ നിന്നു പള്ളിമുക്ക് ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് ചിന്നക്കട റൗണ്ട് ചുറ്റിത്തിരിയാൻ അനുമതി നൽകിയാൽ ഹെഡ് പോസ്റ്റ് ഓഫീസ് മുതൽ കോൺവെന്റ് ജംഗ്ഷൻ വരെ ഇരുവശത്തുമുള്ള കുരുക്ക് കുറയും. പക്ഷെ അപകടം ഉണ്ടാകുമെന്ന മുൻവിധിയോടെ പൊലീസ് ഈ നിർദ്ദേശം പരീക്ഷിക്കാൻ പോലും തയ്യാറാകുന്നില്ല. വ്യാപക പ്രതിഷേധം ഉയർന്നിട്ടും ഉന്നത ഉദ്യോഗസ്ഥർ ചിന്നക്കടയിലെ പ്രശ്നങ്ങൾ അവഗണിക്കുകയാണ്.
കമ്മിഷണർ ഓഫീസ് ഓവർ ബ്രിഡ്ജ് അറ്റകുറ്റപ്പണിക്കായി അടച്ചിരിക്കുന്നതിനാൽ ഇതുവഴി പോകേണ്ട വാഹനങ്ങൾ എസ്.എം.പി റെയിൽവേ ഗേറ്റ് വഴിയാണ് കടക്കുന്നുപോകുന്നത്. ഈ റോഡിൽ രാവിലെ 9 മുതൽ 11 വരെയും വൈകിട്ട് 4 മുതൽ 6 വരെയും വാഹനങ്ങളുടെ നീണ്ട നിരയാണിവിടെ. ഒന്നിലധികം ട്രെയിനുകൾ കടന്നുപോകുന്ന സമയങ്ങളിൽ വാഹനങ്ങളുടെ നിര പബ്ലിക് ലൈബ്രറി വരെ നീളും. കാത്തുനിൽക്കാൻ തയ്യാറല്ലാത്ത വാഹനയാത്രക്കാർ ചുറ്റിക്കറങ്ങിയെത്തുന്നത് ഈ സമയം ചിന്നക്കടയിലും കുരുക്ക് സൃഷ്ടിക്കുന്നു. ട്രെയിനുകൾ കടന്നുപോകുന്ന സമയങ്ങളിൽ ബീച്ച് റോഡ്, ചിന്നക്കട എന്നിവിടങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾ എസ്.എം.പി റെയിൽവേ ഗേറ്റിന് കിടക്കാൻ അനുവദിക്കാത്തതിലും പ്രതിഷേധമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |