കൊല്ലം: പടിഞ്ഞാറേ കല്ലട ഫ്ളോട്ടിംഗ് സോളാർ പദ്ധതിക്ക് സംസ്ഥാന ബഡ്‌ജറ്റിൽ 20 കോടി രൂപ അനുവദിച്ചത് പ്രതീക്ഷയേകുന്നു. പുരപ്പുറ സൗരോർജ പദ്ധതിക്ക് 12 കോടി ഉൾപ്പെടെ 32 കോടിയാണ് നീക്കിവച്ചിട്ടുള്ളത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 13 കോടി രൂപ ബഡ്‌ജറ്റിൽ ഉൾപ്പെടുത്തിയിരുന്നു. നിരക്കിന്റെ പേരിൽ കെ.എസ്.ഇ.ബിയും നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷനും തമ്മിലുണ്ടായ തർക്കം മൂലം പദ്ധതി നീളുകയായിരുന്നു. ഇവിടെ ഉത്പാദിപ്പിക്കുന്ന സോളാർ വൈദ്യുതിക്ക് യൂണിറ്റ് ഒന്നിന് 3.18 രൂപ വേണമെന്ന നിലപാടിലായിരുന്നു ഹൈഡ്രോ പവർ കോർപ്പറേഷൻ. എന്നാൽ 2.45 രൂപയിൽ കൂടുതൽ നൽകാനാവില്ലെന്ന് കെ.എസ്.ഇ.ബിയും നിലപാടെടുത്തു. ഇതോടെ പദ്ധതി അനിശ്ചിതത്വത്തിലായി. കേരളത്തിലെ അഞ്ച് ഡാമുകളിൽ ഫ്ളോട്ടിംഗ് സോളാർ പദ്ധതിക്ക് കെ.എസ്.ഇ.ബി ടെണ്ടർ ക്ഷണിച്ചിരുന്നു. ഇതിലൂടെ നിശ്ചയിക്കുന്ന വൈദ്യുതി നിരക്ക് പടിഞ്ഞാറേ കല്ലട പദ്ധതിയിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്കും നൽകാമെന്ന് കെ.എസ്.ഇ.ബി ചെയർമാൻ ഡോ. ബി.അശോക്, നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ കേരളാ ചീഫ് വാൾട്ടർ, പടിഞ്ഞാറേ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണിക്കൃഷ്ണൻ എന്നിവർ നടത്തിയ ചർച്ചയിൽ ധാരണയായിരുന്നു. ഇതിനിടയിലാണ് ഗ്രാമ പഞ്ചായത്തിന്റെ അപേക്ഷയിൽ പദ്ധതിക്കായി ബഡ്‌ജറ്റിൽ 20 കോടി അനുവദിച്ചത്.
ബഡ്‌ജറ്റിൽ അനുവദിച്ചത് 20 കോടി
1. തുക കെ.എസ്.ഇ.ബിക്ക് കൈമാറും
2. ഉയർന്ന നിരക്കിൽ കെ.എസ്.ഇ.ബിക്ക് സോളാർ വൈദ്യുതി വാങ്ങാനാവും
3. പദ്ധതി നടപ്പാക്കുന്നത് ഐത്തോട്ടുവ പടശേഖരത്തിൽ
4. വെള്ളക്കെട്ടായ 3.275 ഏക്കർ പാടത്ത് സോളാർ പ്ലാന്റ്
5. ടാറ്റാ കൺസൾട്ടൻസിക്കാണ് നിർമ്മാണ കരാർ
ഉത്പാദിപ്പിക്കുന്ന വൈദ്യുതി: 50 മെഗാവാട്ട്
പദ്ധതി ചെലവ് ₹ 350 കോടി (ആദ്യഘട്ടം)
""
കേരളത്തിലെ 5 ഡാമുകളിലെ സോളാർ പദ്ധതിയുടെ നിരക്ക് നിശ്ചയിക്കുന്നതിനുള്ള ടെണ്ടർ ഏപ്രിൽ 15ന് പൊട്ടിക്കും. പടിഞ്ഞാറേ കല്ലട പദ്ധതിയുടെ നിരക്കും അന്ന് ധാരണയാകും. ബഡ്‌ജറ്റിൽ തുക വകയിരുത്തിയതോടെ നിർമ്മാണത്തിൽ നിലനിന്ന അനിശ്ചിതത്വം മാറി.
ഡോ.സി. ഉണ്ണിക്കൃഷ്ണൻ
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, പടിഞ്ഞാറേ കല്ലട
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |