കൊല്ലം: നവീകരണം പൂർത്തിയാകുന്ന കൊല്ലം - പുനലൂർ റെയിൽവേ ലൈനിലെ പരീക്ഷണ ഓട്ടം ഇന്ന് നടക്കും. അവശേഷിക്കുന്ന ജോലികൾ ഇന്ന് പൂർത്തിയാക്കി വൈകുന്നേരത്തോടെ ഇലക്ട്രിക് എൻജിൻ ഓടിക്കാനാണ് നീക്കം.
റെയിൽവേ സേഫ്ടി കമ്മിഷണറുടെ പരിശോധന 21നാണ് നടക്കുക. ബംഗളൂരു സതേൺ സർക്കിൾ സേഫ്ടി കമ്മിഷണർ അബായ കുമാർ റായിയാണ് പരശോധനയ്ക്കെത്തുന്നത്. രാവിലെ കൊല്ലത്തെത്തുന്ന അദേഹം കൊല്ലം മുതൽ പുനലൂർ വരെ ഇലക്ട്രിക് പാതയിൽ പരിശോധന നടത്തും. സേഫ്ടി കമ്മിഷണറുടെ നിർദേശങ്ങൾ കൂടി പരിഗണിച്ചാകും ട്രെയിനുകൾ ഓടിക്കുന്നതിനുള്ള ക്രമീകരണങ്ങൾ മധുര ഡിവിഷൻ ഒരുക്കുക. മാർച്ച് 31ന് മുമ്പ് ഇലക്ട്രിക് ട്രെയിനുകൾ ഓടിത്തുടങ്ങണമെന്നാണ് റെയിൽവേയുടെ കർശന നിർദേശം.
പുനലൂരിൽ 25 കിലോവാട്ട് സബ് സ്റ്റേഷന്റെ നിർമ്മാണം തീരാത്തതിനാൽ പെരിനാട് സബ് സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ചാവും ട്രെയിനുകൾ ഓടിക്കുക. ലൈൻ ചാർജ് ചെയ്യാൻ 25 കിലോവാട്ട് വൈദ്യുതിയാണ് വേണ്ടി വരിക. കൊട്ടാരക്കര, കിളികൊള്ളൂർ എന്നിവിടങ്ങളിൽ സ്വിച്ചിംഗ് സ്റ്റേഷനുകളുടെ ജോലികൾ പൂർത്തിയായി. പാതയിലേക്ക് നിന്ന മരങ്ങളുടെ ശിഖിരങ്ങൾ മുറിച്ചു നീക്കി. റെയിൽവേ മധുര ഡിവിഷൻ മാനേജർ മുകുന്ദ് ഇന്നലെ കൊല്ലം മുതൽ പുനലൂർ വരെ വൈദ്യുതീകരണ ജോലികൾ പരിശോധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |