അടിസ്ഥാന സൗകര്യ വികസനത്തിന് 99.27 ലക്ഷം
കൊല്ലം: അപകടങ്ങളിലും അത്യാഹിതങ്ങളിലും പെടുന്നവർക്ക് അടിയന്തര ചികിത്സ നൽകാൻ ട്രോമോ കെയർ സൂപ്പർ സ്പെഷ്യാലിറ്റി സംവിധാനം ജില്ലാ ആശുപത്രിയിൽ സമീപഭാവിയിൽ സജ്ജമാകും. സൂപ്പർ സ്പെഷ്യാലിറ്റി സംവിധാനത്തിനുള്ള പ്രാഥമിക സൗകര്യം ഒരുക്കാൻ 99.27 ലക്ഷം രൂപ സർക്കാർ അനുവദിച്ചു.
കാഷ്വാലിറ്റി ബ്ലോക്ക് നിർമ്മാണം പാതിവഴിയിൽ നിൽക്കുന്ന മുകളിലെ മൂന്ന് നിലകളിലായിട്ടാകും സൂപ്പർ സ്പെഷ്യാലിറ്റി സംവിധാനങ്ങൾ സജ്ജമാക്കുക. കെട്ടിടത്തിന്റെ പൂർത്തീകരണത്തിനും ലിഫ്ട് സ്ഥാപിക്കാനും മാത്രം ഏകദേശം 8 കോടി രൂപ വേണ്ടിവരും. മറ്റ് ചികിത്സാ സൗകര്യങ്ങൾ സജ്ജമാക്കാൻ വൻതുക വേറെ വേണം. ക്രിട്ടിക്കൽ കെയർ സെന്ററുകളും ഓപ്പറേഷൻ തീയേറ്ററുകളുമാകും ഇവിടെ സജ്ജമാക്കുക. ജില്ലാ ആശുപത്രിയിൽ കിഫ്ബി വഴി ഏകദേശം 150 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നുണ്ട്. എന്നാൽ അതിനുള്ള രൂപരേഖ തയ്യാറാക്കൽ അനന്തമായി നീളുകയാണ്. ആദ്യം തയ്യാറാക്കിയ രൂപരേഖ കിഫ്ബിയുടെ നിർദ്ദേശ പ്രകാരം നിർവഹണ ഏജൻസിയായ കെ.എസ്.ഇ.ബി ഇപ്പോൾ വീണ്ടും പരിഷ്കരിക്കുകയാണ്.
നിലവിൽ അത്യാസന്ന നിലയിൽ ജില്ലാ ആശുപത്രിയിൽ എത്തുന്നവർക്കെല്ലാം പ്രാഥമിക ചികിത്സ ലഭ്യമാക്കിയ ശേഷം മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ്. ഇങ്ങനെ ആശുപത്രികളിൽ നിന്നും ആശുപത്രികളിലേക്കുള്ള യാത്രയ്ക്കിടയിൽ നിരവധി ജീവനുകളാണ് നഷ്ടമായിട്ടുള്ളത്. സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യം വരുന്നതോടെ ഈ ദുരവസ്ഥയ്ക്ക് പരിഹാരമാകും.
വേണം സ്പെഷ്യലിസ്റ്റുമാരുടെ തസ്തികകൾ
സൂപ്പർ സ്പെഷ്യാലിറ്റി പ്രവർത്തിപ്പിക്കാൻ യൂറോളജി, കാർഡിയോളജി, നെഫ്രോളജി, ന്യൂറോസർജൻ, ഗ്യാസ്ട്രോ സ്പെഷ്യലിസ്റ്റുകളുടെ തസ്തിക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ധനകാര്യ വകുപ്പിനെ സമീപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |