കൊല്ലം: ഉത്പാദനത്തിലും വിപണനത്തിലും ലാഭത്തിലും സർവകാല റെക്കാഡിട്ട് കെ.എം.എം.എൽ. ഈ സാമ്പത്തിക വർഷം 32,800 ടൺ വില്പന നടത്തി 1058 കോടിയുടെ വിറ്റുവരവ് നേടി.
310.5 കോടി രൂപയാണ് 2021-22 സാമ്പത്തിക വർഷത്തെ ലാഭം. കെ.എം.എം.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭവും വിറ്റുവരവുമാണിത്. കഴിഞ്ഞ സാമ്പത്തിക വർഷം (2020-21) 115 കോടി മാത്രമായിരുന്നു ലാഭം. വിറ്റുവരവ് 783.5 കോടിയും.
കമ്പനിയുടെ പ്രധാന ഉത്പന്നമായ ടൈറ്റാനിയം ഡയോക്സൈഡ് ഉത്പാദനത്തിനാവശ്യമായ ബെനിഫിഷ്യേറ്റഡ് ഇൽമനൈറ്റ് (സിന്തറ്റിക് റൂട്ടൈൽ) ഉത്പാദനത്തിലും സർവകാല റെക്കാഡാണ് കമ്പനി നേടിയത്. 44,900 ടൺ സിന്തറ്റിക് റൂട്ടൈൽ ഉത്പാദിപ്പിച്ചു. മിനറൽ സെപ്പറേഷൻ യൂണിറ്റിൽ നിന്ന് വേർതിരിച്ചെടുക്കുന്ന സിലിമിനൈറ്റ് 6500 ടൺ ഉത്പാദിപ്പിച്ച് സർവകാല നേട്ടം കൈവരിച്ചു.
35100 ടൺ ടൈറ്റാനിയം ഡയോക്സൈഡ് നിർമ്മിച്ച് കഴിഞ്ഞ 11 വർഷത്തിനിടയിലെ ഉയർന്ന നേട്ടം സ്വന്തമാക്കി. ടൈറ്റാനിയം ഡയോക്സൈഡ് നിർമ്മാണ പ്രക്രിയയുടെ ഭാഗമായി ഉണ്ടാകുന്ന ടൈറ്റാനിയം ടെട്രാ ക്ലോറൈഡ് (ടിക്കിൾ) വിപണനത്തിലും നേട്ടം കൈവരിച്ചു. 5922 ടൺ ടിക്കിൾ ഈ സാമ്പത്തിക വർഷം വിറ്റു.
നേട്ടം സമ്മാനിച്ചത് മാർക്കറ്റിംഗ് തന്ത്രം
1. കമ്പനി ശേഷിയുടെ 97.5 ശതമാനം ഉത്പാദിപ്പിച്ചത് നേട്ടമായി
2. മാർക്കറ്റിംഗിൽ തന്ത്രം മാറ്റിയത് കമ്പനിയുടെ ലാഭം കൂട്ടി
3. പുതിയ ഉപഭോക്താക്കളെ കണ്ടെത്തിയതിന് പുറമേ നിലവിലുള്ളവരിലൂടെ കൂടുതൽ വിപണനം
4. ഇൽമനേറ്റ് കെ.എം.എം.എല്ലിന്റെ മിനറൽ സപ്പറേഷൻ യൂണിറ്റിൽ നിന്നുള്ളതിന് പുറമേ ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡിൽ (ഐ.ആർ.ഇ) നിന്നും ലഭ്യമാക്കി
5. സിന്തറ്റിക്ക് റൂട്ടൈൽ ഇത്തവണ പുറത്ത് നിന്ന് വാങ്ങേണ്ടി വന്നില്ല. ഇതും ലാഭം വർദ്ധിപ്പിച്ചു
ഓക്സിജനിലൂടെയും നേട്ടം
ഓക്സിജൻ ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിച്ചതും വൻ ലാഭത്തിലേക്ക് വഴിതെളിച്ചു. കൊവിഡ് കാലത്ത് മെഡിക്കൽ ഓക്സിജൻ ആരോഗ്യമേഖലയ്ക്ക് കൈമാറാനായതും നേട്ടമാണ്. 2020 ഒക്ടോബർ 10നാണ് പുതിയ ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചത്. ടൈറ്റാനിയം ഡയോക്സൈഡ് പിഗ്മന്റ് നിർമ്മാണത്തിന് ദിനംപ്രതി ആവശ്യമായ ഓക്സിജന്റെ അളവ് 63 ടണ്ണായി ഉയർന്ന സാഹചര്യത്തിലാണ് പുതിയ പ്ലാന്റ് സ്ഥാപിച്ചത്. 1984 ൽ കെ.എം.എം.എൽ കമ്മിഷൻ ചെയ്യുമ്പോൾ 22,000 ടൺ ടൈറ്റാനിയം പിഗ്മന്റായിരുന്നു ഉത്പാദനശേഷി. ഇതിന് 50 ടൺ ഓക്‌സിജൻ പ്ലാന്റ് അന്ന് സ്ഥാപിച്ചിരുന്നു. ഇപ്പോൾ ടൈറ്റാനിയം പിഗ്മെന്റ് യൂണിറ്റിന്റെ ശേഷി 36,000 ടണ്ണോളമാണ്.
""
അധികമായി വേണ്ടിവന്നിരുന്ന ഓക്സിജൻ പ്രതിവർഷം 12 കോടിയോളം ചെലവിട്ട് പുറത്ത് നിന്ന് വാങ്ങുകയായിരുന്നു. പുതിയ പ്ലാന്റ് വന്നതോടെ ഈ ചെലവ് കുറഞ്ഞു. മെഡിക്കൽ ഓക്സിജൻ വില്പനയിലൂടെ 2.5 കോടി അധികവരുമാനവും ഉണ്ടായി.
കെ.എം.എം.എൽ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |