കൊല്ലം: കെ.എസ്.ആർ.ടി.സിയുടെ പുതിയ സംരംഭമായ സ്വിഫ്ടിലെ യാത്രക്കാരെ നഗരകേന്ദ്രത്തിലും അയത്തിലിലെ ഫീഡർ സ്റ്റേഷനിലും എത്തിക്കാൻ ഫീഡർ സർവീസ് ആരംഭിച്ചു.
കൊല്ലം ഡിപ്പോയിൽ നിന്ന് ഫീഡർ സ്റ്റേഷനിലേയ്ക്ക് രണ്ട് സർവീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇന്നലെ രാത്രി എട്ടോടെ അയത്തിലിൽ എത്തിയ സ്വിഫ്ട് ബസിലെ യാത്രക്കാരുമായി കൊല്ലം ഡിപ്പോയിലേക്ക് ആദ്യ സർവീസ് നടത്തി. ആദ്യ സർവീസായതിനാൽ സൗജന്യമായിട്ടായിരുന്നു യാത്ര.
കൊല്ലം ഡിപ്പോയിൽ നിന്ന് കടപ്പാക്കട, കല്ലുന്താഴം വഴി അയത്തിലെത്തി മേവറം പള്ളിമുക്ക്, പോളയത്തോട് വഴി കൊല്ലം ഡിപ്പോയിൽ മടങ്ങിയെത്തുന്ന തരത്തിലാണ് ഒരു സർവീസ്, കൊല്ലം രണ്ടാംകുറ്റി വഴി അയത്തിലെത്തി അതുവഴി തന്നെ തിരിച്ചുപോകുന്നതാണ് രണ്ടാമത്തെ സർവീസ്. അയത്തിലിൽ സ്വിഫ്ട് ബസുകൾ എത്തുന്ന സമയം കണക്കാക്കിയാകും സർവീസ്. ജംഗ്ഷനുകളിലെ കുരുക്കിൽപ്പെട്ടുള്ള സമയനഷ്ടം ഒഴിവാക്കാൻ ബൈപ്പാസ് വഴിയാണ് സ്വിഫ്ട് ബസുകളുടെ സർവീസ്.
ഫീഡർ സ്റ്റേഷൻ 24 മണിക്കൂറും
അയത്തിലിലെ ഉപയോഗ ശൂന്യമായ ലോ ഫ്ലോർ ബസുകൾ കൊണ്ടുള്ള ഫീഡർ സ്റ്റേഷൻ 24 മണിക്കൂറും പ്രവർത്തിക്കും. ഇവിടെ പൂർണസമയം ഒരു ജീവനക്കാരനുണ്ടാകും. സ്റ്റേഷനിലെത്തുന്ന ജീവനക്കാർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനായി പ്രത്യേക സൗകര്യം ക്രമീകരിക്കും. രാത്രികാലങ്ങളിൽ പൊലീസ് പട്രോളിംഗ് ഇതുവഴി നീട്ടാനും ആവശ്യപ്പെടും. ഏജൻസികൾ മുഖേന ലഘുഭക്ഷണം പാഴ്സലായും ലഭ്യമാക്കും.
സ്വിഫ്ട് ബസുകളോടുള്ള യാത്രക്കാരുടെ പ്രതികരണം വിലയിരുത്തിയ ശേഷം കൊല്ലം ഡിപ്പോയിൽ നിന്നും മറ്റ് കേന്ദ്രങ്ങളിൽ നിന്നും കൂടുതൽ ഫീഡർ സർവീസുകൾ ആരംഭിക്കും.
കെ.എസ്.ആർ.ടി.സി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |