എഴുകോൺ: സുവ്യയുടെ മരണത്തോടെ ശോകമൂകമായ കടയ്ക്കോട്ടെ കുടുംബ വീട്ടിൽ നൊമ്പരക്കാഴ്ചയാവുകയാണ് ആറുവയസുകാരൻ ശ്രീപാദിന്റെ കളി ചിരികൾ.
ഉപ്പൂട്ടെ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സുവ്യയുടെ ഏക മകനാണ് ശ്രീപാദ്. അമ്മയുടെ വേർപാടിന്റെ ആഴം ഇനിയും ഈ കുരുന്നിന് മനസിലായിട്ടില്ല. അമ്മയെ അന്വേഷിച്ചെത്തുന്ന ശ്രീപാദിനെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കുമെന്ന ആധിയിലാണ് സുവ്യയുടെ അമ്മ അമ്പിളിയും അടുത്ത ബന്ധുക്കളും.
തന്റെ മകനെക്കുറിച്ചുള്ള ആധിയാണ് മരണത്തിന് തൊട്ടു മുമ്പും സുവ്യയുടെ മനസിലുണ്ടായിരുന്നത്. ഇത് വ്യക്തമാക്കുന്ന സുവ്യയുടെ ശബ്ദ സന്ദേശം ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സുവ്യയുടെ മരണത്തിന് ഉത്തരവാദികളെന്ന് ആരോപിക്കപ്പെട്ടിട്ടുള്ള ഭർത്താവ് അജയകുമാറിനും ഭർതൃ മാതാവ് വിജയമ്മയ്ക്കും കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും ഈ കുടുംബം ആവശ്യപ്പെടുന്നു.
പഠന കാലത്തും പി.എസ്.സി പരിശീലനവുമായി ബന്ധപ്പെട്ടും വലിയ സുഹൃദ് വലയം സുവ്യയ്ക്കുണ്ട്. പി.എസ്.സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിന് രൂപം കൊണ്ട കൂട്ടായ്മകളിലും സുവ്യ സജീവമായിരുന്നു. സുവ്യയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടൽ ഇനിയും സുഹൃത്തുക്കൾക്കിടയിൽ മാറിയിട്ടില്ല.
ഭർതൃ വീട്ടിൽ ജീവനൊടുക്കേണ്ടി വന്ന സുവ്യക്ക് നീതി ഉറപ്പാക്കുന്നതിന് ഏതറ്റം വരെയും നിയമ പോരാട്ടം നടത്തുന്നതിനുള്ള തീരുമാനത്തിലാണ് സുഹൃത്തുക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |