കൊല്ലം: കൊല്ലം - തേനി ദേശീയപാത 183ന്റെ വികസനത്തിന് പരമാവധി ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി അലൈൻമെന്റ് തയ്യാറാക്കാൻ ജനപ്രതിനിധികളുടെയും കൺസൾട്ടൻസി ഉദ്യോഗസ്ഥരുടെയും യോഗത്തിൽ നിർദേശം.
വീടുകൾ കൂടുതലായി ഒഴിപ്പിക്കാത്ത വിധം വേണം പദ്ധതി തയ്യാറാക്കാൻ. ഭൂമി ഏറ്റെടുത്ത് വികസനം നടത്താൻ സാധിക്കാത്ത പ്രദേശങ്ങളിൽ ബൈപ്പാസ് റോഡ് നിർമ്മിക്കണം. നിലവിലുള്ള ദേശീയപാത അലൈൻമെന്റിൽ വ്യത്യാസം വരുത്താതെ പെരിനാട് റെയിൽവേ മേൽപ്പാലം മുതൽ ഭരണിക്കാവിന് സമീപം വരെ ബൈപ്പാസ് നിർമ്മിക്കണമെന്നാണ് യോഗത്തിൽ ഉയർന്ന നിർദേശം.
14 കിലോമീറ്ററാണ് നീളം. കടവൂർ അമ്പലത്തിന് സമീപത്ത് നിന്ന് ആരംഭിച്ച് ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെയുള്ള 62 കിലോമീറ്റർ ദൂരമാണ് ദേശീയപാത വീതി കൂട്ടാൻ പദ്ധതി രേഖ തയ്യാറാക്കിയത്. 16 മീറ്റർ വീതിയിലാണ് റോഡ് വികസിപ്പിക്കുക. 200 കോടിയാണ് പദ്ധതി ചെലവ്. ജില്ലാ കളക്ടർ അഫ്സാനാ പർവീണിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൻ. കെ. പ്രേമചന്ദ്രൻ എം.പി, പി.സി. വിഷ്ണുനാഥ് എം.എൽ.എ, കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രതിനിധി ഏബ്രഹാം ശാമുവേൽ, ദേശീയപാത കൊല്ലം എക്സി. എൻജിനിയർ എസ്. ശ്രീകല, അസി. എക്സി. എൻജിനിയർ സി. റോഷ്മോൻ, കൺസൾട്ടിംഗ് കമ്പനി പ്രതിനിധി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഒരു യോഗം കൂടി ചേർന്ന ശേഷമേ അലൈൻമെന്റ് പൂർണമാവൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |