കൊല്ലം: ജില്ലയെ രാജ്യത്തെ സമ്പൂർണ ഭരണഘടനാസാക്ഷരതാ ജില്ലയായി പ്രഖ്യാപിക്കുന്നത് ലക്ഷ്യമിട്ടുള്ള 'ദി സിറ്റിസൺ' കാമ്പയിനിൽ അദ്ധ്യാപകരെയും സെനറ്റർമാരായി ഉൾപ്പെടും. ഒരു വിദ്യാലയത്തിലെ പത്ത് അദ്ധ്യാപകർക്ക് ഒരാൾ എന്ന നിലയിലാണ് സെനറ്റർമാരെ നിശ്ചയിക്കുന്നത്. ഇന്നലെ വൈകിട്ട് 5ന് മുമ്പ് പ്രത്യേക ഫോർമാറ്റിൽ എക്സൽ ഷീറ്റിൽ തയ്യാറാക്കിയ പട്ടിക സമർപ്പിക്കാനായിരുന്നു വിദ്യാഭ്യാസ ഉപഡയറക്ടറുടെ നിർദ്ദേശം. പട്ടിക സമർപ്പിക്കാത്ത വിദ്യാലയങ്ങൾക്ക് ഇനിയും അവസരം നൽകിയേക്കും. ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിൽ നിന്നുള്ള അദ്ധ്യാപക പ്രതിനിധികളെ സെനറ്റർമാരായി ഉൾപ്പെടുത്തും. ഇവർക്ക് ഈ മാസം അവസാനവും മേയ് ആദ്യവാരവുമായി കൊട്ടാരക്കര കില ഐ.എച്ച്.ആർ.ഡി ട്രെയിനിംഗ് സെന്ററിൽ മൂന്ന് ദിവസത്തെ പരിശീലനം നൽകും. സേവന മനോഭാവമുള്ളവരെയാണ് സെനറ്റർമാരായി നിശ്ചയിക്കുന്നത്. അവധിക്കാലമായതിനാൽ
പരിശീലനത്തിനടക്കം ഇവർക്ക് ബുദ്ധിമുട്ടുണ്ടാവില്ല.
ഭരണഘടനയെപ്പറ്റി
ക്ളാസെടുക്കും
ദി സിറ്റിസൺ കാമ്പയിന്റെ പരിശീലനം ലഭിച്ച അദ്ധ്യാപകരായ സെനറ്റർമാരാണ് വിദ്യാലയങ്ങളിൽ ഭരണഘടനയെപ്പറ്റി ക്ളാസ്സെടുക്കുക. പി.ടി.എ ജനറൽ ബോഡി യോഗങ്ങൾ വിളിച്ചുചേർത്ത് രക്ഷിതാക്കൾക്കും മറ്റ് അദ്ധ്യാപകർക്കും ക്ളാസെടുക്കും. സ്കൂൾ തുറന്നാലുടൻ വിദ്യാർത്ഥികൾക്കും ക്ളാസുകൾ നൽകും. മറ്റ് വിദ്യാലയങ്ങളിൽ ക്ളാസുകളെടുക്കാൻ താത്പര്യമുള്ള സെനറ്റർമാർക്ക് അതിനും അവസരമൊരുക്കും. ജൂൺ, ജൂലായ് മാസങ്ങളിലായി ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും ഭരണഘടന സാക്ഷരത ക്ളാസുകളെടുക്കും. ക്ളാസുകളെടുക്കുന്ന അദ്ധ്യാപകരുടെ വേതന കാര്യത്തിൽ തീരുമാനമായിട്ടില്ല.
ഉദ്ഘാടനം 26ന് ,
പ്രഖ്യാപനം ആഗസ്റ്റ് 14ന്
'ദി സിറ്റിസൺ' സമ്പൂർണ ഭരണഘടനാ സാക്ഷരത കാമ്പയിൻ 26ന് സ്പീക്കർ എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് കൊല്ലം സി.കേശവൻ സ്മാരക ടൗൺഹാളിൽ ചേരുന്ന യോഗത്തിൽ മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജെ.ചിഞ്ചുറാണി, എം.പിമാർ, എം.എൽ.എമാർ, കളക്ടർ തുടങ്ങിയവർ സംസാരിക്കും.
പത്ത് വയസിന് മുകളിലുള്ള എല്ലാവർക്കും ഭരണഘടന സാക്ഷരത നൽകും. ഏഴ് ലക്ഷം കുടുംബങ്ങൾക്കാണ് ജില്ലയിൽ ക്ളാസുകൾ നൽകുക. വിദ്യാലയങ്ങളിൽക്കൂടി ക്ളാസുകൾ നടത്തുന്നതിനാണ് അദ്ധ്യാപകരെ സെനറ്റർമാരാക്കുന്നത്
സാം കെ.ഡാനിയേൽ, പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |