അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തും
കൊല്ലം: കൊല്ല- മിനിക്കോയ് കപ്പൽ സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് അധികൃതർ മേയ് ആദ്യവാരം കൊല്ലം തുറമുഖം സന്ദർശിച്ചേക്കും. ലക്ഷദ്വീപ് സംഘത്തെ കൊല്ലം തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും യാത്രാ സർവീസിന്റെയും ചരക്ക് നീക്കത്തിന്റെയും സാദ്ധ്യതകളും ബോദ്ധ്യപ്പെടുത്താനായാൽ ഏറെ വൈകാതെ കപ്പൽ സർവീസ് യാഥാർത്ഥ്യമാകും.
ലക്ഷദ്വീപ് സർവീസിന് സ്വകാര്യ കപ്പലുകൾ തേടിപ്പോകേണ്ട കാര്യമില്ല. പ്രയോജനകരമാണെന്ന് ബോദ്ധ്യമായാൽ ഇപ്പോൾ കൊച്ചി, തൂത്തുക്കുടി എന്നിവിടങ്ങളിലേക്കുള്ളത് പോലെ ഷിപ്പിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ ഉടമസ്ഥയിലുള്ള കപ്പൽ ഉപയോഗിക്കാനാവും. അതുകൊണ്ടുതന്നെ ചരക്ക്, യാത്രാക്കൂലികൾ കുറയാനും സാദ്ധ്യതയുണ്ട്. വർഷങ്ങൾ മുൻപേ തുറമുഖ വകുപ്പ് ലക്ഷദ്വീപ് ഭരണകൂടവുമായി മിനിക്കോയ് സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തിയെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. കഴിഞ്ഞ ദിവസം എൻ.കെ. പ്രേമചന്ദ്രൻ എം.പി നടത്തിയ ചർച്ചയിലാണ് സർവീസിനെക്കുറിച്ച് പഠിക്കാൻ കൊല്ലത്തേക്ക് എത്തുമെന്ന് ലക്ഷദ്വീപ് ഭരണകൂടം ഉറപ്പ് നൽകിയത്.
എമിഗ്രേഷൻ പോയിന്റ് മസ്റ്റ്!
മിനിക്കോയിയിലേക്കും തിരിച്ചുമുള്ളത് ആഭ്യന്തര സർവീസാണെങ്കിലും എമിഗ്രേഷൻ നടപടികൾ ആവശ്യമാണ്. പക്ഷെ എമിഗ്രേഷൻ പോയിന്റ് സജ്ജമാക്കാനുള്ള കെട്ടിട നിർമ്മാണം ഇഴയുകയാണ്. പോയിന്റിന്റെ പ്രവർത്തനത്തിന് ആവശ്യമായ ഉദ്യോഗസ്ഥർ, ഉപകരണങ്ങൾ തുടങ്ങിയ സംവിധാനങ്ങൾ സജ്ജമാക്കാനും കാര്യമായ ഇടപെടൽ ഉണ്ടാകുന്നില്ല.
.................................................
അഭ്യന്തര യാത്രാ സർവീസ് ആണെങ്കിൽ കൂടി എമിഗ്രേഷൻ പോയിന്റ് അനിവാര്യമാണ്. കെട്ടിടം നിർമ്മിച്ചതു കൊണ്ട് കാര്യമല്ല. ഉദ്യോഗസ്ഥർ, സുരക്ഷാ ക്രമീകരണങ്ങൾ, ബ്യൂറോ ഒഫ് എമിഗ്രേഷനുമായി അതിവേഗ ആശയവിനിമയത്തിനുള്ള ലീസ് ലൈൻ തുടങ്ങിയ സംവിധാനങ്ങൾ അടിയന്തിരമായി ഒരുക്കണം
എസ്. മഹാദേവൻ, എസ്.എസ് മാരിടൈം ഉടമ
......................................
മിനിക്കോയിൽ നിന്നുള്ള കപ്പൽ സർവീസ് കൊല്ലത്തെ വ്യാപാര, വ്യവസായ മേഖലയ്ക്ക് ഏറെ ഗുണം ചെയ്യും. കെട്ടിട നിർമ്മാണ സാമഗ്രി, മത്സ്യസംസ്കരണം തുടങ്ങിയ മേഖലകൾക്കാകും കൂടുതൽ ഗുണകരം. നിലവിൽ കൊച്ചി, തൂത്തുക്കുടി തുറമുഖങ്ങൾ വഴിയാണ് കെട്ടിട നിർമ്മാണ സാമഗ്രികൾ ലക്ഷദ്വീപിലേക്ക് കൊണ്ടുപോകുന്നത്. കൊല്ലത്തേക്ക് കപ്പൽ വന്നാൽ ഇവിടത്തെ വ്യവസായം കൂടുതൽ ഉണരും. ലക്ഷദ്വീപിൽ നിന്നു കൂടുതൽ മത്സ്യം എത്തിച്ച് ഇവിടെയുള്ള സംസ്കരണ യൂണിറ്റുകളുടെ ഉത്പാദനം ഉയർത്താം
അജിത് പ്രസാദ്. ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ് കമ്പനി ഉടമ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |