കൊല്ലം : വരവ് മത്സ്യം കൊല്ലത്തെ വിപണി കൈയടക്കുന്നു. രാസവസ്തുകൾ ചേർത്ത് ദിവസങ്ങളോളം ഫ്രീസറിൽ സുക്ഷിക്കുന്ന മത്സ്യം കാഴ്ചയിൽ ഫ്രഷായി തോന്നുമെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നവയാണ്. തൂത്തുക്കുടി, കന്യാകുമാരി, ഗുജറാത്ത്, പൂനെ എന്നിവടങ്ങളിൽ നിന്ന് കണ്ടെയ‌്നറുകളിലാണ് മത്സ്യം എത്തുന്നത്.
കൊല്ലത്ത് മീൻ എത്തുമ്പോൾ തന്നെ ഒരാഴ്ചയെങ്കിലും പഴക്കമാകും. ഇടനിലക്കാർ വഴി നാടുനീളെ തുറന്നിട്ടുളള ഫിഷ് സ്റ്റാളുകൾ മുഖേനയാണ് കച്ചവടം. സ്റ്റാളുകളിൽ നിന്ന് ചെറുകിട വ്യാപാരികൾക്കും മീൻ ലഭ്യമാകും. നീണ്ടകര, വാടി കടപ്പുറങ്ങളിൽ നിന്നുളള മത്സ്യം എന്ന ബോർഡും കൂടി തൂക്കുന്നതോടെ കച്ചവടം പൊടിപൊടിക്കും.
നല്ല കമ്മീഷനും കുറഞ്ഞ വിലയുമായതിനാൽ വ്യാപാരികൾക്കും
ആവശ്യക്കാർക്കും വരവ് മത്സ്യത്തോടാണ് കൂടുതൽ താത്പര്യം. നാട്ടിൻപുറങ്ങളിൽ പോലും ഫ്രഷ് മീൻ എന്ന പേരിൽ സ്റ്റാളുകൾ
കൂണുപോലെ മുളച്ചുപൊന്തുന്നതിന് പിന്നിലും അമിത ലാഭം തന്നെയാണ് ലക്ഷ്യം.
വാടിയിലെയും നീണ്ടകരയിലെയും ചില സ്റ്റാളുകളിൽ പോലും വരവ് മത്സ്യം വിറ്റഴിയുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഈസ്റ്ററിന്റെ ആഴ്ചയിൽ ബുധന് ശേഷം തൊഴിലാളികൾ കടലിൽ പോയിട്ടില്ല. എന്നാൽ, വ്യാഴം മുതൽ ഞായർ വരെ നെയ്മീൻ ഉൾപ്പെടയുള്ളവ നാട്ടിൽ സുലഭമായി ലഭിച്ചിരുന്നു. വാടി ഉൾപ്പെടയുള്ള ഹാർബറുകളിൽ നെയ് മീന് 750 മതൽ 900 രൂപ വരെ വിലയുളളപ്പോൾ 500നും 600നും വരവ് മീൻ ലഭിച്ചിരുന്നുവെന്ന് അവർ പറയുന്നു.
ചുര, ചെമ്പല്ലി, അയല, പാര തുടങ്ങിയ വരവ് മത്സ്യങ്ങളും കുറഞ്ഞ വിലയിലാണ് വില്പന. തീരങ്ങളിൽ നിന്ന് 12 നോട്ടിക്കൽ മൈൽ അകലെ വരെ വലിയ ബോട്ടുകളിൽ ലൈറ്റുകൾ സ്ഥാപിച്ച് മീൻകുഞ്ഞുങ്ങളെ വരെ വലയിലാക്കി കൊണ്ടുപോകുന്ന വൻ സംഘങ്ങൾ തന്നെയാണ് വരവ് മത്സ്യങ്ങളുടെ കച്ചവടത്തിനും പിന്നിലുള്ളത്.
വരത്തന്റെ വിന
വരവ് മത്സ്യത്തിന് ആഴ്ചകളുടെ പഴക്കം
രാസവസ്തുക്കൾ ചേർത്ത് ഫ്രീസറിൽ വച്ചതിനാൽ ഫ്രഷായിതോന്നും
ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും
വിലക്കുറവ് കാരണം ആവശ്യക്കാർ അധികം
നാടൻ മത്സ്യത്തിന് വിലകിട്ടാതാകും
പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പട്ടിണിയിലാകും
.................................
രാസവസ്തുക്കൾ അമിതമായി ചേർത്ത് വരുന്ന മത്സ്യത്തിന്റെ വില്പന തടയാൻ സർക്കാർ നടപടിയെടുക്കണം.തുടച്ചയായ പരിശോധനകളിലൂടെ വരവ് മത്സ്യത്തെ നിയന്ത്രിക്കണം.
ജോർജ്ജ് ജോസഫ്,
പരമ്പരാഗത മത്സ്യത്തൊഴിലാളി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |