SignIn
Kerala Kaumudi Online
Friday, 19 April 2024 5.17 PM IST

കൊടിയിറക്കം നാളെ, പൂത്തുലഞ്ഞ് പൂമരങ്ങൾ

കൊല്ലം: കേരള യൂണിവേഴ്സിറ്റി കലോത്സവം അവസാനിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ മത്സരാവേശം ചൂടുപിടിക്കുന്നു. ഇന്നലെ കാഴ്ച‌ക്കാരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായത് മിമിക്രി വേദിയാണ്.

ചിരിയും ചിന്തയും ജനിപ്പിക്കുന്ന മിമിക്രി വേദികളിൽ ഹാസ്യത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും അമിട്ടുകൾ മത്സരാർത്ഥികൾ പൊട്ടിച്ചപ്പോൾ കാഴ്ചക്കാരും വിദ്യാർത്ഥികളും കൈയടികളോടെ പ്രോത്സാഹിപ്പിച്ചു. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മിമിക്രി പൊതുവേ നിലവാരം പുലർത്തിയതായി ജഡ്‌ജിംഗ് പാനൽ വിലയിരുത്തി.

ശബ്ദാനുകരണത്തിനപ്പുറം ലോക്ക് ഡൗൺ കാലത്ത് കൂട്ടുകൂടിയ പൂച്ച,​ ആട്,​​ കോഴി തുടങ്ങിയ ജീവജാലങ്ങളും മത്സരവേദിയിലെത്തി. കച്ച ബദാം പാട്ട് രാഷ്ട്രീയക്കാർ പാടുന്നതെങ്ങനെ എന്നതും വേദിയിൽ വന്നുപോയി. തൊണ്ടയും മൂക്കും ഉപയോഗിച്ചുള്ള ഡി.ജെ പ്രകടനങ്ങൾ ഒറിജനിലെ വെല്ലുന്ന അനുഭവമാണ് കാണികൾക്ക് സമ്മാനിച്ചത്. അന്തരിച്ച ടി.എൻ. ഗോപകുമാറിന്റെ കണ്ണാടി പരിപാടിയെ കണ്ണുകടി എന്ന പേരിൽ അവതരിപ്പിച്ചതും ശ്രദ്ധേയമായി.

വർണപ്പട്ടം പോലെ വിദ്യാർത്ഥികൾ

കലോത്സവം അവസാനഘട്ടത്തിലേക്ക് കടന്നതോടെ കൂടുതൽ വിദ്യാർത്ഥികൾ എത്തിത്തുടങ്ങി. എവിടെ തിരിഞ്ഞാലും ആഘോഷത്തിന്റെ ഓളം. ചുണ്ടിൽ ചിരിയുമായി വർണപ്പട്ടം പോലെ പാറുകയാണ് വിദ്യാർത്ഥികൾ.

മത്സരം തുടങ്ങാൻ വൈകുമ്പോൾ ഒരുകൂട്ടർ പടിക്കെട്ടിലും മരത്തണലിലും സൊറ പറഞ്ഞിരിക്കും. മറ്റു ചിലർ തോളത്ത് കൈയിട്ട് നടന്നുനീങ്ങുന്നു. ഇതിനിടെ സുഹൃത്തുക്കളെ കാണുമ്പോൾ കെട്ടിപ്പിടിച്ചും മുഷ്ടികൾ പരസ്‌പരം മുട്ടിച്ചും സൗഹൃദം പുതുക്കും. ഐസ്‌ക്രീം നുണഞ്ഞും കരിമ്പിൻജ്യൂസ് കുടിച്ചും ചൂട് അകറ്റാനും ഇവർ സമയം കണ്ടെത്തുന്നുണ്ട്.

ക്ളാസ് മുറികളിൽ അവസാനവട്ട പരിശീലനം നടത്തുന്നവരും അവർക്ക് ഭക്ഷണവും വെള്ളവുമെത്തിക്കാൻ ഓടിനടക്കുന്ന കൂട്ടുകാരും കൂട്ടായ്‌മയുടെ നല്ല ചിത്രങ്ങളാണ്.

രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം വന്ന യൂണിവേഴ്സിറ്റി കലോത്സവം ഇത്രവേഗം തീരുന്നല്ലോയെന്ന സങ്കടം പങ്കുവയ്ക്കുന്ന വിദ്യാർത്ഥികളും കൂട്ടത്തിലുണ്ട്. നിറമുള്ള ഓർമ്മകൾ എന്നും നിലനിൽക്കുമെന്ന ഓർമ്മപ്പെടുത്തലാണ് ഇവരുടെ ആശ്വാസം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.