കൊല്ലം: അമ്മയുടെ കരം'പിടിച്ച്' കൺമണിയെത്തി, ഫാത്തിമ മാതാ കോളേജിലെ ലതാ മങ്കേഷ്കർ നഗറിൽ അവൾ പാട്ടുപെട്ടി തുറന്നുവച്ചു. ഷൺമുഖ പ്രിയരാഗത്തിൽ 'മാവേ കരുണയാ..'എന്ന കീർത്തനം ചൊല്ലി നിറുത്തിയപ്പോൾ സദസ് മനസുനിറഞ്ഞ് കൈയടിച്ചു. സദസിന് നേർക്ക് കൈകൂപ്പാതെ മുഖം കുനിച്ചവൾ കൂടുതൽ വിനീതയായി.
തിരുവനന്തപുരം സ്വാതി തിരുന്നാൾ സംഗീത കോളേജിലെ മൂന്നാം വർഷ ബി.ബി.എം വോക്കൽ വിദ്യാർത്ഥിനിയായ എസ്. കൺമണി ഇക്കുറി കൊല്ലത്തെത്തിയത് അമ്മ രേഖയ്ക്കൊപ്പമാണ്. ജന്മനാ ഇരുകരങ്ങളും നഷ്ടപ്പെട്ടെങ്കിലും സംഗീത മധുരത്തോടെയാണ് കേരളക്കരയുടെ 'കൺമണി'യായത്. കാലുകൊണ്ട് ചിത്രമെഴുതിയും നെറ്റിപ്പട്ടം നിർമ്മിച്ചുമൊക്കെ കൺമണി വ്യത്യസ്തയായിട്ടുണ്ട്. യൂടൂബ് ചാനൽ തുടങ്ങിയപ്പോഴാണ് കൺമണിയുടെ ദോശ ചുടലും അടുക്കള ജോലികളുമടക്കം ഹിറ്റായത്. ഇടയ്ക്ക് സിനിമയിലും അഭിനയിച്ചു. 2019ൽ കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം സർഗാത്മക മികവിനുള്ള പുരസ്കാരവും നൽകി. മാവേലിക്കര അറന്നൂറ്റിമംഗലം അഷ്ടപദിയിൽ പ്രവാസിയായ ശശികുമാറിന്റെയും രേഖയുടെയും മകളാണ്.
കണ്ണെഴുതി പൊട്ടുതൊടാനുൾപ്പെടെ എനിക്ക് കാലുകൾ മതി. പരിമിതികളൊന്നും വകവയ്ക്കാറില്ല.
എസ്.കൺമണി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |