യൂണിവേഴ്സിറ്റി കലോത്സവത്തിന് ഇന്ന് സമാപനം
കൊല്ലം: ' നാലഞ്ച് ദിവസം പോയതറിഞ്ഞില്ല. അടുത്ത കലോത്സവത്തിന് നമ്മളിൽ പലരും കാഴ്ചക്കാരോ പൂർവവിദ്യാർത്ഥികളായോ ആയിട്ടാകും തിരിച്ചെത്തുക. എങ്കിലും മറക്കാനാവാത്ത നല്ല നിമിഷങ്ങൾ മനസിൽ പൂത്തുതളിരിട്ടു നിൽക്കും...'- 23-ാമത് യൂണിവേഴ്സിറ്റി യൂണിയൻ കലോത്സവത്തിന് ഇന്ന് തിരശീല വീഴവേ, പ്രധാനവേദിയായ എസ്.എൻ കോളേജിലെ മരച്ചുവട്ടിലിരുന്ന് വിദ്യാർത്ഥികളിൽ ഒരാൾ വിഷമത്തോടെ പറഞ്ഞതാണിത്.
ഒരുപക്ഷേ, എല്ലാവർക്കും പറയാനുള്ളത് ഇത്തരം നഷ്ടബോധത്തിന്റെയും വേർപിരിയിലുകളുടെയും അനുഭവങ്ങളായിരിക്കും. അഞ്ചുദിവസം മുമ്പ് കേരളത്തിലെ നാല് ജില്ലകളിൽ നിന്ന് അന്യരെ പോലെ വന്ന് ഒന്നിച്ചവരാണ് തത്കാലത്തേങ്കിലും ഉപചാരം ചൊല്ലി പിരിയുന്നത്.
ജാതിമത, വർഗ, വർണ വ്യത്യാസമില്ലാതെ കൈകോർത്തും ഒന്നിച്ചിരുന്നും ഒന്നിച്ചുണ്ടും തീർത്ത ദിനങ്ങൾ അവർക്കിടയിൽ ആത്മബന്ധം ഇഴചേർത്തു. ആദ്യ കാഴ്ചയിൽ സൗഹൃദം നെയ്തവർ, കലോത്സവത്തിലെ ഒരുമിച്ചുള്ള നടപ്പിനിടെ ഹൃദയത്തിൽ പ്രണയ മൊട്ട് വിരിയിച്ചവർ... അങ്ങനെ കലോത്സവ വേദിയിലെ അനുഭവങ്ങൾ ഓരോരുത്തർക്കും വേറിട്ടതായി.
കൊല്ലത്തിന് കൈയടി
ആതിഥ്യമരുളിയ കൊല്ലം ജില്ലയ്‌ക്ക് നിറഞ്ഞ കൈയടി. കലോത്സവങ്ങളിൽ പതിവുള്ള ചെറിയ താളപ്പിഴകൾ ഒഴിച്ചാൽ സംഘാടക മികവിന്റെ പര്യായമാകുകയാണ് ഇത്തവണത്ത യൂണിവേഴ്സിറ്റി കലോത്സവം. സ്വന്തം നാട്ടിലെ കലോത്സവം വൻ വിജയമാക്കാൻ കോളേജിലെ വിദ്യാർത്ഥികൾ കൈമെയ് മറന്ന് രംഗത്തിറങ്ങിയപ്പോൾ കൂട്ടായ്‌മയുടെ കൂടി കാഹളമായി.
ഇന്നലെ കലോത്സവ വേദികളിൽ നാടോടി നൃത്തം, സംഘനൃത്തം, ചാക്യാർകൂത്ത്, നങ്ങ്യാർകൂത്ത്, ഓട്ടൻതുള്ളൽ, ഗാനമേള, മാപ്പിളപ്പാട്ട്, ലളിതഗാനം തുടങ്ങിയവയാണ് അരങ്ങേറിയത്. നാടോടിമാരെയും ചാക്യാർമാരെയുമൊക്കെ കാണാൻ വിദ്യാർത്ഥികൾ കൂട്ടത്തോടെയെത്തി. രാവിലെ 9ന് മത്സരങ്ങൾ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും 12.15ഓടെ മാത്രമേ ചാക്യാർകൂത്ത് തുടങ്ങാനായുള്ളൂ. മറ്റ് മത്സരങ്ങളും വൈകി.
ഇന്ന് കൊടിയിറങ്ങും
23ന് ആരംഭിച്ച കലോത്സവത്തിന് ഇന്ന് വൈകിട്ട് തിരശീല വീഴും. വൈകിട്ട് 4ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് ഓവറോൾ ജേതാക്കൾക്കുള്ള ട്രോഫിയും കലാപ്രതിഭ, കലാതിലക പട്ടങ്ങളും വിതരണം ചെയ്യും. തുടർന്ന് കലാപരിപാടികളും അരങ്ങേറും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |