കൊല്ലം: മദ്ധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് കൊല്ലത്തെ സുഹൃത്തിന് യുവാവ് തപാൽ മാർഗം അയച്ച 220 ഗ്രാം കഞ്ചാവ് കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പിടിച്ചെടുത്തു.
പട്ടത്താനം പോസ്റ്റ് ഓഫീസിലാണ് പാഴ്സലെത്തിയത്. മേൽവിലാസവും ഫോൺനമ്പറും കണ്ട് സംശയം തോന്നിയ പോസ്റ്റ് വുമൺ പോസ്റ്റ് മാസ്റ്ററെയും പിന്നീട് എക്സൈസ് അധികൃതരെയും വിവരം അറിയിച്ചു. സ്ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാറിന്റെ നേതൃത്യത്തിലുള്ള സംഘം പാഴ്സൽ പൊട്ടിച്ചപ്പോഴാണ് കഞ്ചാവാണെന്ന് മനസിലായത്. തുടർന്ന് പാഴ്സലിലെ ഫോൺ നമ്പറിൽ ബന്ധപ്പെട്ട് കൊല്ലം വടക്കേവിള പട്ടത്താനം പീസ് കോട്ടേജിൽ റിജോയെ (28) സ്ഥലത്തെത്തിച്ച് ചോദ്യം ചെയ്തു.
ഇൻഡോറിലുള്ള പട്ടത്താനം സ്വദേശിയായ വിഷ്ണുലാലാണ് കഞ്ചാവ് അയച്ചതെന്നും പിടിക്കപ്പെടാതിരിക്കാൻ മേൽവിലാസം തെറ്റായി രേഖപ്പെടുത്തിയ ശേഷം തന്റെ ഫോൺ നമ്പർ നൽകുകയായിരുന്നെന്നും നേരത്തെയും ഇതേപോലെ കഞ്ചാവ് അയച്ചിട്ടുണ്ടെന്നും ഇയാൾ മൊഴി നൽകി. കേസിൽ വിശദമായ തുടരന്വേഷണം നടത്തുമെന്ന് കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ബി.സുരേഷ് അറിയിച്ചു. എക്സൈസ് ഇൻസ്പെക്ടർ എസ്.ഷാജി, പ്രിവന്റീവ് ഓഫീസർ മനോജ് ലാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനാഥ്, നിഥിൻ ഡ്രൈവർ സുഭാഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |