കൊല്ലം: കാസർകോട് ഷവർമ കഴിച്ച് പെൺകുട്ടി മരിക്കാനിടയായ സംഭവത്തെ തുടർന്ന് പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. കഴിഞ്ഞ രണ്ടുദിവസമായി വ്യാപക പരിശോധന നടന്നുവരികയാണ്.
തിങ്കളാഴ്ച ഇരുപതോളം സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ന്യൂനതകൾ കണ്ടെത്തിയ ഏഴ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. റെയിൽവേ സ്റ്റേഷൻ, എസ്.എൻ കോളേജിന് സമീപം, ബിഷപ്പ് ജെറോം നഗർ എന്നിവിടങ്ങളിലെ സ്നാക്സ് ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഇന്നലെയും പരിശോധന തുടർന്നു.
പഴകിയ മത്സ്യം പിടിച്ചെടുത്തു
ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ 300 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. നീണ്ടകര, അഴീക്കൽ ഹാർബറുകളിലും അന്യസംസ്ഥാനങ്ങളിൽ നിന്ന് മത്സ്യം എത്തിക്കുന്ന മൊത്ത വ്യാപാര കേന്ദ്രങ്ങളിലുമായിരുന്നു റെയ്ഡ്. രാസവസ്തുക്കൾ ചേർത്തതായി സംശയമുള്ളതിന്റെ സാമ്പിൾ കൊച്ചിയിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷ് ടെകനോളജിയിലേക്ക് അയക്കും.
മറയൂർ ശർക്കരയ്ക്കും വ്യാജൻ
മറയൂർ ശർക്കര എന്ന പേരിൽ ജില്ലയിൽ വ്യാജ ശർക്കര വില്പന നടത്തുന്നതായും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് പരാതി ലഭിച്ചിട്ടുണ്ട്. പരിശോധന ആരംഭിച്ചു.
ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടും. ഒപ്പം ക്രിമിനൽ കേസുമെടുക്കും. ലൈസൻസ് ഇല്ലാതെ വ്യാപാരം നടത്തുന്നത് ആറുമാസം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.
എസ്. അജി, ഭക്ഷ്യ സുരക്ഷാ അസി. കമ്മിഷണർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |