സമ്മർദ്ദവുമായി രാഷ്ട്രീയ നേതൃത്വം
കൊല്ലം: നിലം നികത്തലും അനധികൃത മണ്ണ് കടത്തും തടയാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവ് അട്ടിമറിക്കാൻ മണ്ണ് ലോബിയുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ശ്രമം.
മണ്ണ് ഖനനത്തിന് അനുമതി നൽകുന്നതിന് അത് നിക്ഷേപിക്കുമെന്ന് പറയുന്ന സ്ഥലത്തിന്റെ വിവരം തഹസിൽദാരിൽ നിന്ന് വാങ്ങണമെന്നും ട്രാൻസ്പോർട്ടേഷൻ പാസിലും അനുമതിയിലും നിക്ഷേപിക്കുന്ന സ്ഥലത്തിന്റെ സർവേ നമ്പരും സബ് ഡിവിഷൻ നമ്പരും രേഖപ്പെടുത്തണമെന്നുമുള്ള ഉത്തരവാണ് ലഘൂകരിച്ച് അട്ടിമറിക്കാൻ ശ്രമിക്കുന്നത്.
മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ ചട്ടപ്രകാരം വിവിധയിടങ്ങളിൽ നിന്നെടുക്കുന്ന മണ്ണ് നിക്ഷേപിക്കുന്ന സ്ഥലം മാത്രം അപേക്ഷയിൽ രേഖപ്പെടുത്തിയാൽ മതി. എടുക്കുന്ന മണ്ണ് ലോറികളിൽ കൊണ്ടുപോകാനുള്ള ട്രാൻസ്പോർട്ടേഷൻ പാസിലും സ്ഥലം മാത്രം രേഖപ്പെടുത്തിയാൽ മതി. ഈ പഴുത് ഉപയോഗിച്ചാണ് മണ്ണ് മാഫിയ വ്യാപകമായി വയലുകളും തണ്ണീർത്തടങ്ങളും നികത്തുന്നത്.
ഇതിന് തടയിടാനാണ് അബ്ദുൾ നാസർ കളക്ടറായിരിക്കെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി 2021 ജൂലായിൽ പുതിയ ഉത്തരവിറക്കിയത്. മണ്ണ് നിക്ഷേപിക്കുന്ന സ്ഥലം വയലോ, തണ്ണീർത്തടമോ, മണ്ണ് നിക്ഷേപിക്കുന്നത് മൂലം ഭാവിയിൽ വെള്ളക്കെട്ട് ഉണ്ടാകാൻ സാദ്ധ്യതയുള്ള സ്ഥലമോ ആകരുതെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. ഇതോടെ മണ്ണ് നിക്ഷേപിക്കുന്ന സ്ഥലം കൃത്യമായി രേഖപ്പെടുത്താത്ത അപേക്ഷകളിൽ ജിയോളജി വകുപ്പ് ഖനനത്തിന് അനുമതി നൽകാതെയായി.
ഉത്തരവ് പിൻവലിക്കാൻ മണ്ണ് മാഫിയ ഉദ്യോഗസ്ഥരെ നേരിട്ട് സമീപിച്ചിരുന്നു. നടക്കാതെ വന്നതോടെയാണ് രാഷ്ട്രീയ നേതാക്കൾ വഴി ജില്ലാ ഭരണകൂടത്തിന് മേൽ സമ്മർദ്ദം ശക്തമാക്കിയിരിക്കുന്നത്.
കുറുക്ക് വഴിയിൽ മണ്ണ് മാഫിയ
1. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവിനെ ഹൈക്കോടതിയിൽ നിന്ന് പ്രത്യേക അനുമതി വാങ്ങി മറികടക്കുകയാണ് മണ്ണ് മാഫിയയുടെ പുതിയ തന്ത്രം
2. ജില്ലയിൽ വീട് നിർമ്മാണത്തിനുള്ള 250 ഓളം അപേക്ഷകൾക്ക് ഹൈക്കോടതി വ്യക്തിഗത അനുമതി നൽകിയിട്ടുണ്ട്
3. മണ്ണെടുക്കുന്നതിനുള്ള അപേക്ഷ ജിയോളജി ഓഫീസുകളിൽ നൽകി അനുമതി വാങ്ങിയെടുക്കുന്നത് മണ്ണ് മാഫിയ
4. ഹൈക്കോടതിയെ സമീപിച്ച് പ്രത്യേക അനുമതി വാങ്ങുന്നതും മണ്ണ് മാഫിയ സംഘങ്ങൾ
5. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് ഉത്തരവ് ഇറക്കാൻ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയും ഒരുസംഘം ഹൈക്കോടതിയെ സമീപിച്ചു
മണ്ണ് നിക്ഷേപിക്കുന്ന സ്ഥലത്തിന്റെ സർവേ നമ്പരും മറ്റ് വിവരങ്ങളും ട്രാൻസ്പോർട്ടേഷൻ പാസിലും അനുമതിയിലും ഉൾപ്പെടുത്തണമെന്ന വ്യവസ്ഥ മൈനിംഗ് ആൻഡ് ജിയോളജി ആക്ടിൽ ഉൾപ്പെടുത്തണമെന്ന ശുപാർശ സംസ്ഥാന സർക്കാരിന് നൽകാൻ ജില്ലാ ഭരണകൂടം ആലോചിച്ചിരുന്നു. എന്നാൽ സമ്മർദ്ദം ശക്തമായതോടെ ഈ നീക്കം ഉപേക്ഷിച്ചു.
ജിയോളജി വകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |