കൊല്ലം: അനധികൃതമായി ചെറു മത്സ്യവുമായി എത്തിയ ബോട്ട് നീണ്ടകര മറൈൻ എൻഫോഴ്സ്മെന്റ് പിടികൂടി. നീണ്ടകര അസി. ഡയറക്ടർ ഐ.ബി. ജെയിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കുളച്ചൽ സ്വദേശിയായ ദാസിന്റെ ഉടമസ്ഥതയിലുള്ള ഏരിയാക് എന്ന ബോട്ട് 8 കള്ളി നിറയെ ചെറുവാള മത്സ്യങ്ങളുമായി പിടിയിലായത്.
തുടർന്ന് ബോട്ടിന് കൊല്ലം ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ കെ. സുഹൈർ രണ്ടര ലക്ഷം രൂപ പിഴ ചുമത്തി. കടലിൽ നിന്ന് വൻതോതിൽ ചെറു മത്സ്യങ്ങളെ പിടികൂടി വളത്തിനായും മറ്റും കടത്തുന്നത് മത്സ്യ സമ്പത്തിന് ഭീഷണിയായ സാഹചര്യത്തിലാണ് ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്സ്മെന്റും പരിശോധന ശക്തമാക്കിയിട്ടുള്ളത്.
ചെറുമത്സ്യങ്ങളെ പിടികൂടുന്നവർക്കെതിരെയും കരവലി, പെയർ ട്രോളിംഗ്, ലൈറ്റ് ഫിഷിംഗ് എന്നിവയ്ക്കെതിരെയും വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് മറൈൻ എൻഫോഴ്സ്മെന്റ് സി.ഐ എസ്.എസ്. ബൈജു അറിയിച്ചു. പരിശോധനയിൽ മറൈൻ എൻഫോഴ്സ്മെന്റ് സബ് ഇൻസ്പെക്ടർ ഇ.ജോസ്, സി.പി.ഒ ജോൺ, റെസ്ക്യൂ ഗാർഡ് മാർട്ടിൻ റോയി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |