കൊല്ലം: കൊട്ടിയത്ത് മണ്ണിടിഞ്ഞ് കിണറ്റിനുള്ളിൽ അകപ്പെട്ട സുധീറിനെ കണ്ടെത്താൻ കണ്ണിമ ചിമ്മാതെയുള്ള രക്ഷാ പ്രവർത്തനമാണ് ഫയർഫോഴ്സിന്റെയും പൊലീസിന്റെയും ഭാഗത്ത് നിന്നുണ്ടായത്. ബുധനാഴ്ച വൈകിട്ട് 4.15 മുതൽ ആരംഭിച്ച മണ്ണ് മാന്തി യന്ത്രങ്ങളുടെ മുരൾച്ച ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ മൃതദേഹം കണ്ടെത്തുന്നതുവരെ നിലയ്ക്കാതെ തുടരുകയായിരുന്നു.
സുധീർ കിണറ്റിലകപ്പെട്ട വിവരമറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും അടക്കം നൂറ് കണക്കിനുപേർ സ്ഥലത്തേക്ക് എത്തിയെങ്കിലും എല്ലാവർക്കും നിസഹായരായി നോക്കിനിൽക്കാനേ കഴിഞ്ഞുള്ളു. ഒടുവിൽ ഇന്നലെ ഉച്ചയ്ക്ക് സുധീറിന്റെ മൃതദേഹം കണ്ടെത്തിയപ്പോൾ ഉറ്റവരുടെ മിഴികൾ നിറഞ്ഞു.
37 ഓളം ഫയർഫോഴ്സ് ജീവനക്കാരാണ് തെരച്ചിലിൽ പങ്കെടുത്തത്. ജില്ലാ ഫയർ ഓഫീസർ വി.സി. വിശ്വനാഥ്, ചാത്തന്നൂർ കടപ്പാക്കട ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ ബി. ബൈജു, അസി. സ്റ്റേഷൻ ഓഫീസർ എം. ഷാജിമോൻ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ ജഗുഫർ, പി.ഡി. രാജു, ഗിരീഷ് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തെരച്ചിൽ.
കുഞ്ഞോമനയെ കാണാനാകാതെ...
ആറുമാസം മുമ്പാണ് സുധീർ മലപ്പുറം സ്വദേശിനിയായ നിസയെ വിവാഹം കഴിച്ചത്. നിസ മൂന്നുമാസം ഗർഭിണിയാണ്. എതാനും ദിവസം മുമ്പാണ് അച്ഛനാകാൻ പോകുന്ന വിവരം സുധീർ അറിയുന്നത്.
ആശുപത്രി ചെലവുകൾക്കടക്കം പണം കണ്ടെത്താൻ ജോലിക്കാര്യങ്ങളിൽ കൂടുതൽ ഉത്സാഹത്തിലായിരുന്നു സുധീർ. ജോലിക്കിടിയിൽ സമയം കിട്ടുമ്പോഴെല്ലാം സുധീർ വീട്ടിലേക്ക് വിളിച്ച് വിശേഷങ്ങൾ തിരക്കുമായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.
ചെറുപ്പത്തിലേ കുടുംബഭാരം തലയിലേറ്റി
സുധീറിന് 18 വയസുള്ളപ്പോൾ ബാപ്പ മരിച്ചു. അതിന് മുമ്പേ വീടിന്റെ ഭാരം സുധീറിന് ഏറ്റെടുക്കേണ്ടി വന്നു. പഠിക്കണമെന്ന് മോഹമുണ്ടായിരുന്നെങ്കിലും അച്ഛന്റെ ചികിത്സാ ചെലവിനായി പത്താം ക്ലാസ് കഴിഞ്ഞപ്പോൾ തന്നെ ജോലിക്ക് പോയിത്തുടങ്ങി. കിട്ടുന്ന ഏത് ജോലിക്കും പോകുമായിരുന്നു. അടുത്തിടെയാണ് കിണർ പണിക്ക് ഇറങ്ങിയത്. സർക്കാരിന്റെ ധനസഹായം ഉപയോഗിച്ച് നിർമ്മിച്ച ചെറുവീട്ടിലാണ് താമസം. വീടൊന്നു മിനുക്കണം, ഉമ്മയെ നല്ല ആശുപത്രിയിൽ ചികിത്സയ്ക്ക് കൊണ്ടുപോകണം, ഇങ്ങനെ ഒത്തിരി മോഹങ്ങൾ സുധീറിനുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |